ദാസൻ എന്ന സുമുഖനായ ചെറുപ്പക്കാരന്റെ അച്ഛൻ കള്ളുചെത്തുതൊഴിലാളിയും അമ്മ കർഷകത്തൊഴിലാളിയുമായിരുന്നു. ഒരു മുതിർന്ന സഹോദരനും ഭാര്യയും ചേച്ചിയും അനുജത്തിയും അടങ്ങുന്ന സന്തുഷ്ടകുടുംബം!

ചെത്തുന്നതിൽ പാതികുടിച്ച് വായിൽവന്ന രീതിയിൽ വടക്കൻപാട്ടുകൾ പാടി പിടിയെത്താത്ത പനകളിൽ കാലിലെ തളപ്പുരസി, അരയിലെ കയറിൽബന്ധിച്ച ചേറ്റുകത്തി കിലുക്കി താളത്തിൽ പനയുടെ ഉച്ചിയിലേക്ക് കയറിപ്പോകുന്ന വേലപ്പൻ ബാല്യകാലത്തെ എന്റെ വിസ്മയകാഴ്ചകളിൽ ഒന്നായിരുന്നു!

പനമേലേ മായാമാളികപണിതുത്താമസിച്ച് തരംകിട്ടിയാൽ ചോരയും നീരുമുള്ള ആണിനെ വശീകരിച്ച് കൊണ്ടുപോയി ചോരകുടിച്ച് മുടിയും നഖവും മാത്രം ഉപേക്ഷിക്കുന്ന യക്ഷിയുടെ ആവാസസ്ഥാനത്തേയ്ക്ക് ഒട്ടും ഭയമില്ലാതെ കൂസലില്ലാതെ കയറിപ്പോകുന്ന വേലപ്പൻ അത്ര നിസ്സാരക്കാരനല്ലെന്നും യക്ഷി അയാളുടെ മുന്നിൽ സുല്ലിട്ടതാണെന്നും ഞാൻ വിശ്വസിച്ചു!
വേലപ്പൻ അളവിലധികം പനങ്കള്ളുമോന്താൻതുടങ്ങിയത് മൂത്തമോൻ കുഞ്ഞിരാമന്റെ ആത്മഹത്യക്ക് ശേഷമാണത്രെ…

കുടുംബസ്നേഹിയും അദ്ധ്വാനിയുമായിരുന്നു കുഞ്ഞിരാമൻ. മരണത്തിനുമുമ്പ് കുഞ്ഞിരാമൻ വിവാഹംചെയ്ത പെണ്ണിനെ ഉപേക്ഷിച്ചു. അമ്മ നാരായണിയുടെ ആങ്ങളയുടെ മകളായിരുന്നു അയാളുടെ ഭാര്യ.
കുഞ്ഞിരാമനേക്കാൾ സാധുവായ ഒരു പെണ്ണ്. എന്തിനവർ വേർപിരിഞ്ഞു എന്ന് വീട്ടുകാർക്കോ നാട്ടുകാർക്കോ, എന്തിന് താൻ ഉപേക്ഷിക്കപ്പെട്ടുവെന്നവൾക്കോ മനസ്സിലായില്ല. എന്നാൽ ഭാര്യയെ ഉപേക്ഷിച്ച് അധികം താമസിയാതെ കുഞ്ഞിരാമൻ ട്രെയിനിന് തലവച്ച് ആത്മഹത്യ ചെയ്തു!

വേലപ്പന് ഇത് കടുത്തൊരാഘാതമായി. തന്റെ ജീവിതം നഷ്ടപ്പെട്ടതുപോലെയായി അയാൾക്ക്. അന്ന് രാജന് എട്ടോ ഒമ്പതോ വയസ്സ് പ്രായംകാണും. ഏറെക്കഴിയുംമുമ്പ് അവന് പഠനം ഉപേക്ഷിക്കേണ്ടിവന്നു. കാരണം കാറ്റത്തെ അപ്പൂപ്പൻതാടിപോലെ ഉത്തരവാദിത്തങ്ങളില്നിന്ന് വഴുതിമാറി നടക്കുന്ന അച്ഛനും തങ്ങളെപ്പോറ്റാൻ എല്ലുമുറിയെ പണിയെടുക്കുന്ന അമ്മയും അവന്റെ കുഞ്ഞുമനസ്സിലേക്ക് കർത്തവ്യബോധം പകർന്നു.

പന്ത്രണ്ടാം വയസ്സിൽ പിടിയെത്താ പനകളോട് പയറ്റി യക്ഷികളുടെ മായക്കൊട്ടാരങ്ങളിലേക്കുള്ള സാഹസികയാത്രകളിൽ ലക്ഷ്യങ്ങൾ അവന്റെ നിശ്ചയദാർഢ്യങ്ങൾക്കുമുന്നിൽ തലകുനിച്ചുപചാരംചൊല്ലി നിന്നു!
കള്ളുചെത്തില്ലാത്ത കാലങ്ങളിൽ കന്നുപൂട്ടുകാരനായും കൈക്കോട്ടുകിളകാരനായും കിട്ടുന്ന ഏതുജോലിയും ചെയ്ത് രണ്ടാമത്തെ പെങ്ങളെയും അനിയത്തിയെയും അധ്വാനികളും സ്നേഹസമ്പന്നരുമായ രണ്ടുപേർക്ക് വിവാഹം ചെയ്തുകൊടുത്ത് തന്റെ കർത്തവ്യം അവൻ യഥോചിതം ഭംഗിയാക്കി.

രണ്ടുകല്യാണങ്ങളും കഴിഞ്ഞപ്പോഴേക്കും സാമാന്യം നല്ലൊരുത്തുക ബാധ്യതയായതോടെ അവ സമയത്ത് വീട്ടുവാൻവേണ്ടി കൂടുതൽ ആയാസകരമെങ്കിലും അതിനൊത്ത വരുമാനമുള്ള പണികൾതേടി ഗ്രാമത്തിനുപുറത്തും ദൂരദിക്കുകളിലുമെന്ന ഭേദമില്ലാതെ അവൻ ജോലിചെയ്തു.
ആരോഗ്യം ക്ഷയിച്ചുതുടങ്ങിയ അച്ഛന് ഇനിയും ആയാസമേറിയ ജോലിയൊന്നും ചെയ്യാനാവില്ലെന്നവൻ തിരിച്ചറിഞ്ഞു. എങ്കിലും വെറുതേയിരിക്കാൻ കൂട്ടാക്കാത്ത പിതാവിന് ഒരു പശുവിനെവാങ്ങിക്കൊടുത്തു. രാവിലെയും വൈകുന്നേരവും പാടവരമ്പത്ത് അതിനെമേച്ചും പുല്ലരിഞ്ഞും അച്ഛൻ സന്തോഷവാനായിരിക്കുന്നതുകണ്ട് അവന്റെ മനസ്സുനിറഞ്ഞു.

അന്യരുടെ പാടത്തും പറമ്പിലും പണിയെടുക്കാനോടുന്ന അമ്മയ്ക്ക് കുറച്ചു നിലം വാങ്ങിക്കൊടുക്കണമെന്നവൻ തീർച്ചയാക്കി. അത്യധ്വാനം ചെയ്ത് അൻപത് സെന്റോളം നിലം സ്വന്തമാക്കി അമ്മയ്ക്കു നൽകി. സൽപ്പുത്രനെപെറ്റതിന് നാരായണി ദൈവങ്ങളോട് നന്ദി പറഞ്ഞു മനസ്സാ സദാ നമിച്ചു!
വിരിപ്പും മുണ്ടകനും വിളവെടുത്താൽ മൂന്നുപേർക്ക് ഉണ്ണാൻവേണ്ടുന്ന നെല്ല് ധാരാളമായി ലഭിച്ചു. വൈക്കോൽക്ഷാമമില്ലാതെ ഒരു പശുവിനെക്കൂടെ വളർത്താൻ പ്രയാസംവരില്ലെന്നവൻ കണക്കുകൂട്ടി.

രണ്ടു പശുക്കളും സാമാന്യം നല്ല പാലുള്ളവയായിരുന്നു.ആ വഴിയിലും തരക്കേടില്ലാത്ത വരുമാനം കിട്ടിത്തുടങ്ങി.
ഒരു മുണ്ടകൻ കൊയ്ത്തുകാലത്ത് ഉണക്കം(വരൾച്ച) തട്ടിയതുകാരണം പശുക്കൾക്ക് ആവശ്യമായ വൈക്കോലിന് കുറവനുഭവപ്പെട്ടു.
വിറ്റുകളയാമെന്നുവച്ചാൽ ഒന്ന് പെറ്റിട്ട് രണ്ടുമാസവും ഒന്നുള്ളത് നിറച്ചെനയുമാണ്. എങ്കിലും ദാസൻ അമ്മയോട് പശുക്കളെ വിൽക്കുന്നതിനേക്കുറിച്ച് പറഞ്ഞുനോക്കി.
വേണ്ടടാ ആ പയ്ക്കുട്ടി ന്ന് വച്ചാ നിന്റച്ഛന് ജീവനാ, അതിനെ വിൽക്കട്ടെ എന്നുപറഞ്ഞാൽ തടസ്സമൊന്നും പറയില്ലെങ്കിലും ഉള്ളില് സങ്കടണ്ടാവും.

അച്ഛനെ സങ്കടപ്പെടുത്തുന്നതൊന്നും വേണ്ട, നമുക്ക് വൈക്കോല് കിട്ട്വോന്ന് നോക്കാം. ആഴ്യെ പാടക്കാര് ചെലോർക്ക് അത്രയ്ക്ക് ഒണക്കം തട്ടീട്ട്ല്യാത്തവരുണ്ട്…,
അത് പറഞ്ഞപ്ലാ ഓർമ്മ വന്നത്, എടാ നീയാ സാവിത്രിയമ്രാൾടെ അവടെ ഒന്ന്‌ നോക്ക്, അവരിപ്പോൾ കന്നിനേം പയ്യിനേം ഒന്നും വളത്തണില്ല. അവര്ടെല് ണ്ടാവും. അതാവുമ്പോ നമ്മക്ക് അടുത്തായി ന്നൊരു ഗുണോം ണ്ട്.
ശരി വെയ്ന്നേരം ചെത്താൻപോകുമ്പോ അവര്ടോടെ കേറി ചോദിച്ച് നോക്കാം. കിട്ടിയാൽ നന്നായി.

ആ നോക്ക്…
വൈകുന്നേരം പനചെത്താൻ പോകുന്ന വഴിയേ ദാസൻ സാവിത്രിയമ്മയുടെ വീട്ടിൽക്കയറി, വൈക്കോലുണ്ട്, പക്ഷേ വായിൽക്കൊള്ളാത്ത വിലയാണല്ലോ ഈയമ്മ പറയണത്.
അമ്രാളെ ങ്ങനെ കടും പിടുത്തം പിടിക്കരുത്. മിണ്ടാപ്രാണികൾക്കുള്ളതല്ലേ?
പല അത്യാവശ്യ സന്ദർഭങ്ങളിലും നേരവും കാലവും നോക്കാതെ ഓടിയെത്തി സഹായിച്ചവനാണ്. സാവിത്രിയമ്മ ഓർത്തു. ചെക്കനെ വെറുപ്പിക്കേണ്ട…ടാ, ദാസാ…, ഞാൻ പറഞ്ഞതും വേണ്ട നീ പറഞ്ഞതുംവേണ്ട, അവരൊരു സംഖ്യപറഞ്ഞു.
നഷ്ടമില്ല, മനക്കണക്കുകൂട്ടി ഒടുവിൽ ദാസൻ ആ വിലയ്ക്ക് വൈക്കോൽ കച്ചവടമാക്കി.
പിറ്റേന്ന് പതിനൊന്നുമണിയോടെ ദാസനും അമ്മയുംചേർന്ന് വൈക്കോൽ കടത്താനാരംഭിച്ചു.

കുടുംബത്തിൽപ്പെട്ട പെങ്ങളുടെ സ്ഥാനമുള്ള ഭാനുമതിയുടെ വീടിനുമുന്നിലൂടെയാണ് ദാസന്റെ വീട്ടിലേക്കുള്ള വഴി.
മൂന്നുനാലു തവണ വൈക്കോലുമായി അമ്മയും മകനും പോകുന്നതുകണ്ട ഭാനുമതി പടിക്കലേക്ക് ഇറങ്ങിവന്നു. ഭാരമിറക്കി പോകുന്ന ദാസനെ തടുത്തുനിർത്തി വൈക്കോൽ എവിടുന്നാണെന്നവർ അന്വേഷിച്ചു.
ഉറവിടമറിഞ്ഞ ഭാനുമതി അവനോട് ഉറഞ്ഞുതുള്ളി. ഞാനവരോട് പറഞ്ഞേൽപ്പിച്ച വൈക്കോൽ നീ അതിവെല കൊടുത്ത് വാങ്ങി ല്ലേ…, നീയ് ഇപ്പണി ന്നോട് കാട്ടണ്ടായ്രു ന്നു. ഇവിടേള്ളതും ഒരു മിണ്ടാപ്രാണിയല്ലേ…?

അതിന് നിങ്ങള് ചോദിച്ച കാര്യോന്നും അവര് പറഞ്ഞില്ലാലോ ഭാന്വേട്ത്ത്യേ….
പോടാ നൊണയാ…അവര് നിന്നോട് പറഞ്ഞിട്ടുണ്ടാകും…, നീയ് വല്യേ കാശുകാരനല്ലേ? വില കൂട്ടിത്തരാന്ന് പറഞ്ഞപ്പോ ആയമ്മ വീണു. അതാ കാര്യം.
ന്നാ അങ്ങനെന്നെ വിശ്വസിച്ചോളിൻ. ങ്ങടെ കേട്ട്യോൻ സമ്പായ്ക്കണതൊക്കെ നിക്കല്ലേ തരണത്. ങ്ങനെല്ലേ ഞാൻ പണക്കാരനായത്. ങ്ങളൊന്നു പോയി പണിനോക്കിൻ ഏട്ത്ത്യേ. അവൻ അവരെ അവഗണിച്ച് മുന്നോട്ട് നീങ്ങി.

ഓരോ നട വൈക്കോലുമായി വന്നുപോകുമ്പോഴൊക്കെയും ഭാനുമതി അപമാനം തുടർന്നു. ടാ, അവളെന്തെങ്കിലും പറയട്ടെ, കുട്ടി ഒരു ചെവിക്കൂടി കേട്ട് മറ്റേ ചെവിക്കൂടെ കളഞ്ഞളാ… നാരായണി അവനെ സമാധാനിപ്പിച്ചു!
ദാസന് നന്നായി ദേഷ്യം വന്നെങ്കിലും അവൻ അമ്മയെ അനുസരിച്ച് ഭാനുമതിയുടെ പ്രതികരണങ്ങളെ അവഗണിച്ചു.

പിന്നീട് എപ്പോഴൊക്കെ ദാസനെ നേർക്കുനേർ കാണുന്നുവോ അപ്പോഴെല്ലാം ഒട്ടും സഭ്യമല്ലാത്ത രീതിയിലാണ് അവരുടെ പ്രതികരണങ്ങൾ. ഒരു ദിവസം നിയന്ത്രണംവിട്ട അവൻ തിരിച്ചവരോടും ദേഷ്യപ്പെട്ടു. പെങ്ങൾടെ സ്ഥാനായിപ്പോയി അല്ലെങ്കിൽ അന്റെ @#$*^ ചവിട്ടി പൊട്ടിച്ചേനെ *#@$മോളെ…
ന്നാ വാടാ യ്യ് ആണിന്റെ കുട്ട്യാച്ചാ എന്നു പറഞ്ഞു ഉടുതുണിപൊക്കി കാണിച്ചു ഭാനുമതി!

ഇത് പതിവായപ്പോൾ അവൻ വഴിമാറി നടന്നു തുടങ്ങി. പക്ഷെ അനിവാര്യതകളെ നിവാരണംചെയ്യാൻ ആർക്കാണ് കെൽപ്പുള്ളത്. ഒരു നട്ടുച്ച പൊരിവെയിലത്ത് രാവിലത്തെ ചെത്തുകള്ള് ഷാപ്പിൽ അളന്നശേഷമുള്ള ബാക്കി കൂട്ടുകാരൊത്തകത്താക്കിയതിന്റെ തരിപ്പിൽ ഭാനുമതിയുടെ പടിക്കലൂടെ പോകുമ്പോൾ വരാന്തയിൽ നിന്ന് മുറ്റത്തേക്ക് ചാടി ഉടുതുണിപൊക്കിക്കാണിച്ച് തന്റെ പൗരുഷത്തെ കളിയാക്കുമെന്നവൻ പ്രതീക്ഷിച്ചില്ല. ഏറെ നാളായില്ലേ, കലിയടങ്ങികാണും എന്നായിരുന്നു പ്രതീക്ഷ.

സർവ്വ നിയന്ത്രണങ്ങളും നഷ്ടമായ അവൻ അരയിൽ ഞാന്നുകിടന്ന ചേറ്റുകത്തി ഊരിയെടുത്ത് അവർക്ക്നേരെ കുതിച്ചു.
അപ്പോഴും കൂസലില്ലാതെ, വാടാ, ആൺകുട്ട്യ യ്യ്…? ന്നാ വെട്ടടാ എന്ന വെല്ലുവിളിയോടെ നിന്നു. സ്വബോധം ക്രോധത്തിനു വഴിമാറിയ ഒരു നിമിഷം….! എല്ലാം അവസാനിച്ചു. വെട്ട് കൃത്യം കഴുത്തിലായിരുന്നു. കഴുത്തിൽ ഇടതുകൈകൊണ്ടു പൊത്തിപ്പിടിച്ച് ഭാനുമതി നിന്ന് ആടി…പിന്നെ അവന്റെ ദേഹത്തു കൂടി ഊർന്നു മണ്ണിൽ കമഴ്ന്നുവീണു…ഒന്ന് പിടഞ്ഞതുകൂടിയില്ല….

അയ്യോ…ദാസൻ അലറിക്കരഞ്ഞു…അമ്മേ ഞാൻ…ഞാൻ…ചോരപുരണ്ട കത്തി വലിച്ചെറിഞ്ഞു ശവത്തിനടുത്തിരുന്ന് അവൻ തന്റെ ശിരസിൽ ഇരുകൈകൊണ്ടും ആഞ്ഞടിച്ചു…
ജീവപര്യന്തമായിരുന്നു ശിക്ഷ. നല്ല നടപ്പിന് ഇളവുകിട്ടി ശിക്ഷയെല്ലാം അവസാനിച്ച് നാട്ടിൽ തിരികേവന്നെങ്കിലും കുറ്റബോധം അവനെ സദാ വേട്ടയാടി. തന്റെ അവിവേകമാണ് അച്ഛൻ ആത്മഹത്യ ചെയ്യാൻ കാരണമായതെന്ന യാഥാർഥ്യം ഊണിലും ഉറക്കത്തിലും അവനെ വേട്ടയാടിയിരിക്കാം….,

കുറ്റബോധം സ്വസ്ഥത നശിപ്പിച്ച ഏതോ ഒരുച്ചനേരത്ത് നെല്ലിലെ കീടബാധയ്ക്ക് അടിക്കാൻ വാങ്ങി സൂക്ഷിച്ചിരുന്ന വിഷമെടുത്തവൻ കുടിച്ചു.
ഏറെനേരം ആളില്ലാത്ത അയല്പക്കത്തെ വീട്ടിൽ കിടന്നെങ്കിലും വിഷത്തിന്റെ രൂക്ഷത പൊറുക്കാൻ കഴിയാതെ പെരുവഴിയിലേക്ക് ഇടറിയും നിരങ്ങിയുമെത്തിയപ്പോളാണ് പുറംലോകം വിവരമറിഞ്ഞത്. ആളുകൾ കൂടി, വണ്ടിവിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏറെ താമസിയാതെ അവൻ മരിച്ചു.

അനാവശ്യ പ്രകോപനവും ഒരു നിമിഷത്തെ അനിയന്ത്രിതകോപവും രണ്ടു ജന്മങ്ങളെ തകർത്തുകളഞ്ഞ കഥയിലെ ശരിതെറ്റുകൾ പ്രിയ വായനക്കാരെ നിങ്ങൾ പേർത്തെടുക്കുക!

ഉണ്ണി കെ ടി

By ivayana

Leave a Reply

Your email address will not be published. Required fields are marked *