രചന : രേഖ ആര് താങ്കള്‍ ✍
ഓരോ നിമിഷവും
ഞാനെവിടെയാണെന്ന്
പണ്ടെനിക്ക് നന്നായറിയാമായിരുന്നു.
ഒന്നുകിൽ ഒരു നദിക്കരയിൽ
ഓളത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാവും
ഒരു സ്വപ്നാടകയെപ്പോലെ.
അല്ലെങ്കിൽ കടൽക്കരയിലിരുന്ന്
ഓളക്കുത്തിൽ
പുളച്ചുരസിക്കുകയാവും
പൂങ്കണ്ണിയെപ്പോലെ.
കിഴക്കെങ്ങാണ്ടൊരു
അരുണോദയവും
അങ്ങ് പടിഞ്ഞാറ്
പ്രണയലീലയിൽ
ചുവന്നുപോയ രാപകലുകളും
കണ്ണിലിടയ്ക്കിടെ പ്രതിബിംബിക്കുന്നുണ്ടാവും.
വിദൂരതയിലെങ്ങോ
കടൽശംഖിൻ്റെ
ഇരമ്പലിന് കാതോർക്കുന്നുണ്ടാവും.
ഓളങ്ങൾ വകഞ്ഞുമാറ്റി
ഇറങ്ങിയിറങ്ങിപ്പോയി
കഴുത്തറ്റംമുങ്ങി
പറന്നുനിൽക്കുന്ന നിമിഷങ്ങളിൽ
മുങ്ങാംകുഴിയിട്ടു
ലയിച്ചുചേരുന്നതായിരുന്നു
സ്വപ്നത്തിലെല്ലാം.
വഴുക്കലുകളെ ഭയമുണ്ടായിട്ടല്ല
ഒരിക്കലും
ഇറങ്ങാൻ ശ്രമിക്കാഞ്ഞത്.
ഒരിക്കലിറങ്ങിയാൽ
തിരിച്ചുകയറരുതെന്ന്
ഉറപ്പിച്ചിരുന്നതുകൊണ്ടാണ്.
കരയിൽ ശ്വാസം കിട്ടാത്തവണ്ണം
കടലുള്ളിൽപ്പിടഞ്ഞ ഒരുദിനം
മറ്റു മാർഗ്ഗമില്ലാതെയാണ്
ഇറങ്ങിയത്.
എത്രമുങ്ങിക്കിടന്നാലും
ഒരിക്കലും മീനാവാനാവില്ലെന്നറിഞ്ഞപ്പോ
തിരികെ കരയ്ക്കുകയറി.
കരയ്ക്കിരുന്നറിഞ്ഞ
കടലിൻ്റെ തിരുശേഷിപ്പുകളൊക്കെ
അപ്പോഴേക്കും മാഞ്ഞുപോയിരുന്നു.
അങ്ങനൊരു ഞാൻ
ജീവിച്ചിരുന്നോയെന്നതിനു
തന്നെ തെളിവില്ലാതായിരുന്നു.
ഇപ്പോ ഞാനൊരു ഉഭയജീവി!
കരയിലുള്ളതാണോ
വെള്ളത്തിലുള്ളതാണോ
ശരിക്കുമുള്ള ഞാനെന്ന്
എനിക്കുതന്നെ അറിയില്ല.
ഇനിയൊരു പക്ഷേ
കടലും കരയും
എൻ്റെ മാത്രം മതിഭ്രമമാണോ?
എനിക്കൊപ്പമുള്ളവരൊക്കെ
ഉഭയജീവികളാണോ?
■■■(വാക്കനൽ)