രചന : അഫ്സൽ ബഷീർ തൃക്കോമല✍

ഭിത്തിയിലെ പഴയ ആണിയിൽ പുതിയ കലണ്ടർ തൂക്കി മാത്രം പുതുവത്സരം ആഘോഷിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ പുതു വത്സരത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട് .


ഒരോ ദിവസവും തുടങ്ങുന്നത് പുതിയ പ്രതീക്ഷകളുമായാണ് .അങ്ങനെ നോക്കുമ്പോൾ ഒരു ദിവസത്തിനും പ്രത്യേക പരിഗണണ ഇല്ല .എന്നാൽ വിശേഷ ദിവസങ്ങൾ ഓരോ വ്യക്തികൾക്കും വ്യത്യസ്തങ്ങളായിരിക്കും .പുതു വര്ഷം തന്നെ ഒരു വര്ഷത്തില് പലതുണ്ട് .മലയാള മാസത്തിൽ ചിങ്ങം 1 ,മേട മാസത്തിലെ വിഷു അറബി മാസത്തിൽ മുഹറം 1 ,അങ്ങനെ നീളുന്നു .അതിനുമപ്പുറം ഓരോരുത്തർക്കും അവരവരുടെ ജന്മദിനമാണ് പുതുവര്ഷാരംഭം എന്ന
മറ്റൊരു വാദവുമുണ്ട് .


ഇന്ത്യ രാജ്യത്തിന്റെ ഒദ്യോഗിക കലണ്ടറായ ശക വര്ഷം ചൈത്ര മാസത്തിലാണ് ആരംഭിക്കുന്നത് .ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍) അനുസരിച്ച് AD- 78- ല്‍ ആണ് ശകവര്‍ഷം തുടങ്ങുന്നത്. കുശാന വംശം സൗരാഷ്ട്ര പ്രദേശങ്ങളുടെ ഭരണം നടത്തിയിരുന്ന ശക സാമ്രാജ്യത്തിലെ “ചസ്ഥനൻ” എന്ന രാജാവ് അധികാരത്തിലെത്തിയതിന്റെ സ്മരണ നില നിർത്താൻ ആരംഭിച്ചതാണ് ശക വർഷ കലണ്ടർ .1957-മുതല്‍ സൂര്യനെ അടിസ്ഥാനമാക്കിയുള്ള കാല ഗണനം ശക വര്‍ഷം ഭാരതത്തിന്‍റെ ഔദ്യോഗീക കലണ്ടർ ആയി നിശ്ചയിച്ചത് .പ്രാചീന കാലത്തു ഇന്ത്യയിൽ ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയിലുള്ള കാലഗണനാ “സപ്തർഷി വർഷം” എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി ചരിത്രം രേഖപെടുത്തുന്നു.


ലോകത്തു കൂടുതലായി
ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കാലഗണനാരീതിയാണ് .ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസി ജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ച1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്ന ജൂലിയൻ കാലഗണനാരീതിയിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. 134 വർഷം കൂടുമ്പോൾ ഒരു ദിവസം അധികമായി ഉണ്ടാവുന്നു.ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി.

ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ഈ കാലഗണരീതിയെ അടിമുടി പരിഷ്കരിച്ചു .ദിവസമാണ് സമയത്തിന്റെ അടിസ്ഥാനമെന്ന കണക്കിൽ 1582 ഒക്ടോബർ 4 വ്യാഴാഴ്ചക്ക് ശേഷം അടുത്തദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയൻ കാലഗണനാരീതി എന്നാണ് അറിയപ്പെടുന്നത് . ജനുവരി 1 പുതു വർഷമായി കണക്കായ്ക്കുന്നത് ഈ കലണ്ടറിലാണ് .
എന്നാൽ കിഴക്കൻ യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളിലും ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ആളുകൾ 988 മുതൽ സെപ്റ്റംബർ 1 പുതു വത്സരമായി കണക്കാക്കുന്നു .ഇംഗ്ലീഷ് കലണ്ടർ പ്രകാരം ബി .സി യും, എ .ഡി യും ആയി കാലത്തിനെ തരം തിരിച്ചിരിക്കുന്നു.ക്രിസ്‌തുവിന്‌ മുൻപ് എന്നു വരെ എന്നതു കണക്കാക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇതിന്റെ
ആധികാരികത ചോദ്യം ചെയ്യപ്പെട്ടു
കൊണ്ടേയിരിക്കുന്നു .

ജ്യോതിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമിക കലണ്ടറിലെ മാസപ്പിറവിയും തമ്മിൽ വ്യത്യാസമുണ്ട് .അതു കൊണ്ടാണ് പലപ്പൊഴും പെരുനാൾ ഉൾപെടെ പല ആഘോഷങ്ങളും മാറി വരുന്നത് .മുഹറം 1 ആണ് അതിലെ പുതു വത്സരം .ജ്യോതിശാസ്ത്രത്തിൽ ചന്ദ്രമാസം ആരംഭിക്കുന്നത് ചന്ദ്രൻ കൺജങ്ഷനിൽ ആകുമ്പോഴാണ്. ആകാശം മേഘാവൃതമായാൽ ചന്ദ്രനെ കാണാൻ സാധിക്കാതെ വരാം. ചന്ദ്രനെ കാണുക എന്നതിനാണ് പ്രാധാന്യം എന്നതിനാൽ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളിൽ നിലവിലുള്ള മാസത്തിൽ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ.ഇതിനെക്കുറിച്ചു കൂടുതൽ മനസിലാക്കാൻ അനേകം അറേബ്യൻ ശാസ്ത്രജ്ഞർ ജ്യോതിശാസ്ത്രത്തിലേക്ക് തിരിയുന്നതിനും മധ്യകാലത്ത് ജ്യോതിശാസ്ത്രത്തിന്റെ മുൻപന്തിയിൽ അറബ് ലോകം എത്തുന്നതിനും കാരണമായിട്ടുമുണ്ട് .


ഏതായാലും ഒരു വര്ഷം കടന്നു പോകുമ്പോൾ ഒരു കണക്കെടുപ്പ് ആവശ്യമാണ് .എന്തൊക്കെ നേടിയെന്നും നഷ്ടപ്പെട്ടെന്നും മാത്രമല്ല നമ്മെ കൊണ്ടു മറ്റുള്ളവർക്കു ലഭിച്ച ഗുണ ദോഷങ്ങൾ നാം ചെയ്തിട്ടുള്ള നന്മതിന്മകൾ ഉൾപ്പടെ ആത്മ പരിശോധനയും വാർഷീകാവലോകനവും ആവശ്യമാണ്‌ .മാത്രമല്ല വരും വർഷത്തിൽ നാം എന്തൊക്കെ പുതിയകാര്യങ്ങൾ ചെയ്യും പഴയതിൽ നിന്നെന്തൊക്കെ മാറേണ്ടതുണ്ട് എന്നതൊക്കെ പുതു വർഷത്തിൽ കൃത്യമായി നിര്ണയിക്കേണ്ടതുണ്ട് .


എല്ലാ മതങ്ങളും ആഘോഷങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട് .മദ്യ ലഹരിയിലും മറ്റു മോശപ്പെട്ട പ്രകടനങ്ങളിലും ന്യൂ ഇയർ ആഘോഷങ്ങൾ ആഭാസങ്ങൾക്കു വഴിമാറുന്ന കാഴ്ച കാലങ്ങളായി തുടരുന്നു .കൂടാതെ ഇതൊക്കെ പലപ്പോഴും ദുരന്തമായി മാറുന്നു .
ഡിസംബർ 31ന് വിശുദ്ധ നിക്കോളാസിന്റെ ഓർമ്മ പുതുക്കലിനൊടുവിൽ സാന്താക്ളോസിന്റെ രൂപമുണ്ടാക്കി പോർച്ചുഗീസ് ഭാഷയിൽ മുത്തച്ഛൻ എന്നർത്ഥം വരുന്ന “പാപ്പാഞ്ഞി” എന്ന പേരിൽ അർദ്ധരാത്രി വർഷാവസാന സമയം അലങ്കരിച്ച വേദിയിൽ വെച്ച് തീ കൊളുത്തുന്ന പ്രാകൃത രീതി ഇന്നും കേരളത്തിലുൾപ്പടെ നടത്തുന്നു എന്നത്ഖേദകരം തന്നെ .


വരും ദിനങ്ങൾ ഏവർക്കും സമൃദ്ധിയുടേതാകട്ടെ
എന്നാശംസിക്കുന്നു ….

അഫ്സൽ ബഷീർ തൃക്കോമല

By ivayana