സമുദ്രമേ,
നിന്നെയവൻ
എത്രമാത്രം
പ്രണയിക്കുന്നെന്നോ?
നീയെന്നും
അവനൊരു കാന്തമാണ്.
സമുദ്രമേ,
നിന്റെ അനന്തസൗന്ദര്യത്തിൽ
അവൻ എത്ര
മതിമറക്കുന്നെന്നോ?
അവനെത്തന്നെ
അവൻ
മറന്നുപോകുന്നെന്നോ.
സമുദ്രമേ,
അവൻ പറയുന്നു,
അവന്റേത് ഒരു
ഏകദിശാപ്രണയമെന്ന്.
നീ എന്നും
നിർവ്വികാരയാണെന്ന്.
നീ എന്നും
നിസ്സംഗയാണെന്ന്.
സമുദ്രമേ,
അവൻ പറയുന്നത്
സത്യമോ?
അവന്റെ ഓർമ്മകൾ
പിച്ചവെക്കാൻ
തുടങ്ങിയപ്പോൾ മുതൽ
അവൻ നിന്നെ
സ്നേഹിക്കാൻ
തുടങ്ങിയതാണ്.
സ്നേഹം പ്രണയമായി,
ആരാധനയായി.
എന്നിട്ടും സമുദ്രമേ
നീ പറയുന്നു
അവന്റേത് ഒരു
എകദിശാപ്രണയമെന്ന്!
നീ വികാരരഹിതയെന്ന്!
സമുദ്രമേ,
അവൻ പറയുന്നത്
സത്യമോ?
അവന്റെ ജീവിതത്തിന്റെ
ഒരു നല്ല പങ്കും
അവൻ
നിന്നോടൊപ്പമാണ്.
പായ് വഞ്ചിയിൽ
അവൻ നിന്നിൽ
യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.
കരകാണാത്ത
അനന്തതയിലേക്ക്
കണ്ണുകളെറിഞ്ഞ്,
പായ് വഞ്ചിയിൽ
നീലാകാശത്തിന്റെ അനന്തയിലലിഞ്ഞ്,
കനലെറിയും
സൂര്യനെ നോക്കി
കണ്ണുകൾ ചിമ്മി,
രാത്രികളിൽ
നീലാകാശത്ത്
കൺചിമ്മും
താരങ്ങളേയും,
ചന്ദ്രനെയും നോക്കി
മതിമറന്ന് അവൻ
ഏകാന്തയാത്ര തുടരുന്നു.
സമുദ്രമേ,
അവൻ പറയുന്നു,
നീ ചിലപ്പോൾ
ഒരു കുഞ്ഞോളം
പോലുമില്ലാത്ത
നീലജലാശയം പോലെ
സൗമ്യശാന്തമാണെന്ന്.
മറ്റു ചിലപ്പോൾ
നീയൊരു പ്രചണ്ഡനർത്തകിയാണെന്ന്.
രൗദ്രമൂർത്തിയാണെന്ന്.
പെരുമഴയത്തും,
മഞ്ഞിൻ പുതപ്പിലും,
കാറിലും,
കോളിളക്കങ്ങളിലും
അവൻ ഉള്ളുലയാതെ,
മനമുരുകാതെ
പായ് വഞ്ചിയെ
വരുതിയിലാക്കാൻ
പെടാപ്പാട് പെടുന്നെന്ന്
നിന്റെ
യഥാർത്ഥ സ്വത്വം
പലരും
മനസ്സിലാക്കിയിട്ടില്ലെന്ന്.
നീ അത്രമേൽ
അപ്രവചനീയയാണെന്ന്.
നീ നിർവ്വികാരയായി
എത്രയോ ജന്മങ്ങളെ
നിന്റെയാഴങ്ങളിലേക്ക്
ഒരു
കിനാവള്ളിയെപ്പോലെ
വലിച്ചിഴച്ച് കൊണ്ടുപോയിട്ടുണ്ടെന്ന്,
നിന്നിലേക്ക്‌
കൊണ്ടുപോകുന്നുണ്ടെന്ന്.
സമുദ്രമേ,
അവൻ പറയുന്നു,
എപ്പോഴാണവനേയും
നിന്നിലേക്ക്
വലിച്ചുകൊണ്ട്
പോകുന്നതെന്ന്.
സമുദ്രമേ,
അവന് നിന്നോടുള്ള
പ്രണയത്തിന് വജ്രമൂർച്ചയാണെന്ന്,
എന്നെപ്പോലെ നീയുമറിയുന്നെന്ന്.
അവന് നിന്നോടുള്ള
പ്രണയതീവ്രത പോലെ
നിനക്കവനോടുള്ള
പ്രണയത്തിനും
വജ്രമൂർച്ചയാണെന്ന്…..
സമുദ്രമേ,
നിനക്കറിയാം,
അവന് നിന്നോട്
നിസ്വാർത്ഥ പ്രണയമാണെന്ന്,
സമർപ്പണമാണെന്ന്………

കെ.ആർ.സുരേന്ദ്രൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *