രചന : ടി.എം. നവാസ് വളാഞ്ചേരി✍️
മഞ്ഞലോഹത്തിൻ്റെ വില കുതിച്ചുയരുകയാണ്. സമൂഹത്തിൽ അസ്വസ്ഥത മാത്രം വിതക്കുന്ന ഈ ലോഹക്കൂട്ട് വരുത്തി വെക്കുന്ന വിന ഏറെയത്രെ .’
പൊന്നിൽ തിളങ്ങിടും പെണ്ണാണ്
പൊന്നെന്ന പൊള്ളത് പാടി പഠിച്ച കൂട്ടം .
പൊന്നിന്ന് പൊന്നും വിലയായി മാറുമ്പോൾ
‘കണ്ണ് തുറിച്ചങ്ങ് നിന്നിടുന്നു
കച്ചോടം കൂട്ടാനായ് തന്ത്ര
കുതന്ത്രങ്ങളോരോന്ന് നാട്ടിൽ പരത്തിടുന്നു
ദിനമതിൽ പുണ്യമാ
പൊന്നത് വാങ്ങിയാൽ ഐശ്വര്യം നേടുമെന്നോതിടുന്നു.
തലമുറ കാത്തിടും പെണ്ണ് പിറക്കുമ്പോൾ
വദനത്തിൽ പുഞ്ചിരി മാഞ്ഞിടുന്നു.
പൊന്നു മക്കൾക്കായി പൊന്നത്
വാങ്ങിടാനച്ഛൻമാർ നെട്ടോട്ടമോടിടുന്നു.
പാതിയെ തിരയുന്നോർ പൊന്നു
കുറയുമ്പോൾ നേരെ തിരിഞ്ഞു നടന്നിടുന്നു.
താങ്ങാൻ കഴിയാത്ത ഭാരമത് പേറി
ജീവിതം മൊത്തം തുലഞ്ഞിടുന്നു
മാനത്തിനളവു കോൽ പൊന്നായി
മാറുമ്പോൾ ബന്ധങ്ങളമ്പെ തകർന്നിടുന്നു.
ഇമ്പം നിറച്ച കുടുംബത്തിൻ ചരടത്
പൊന്നിനാൽ പൊട്ടിത്തകർന്നിടുന്നു.
മേനി നടിച്ചിടാൻ പൊന്നത് കെട്ടുമ്പോൾ
ജീവിതം കെട്ടങ്ങ് പോയിടുന്നു.
കടമത് കേറീട്ട് മനമത് വിങ്ങീട്ട്
സ്വസ്ഥത പോയിട്ടലഞ്ഞിടുന്നു.
പാറി പറന്നെത്തും തസ്ക്കര
വീരരാൽ കാതും കഴുത്തും മുറിഞ്ഞിടുന്നു.
ഒരു ലോഹക്കൂട്ടിനാൽ മാനവരാകെയും
പൊട്ടിത്തകർന്നങ്ങ് പോയിടുന്നു.
