ആത്മഹത്യക്കു മുൻപ്
ഒരേറ്റുപറച്ചിലാവാം
എന്നോർത്താണ്
പുറത്തേക്കിറങ്ങിയത്

വഴിയിൽ മുലഞരമ്പു-
കളറ്റൊരുവളുടെ
ആർത്തനാദമാണാദ്യം
കേട്ടത്

സിരകളിൽ രക്തം വാർന്നു
മരിച്ചൊരുരുവളുടെ
കരളും ഹൃദയവും
ചൂഴ്ന്നെടുത്ത
കാഴ്ചയാണ്
കണ്ണ് മരവിപ്പിച്ചത്

പുക്കിൾകൊടിയിൽ നിന്ന-
റുത്തുമാറ്റിയ തരുവിൽ
നിന്നും ചിതറിയ രക്ത
തുള്ളികളാണെന്റെ
ഹൃദയം തകർത്തത്

പച്ച വയലേലകൾക്ക്
മുകളിൽ പടർന്നു കയറിയ
പ്രേതഭവനങ്ങളാണെന്നെ
ഇരുട്ടിലേക്ക് തള്ളിയിട്ടത്

ഇത്രയേറെ കൊലപാതകങ്ങൾക്കു
സാക്ഷിയായ് മരിച്ചു
പോയ ഞാൻ ഇനിയെങ്ങനെ
ആത്മഹത്യചെയ്യാൻ?

-✍️രേഷ്മ ജഗൻ !

By ivayana