രചന : ശ്രീകുമാർ പെരിങ്ങാല✍
നദികൾ, പുഴകൾ, സാഗരതീരം
കഥപറയുന്നാക്കടവുകളും
കളകളമൊഴിയിൽ കളിവാക്കോതി
ചുംബനമേകുന്നോളങ്ങൾ.
അരയിൽച്ചുറ്റിപ്പുളകംകൊള്ളു-
ന്നരഞ്ഞാണച്ചരടെന്നതുപോൽ
വെള്ളിക്കൊലുസുകളിട്ടവളൊപ്പം
നൃത്തംചെയ്തു രമിക്കുന്നു.
പരിരക്ഷണമതുതുടരുംതീരം
വഴിവിട്ടവളൊന്നൊഴുകാതെ
പരിമിതിയുണ്ടവനെങ്കിലുമിവിടെ-
പ്പരിചരണത്തുണയായീടും.
എന്തൊരു രസമായുണ്ണികൾവന്നു
കളിച്ചു കുളിച്ചു കഴിഞ്ഞൊരുകാലം
എന്നാലിന്നതു മാറിയ ചിത്രം
കോലംകെട്ടൊരുപുഴയുടെ ചരിതം.
തസ്ക്കരമാനസർ വന്നുകുഴിച്ചി-
ന്നവളുടെ മാറുപിളർക്കുമ്പോൾ
വന്നുകനത്തിലു മാന്തിയമണ്ണും
കൊട്ടകണക്കിനു പോകുന്നു.
വണ്ടികൾ പലവഴിയെത്തുംകരയിൽ
മാന്തിയെടുക്കാൻ തടിനിതലം
ഈവിധമൊടുവിൽ പൊലിയുംജീവൻ
ചെറിയൊരുകാലം കഴിയുമ്പോൾ.
ദുർവിധിയല്ലിതു ക്രൂരതയല്ലോ
ദുരമൂത്തലയും മനുജാ! കേൾ
ഇല്ല തടുക്കാനാവില്ലാർക്കും
ഗതികെട്ടവളൊന്നാഞ്ഞീടിൽ.
ഒരുഹൃദയംപോലവരിനിയെന്നും
ഇണപിരിയാതിവിടുണ്ടാവാൻ
ചങ്കുതുരന്നുമുറിക്കാതിനിയും
ജീവൻ പാതി കൊടുത്തീടൂ..
![](https://www.ivayana.com/wp-content/uploads/2023/12/sreekumar-peringala-150x150.jpg?v=1703088467)
വളരെ സന്തോഷം എന്റെ കവിത പ്രസിദ്ധീകരിച്ചതിൽ❤️🙏