രചന : ശ്യാം കുമാർ . എസ്✍
മുത്തണിമാല പണയം കൊടുത്തവൾ
മുറ്റത്തുനിൽപ്പൂ വെറും കഴുത്തായ്
കാന്ത ഗൃഹം വിട്ടുപോന്നതിൽ പിന്നെയാ
പൊൻ കണി വെട്ടം തെളിഞ്ഞതില്ല
ഭാഗം പിരിഞ്ഞവൾ ദേശ ദേശാന്തരം
മെയ്ച്ചൂടിനാലേ പരിഭവിക്കെ
നാണം വെടിഞ്ഞന്തി നേരത്ത് തേൻ കുടം
സൗവർണ്ണ കാന്തിയിൽ മുങ്ങി നിൽക്കേ
നോക്കുകയാണവൾമേടപ്പകലിനെ
മേനിയെ തങ്കമായ് തീർത്തവനെ
കണ്ണുപ്പൊത്തിപ്പുതുലോകം കനക്കുവാ-
നുൾക്കുളിർ പൂവായി മാറ്റി ഞാനും
ഓർത്തു പോയ് തൻ കുല വൈഭവം
പീലിയാൽ ചേർക്കുന്നമഞ്ഞത്തുകിലൊളിയെ
ഉണ്ണിക്കു കിങ്ങിണിപ്പൊന്നരഞ്ഞാണമായ്
തങ്ങുവാനെൻ മണി തണ്ടു നൽകാം
തുല്യത ചാർത്തുവാൻ സമ്പത്ത് പങ്കിടാൻ
സർവ്വവും സൗവർണ്ണ കാന്തി നേടാൻ
ഉഗ്രാതപം പൂണ്ടു പ്രാണാധിനായകൻ
എത്തിടാം കൂടെന്നെ കൊണ്ടുപോകാം
മൺ മറഞ്ഞാലുമീ വേനലും മേടവും
ഞാനുയിർ കൊള്ളുമേ താലിയായി
ഞാൻ തിങ്ങി വിങ്ങുമേ നിൻ കഴുത്തിൽ

കവിത വായിച്ച് അഭിപ്രയം പറയുമല്ലോ