പാസ്‌പോര്‍ട്ട് യാത്രയ്ക്കിടയില്‍ നഷ്ടമായ മലയാളി യുവാവ് രണ്ടര ദിവസത്തോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെയാണ് മലപ്പുറം സ്വദേശിയായ യുവാവ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. അവധിയ്ക്ക് നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു യുവാവ്.

ടോയ്‌ലറ്റില്‍ പോകാനായി ലാപ്‌ടോപ് ബാഗില്‍ പാസ്‌പോര്‍ട്ട് വെച്ച് തിരികെ വന്ന് തിരഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ട് ബാഗില്‍ കാണുന്നില്ലായിരുന്നു. സ്വന്തം ബാഗില്‍ വെയ്ക്കുന്നതിന് പകരം മറ്റാരുടെയെങ്കിലും ബാഗില്‍ അറിയാതെ വെച്ചതായിരിക്കാം എന്നാണ് ജീവനക്കാരുടെ നിഗമനം. ഒരുപാട് സമയം അന്വേഷിച്ചെങ്കിലും പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ സാധിച്ചില്ല. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ വേണ്ടിയാണ് യുവാവ് ടിക്കറ്റ് എടുത്തിരുന്നത്. എമിഗ്രേഷന്‍ പരിശോധനയും കഴിഞ്ഞ് വിമാനത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്.

ബോഡിപാസ് കിട്ടിയെങ്കിലും പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ വിമാനത്തില്‍ പോകാന്‍ സാധിക്കില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനും സാധിച്ചില്ല. രണ്ടര ദിവസം എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ യുവാവിന്റെ സഹായത്തിന് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എത്തുകയായിരുന്നു. ഇവര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ നേരിട്ട് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിന് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചു.

By ivayana