രചന : ഗോപകുമാർ മുതുകുളം ✍
ഒളികണ്ണെയ്യുന്നോർമ്മകളെ….
ഓരങ്ങളീ.. വഴിയോരങ്ങളെ..
പുഞ്ചിരിയും ചില ചുംബനവും
നെഞ്ചിലൊളിച്ചുചിരിച്ചുമരിച്ചവർ
ഒത്തിരിയൊത്തിരിയൊത്തിരി നോവുകൾ…
ആക്കാണുന്നുണ്ടകലത്തേതോ
ആകാശക്കാഴ്ചകൾ മങ്ങിമരിച്ചൊത്തിരി നിഴലുകൾ
ഞെട്ടറ്റൊരു ചെമ്പകയിതളുകൾ
മണ്ണിന്മേൽ മുത്തി’വരിച്ചാൽ’
പേരില്ലാഗന്ധച്ചാവുകൾ…
പായുന്നുണ്ടിത്തിരിവെട്ടച്ചെപ്പടികൾ
പൂവിന്മേലൊട്ടിക്കുതറാതാക്കുളിരുകൾ നേടി
പിടപെറ്റ് ചിറകുകൾ പരതി
ചീയുന്ന പെരുവഴി മൂടി
മധുരങ്ങൾ മണ്ണുരുചിക്കുമ്പോൾ
വസന്തങ്ങൾക്കെത്തറ ഗന്ധം
ചെപ്പടിയില്ലാച്ചേറിന്നറിവുകൾ
വാക്കത്തിരാകിക്കുതറും
വാശികളിടുപ്പിൽ, കതിർകൊയ്ത് തിരുകും
അന്നത്തെ ചെറ്റപ്പുരകൾ ആകാശക്കോട്ടകൾ പണിയും…
തൊട്ടുതലോടിമയങ്ങിത്തൊട്ടാവാടികൾ നാളെ
വയലിന്മേലൊളികണ്ണെറിയും
തീ തീണ്ടിയ സ്വപ്നത്തിന്മേൽ
തീ കാത്ത് തിരിയിട്ടിന്നും
തീവട്ടിച്ചൂട് കൊതിച്ചോർമ്മകളുണരുമ്പോൾ
ഞാണറ്റൊരുവില്ലുകളേങ്ങുന്നു…
