രചന : കെ.ആർ.സുരേന്ദ്രൻ✍️.
സുഹൃത്തേ,
കൂട്ടിലടക്കപ്പെട്ട പക്ഷി
എത്ര പകലുകൾ,
ഇരവുകൾ
ചിറകിട്ടടിച്ച്
കൂട് തകർത്ത്
പുറത്ത് വരാൻ
ശ്രമിച്ചാലും
പരാജയം രുചിക്കും.
കൂട് തുറന്ന്
മോചിപ്പിച്ചാലോ,
സ്വാതന്ത്ര്യം
കിനാക്കളിൽ പേറുന്ന
പക്ഷി
അനന്തവിഹായസിൽ
അനായാസം
പറക്കും.
ദേശാതിർത്തികൾ
അപ്രസക്തമാകും,
ഭൂഖണ്ഡങ്ങൾ
മറികടന്നെന്ന് വരും.
സ്വാതന്ത്ര്യത്തിന്റെ
കാഹളം മുഴക്കും.
അത് അനുവദനീയമല്ല.
സുഹൃത്തേ,
നിനക്ക് മുന്നിലും, പിന്നിലും,
വശങ്ങളിലും
ലക്ഷ്മണരേഖകൾ
വരക്കപ്പെട്ടിട്ടുണ്ട്.
നിനക്കൊരിക്കലും
മറികടക്കുന്നത്
അനുവദനീയമല്ല,
ഒരിക്കലും.
നിനക്കൊരു തൂലിക
രാജകല്പനയാൽ
വരമായി ലഭിച്ചിട്ടുണ്ട്.
ആ തൂലികയിൽ
നിന്നൂർന്ന് വീഴുന്ന
ഉതിർമണികൾ
രാജാവിന്റെ
വാഴ്ത്തുപാട്ടുകളാവണം.
രാജാവിന്റെ
ഇല്ലാത്ത,
തിളങ്ങുന്ന
നീളൻ കുപ്പായത്തെ,
രത്നഖചിതമായ
കിരീടത്തെ,
രാജാവിന്റെ റാണിയുടെ
സൗന്ദര്യത്തെ,
പട്ടുടയാടകളെ
നീ ആവോളം
വർണ്ണിക്കുക.
മട്ടുപ്പാവിൽ
രാജാവിന്റേയും
റാണിയുടേയും
ഉല്ലാസനിമിഷങ്ങളുടെ
ചിത്രം വരയുക.
രാജാവിനന്യമായ
പ്രജാവാത്സല്യത്തിന്
സ്തുതിഗീതങ്ങൾ
രചിക്കുക.
നടുവളച്ച് ,
മുട്ടുകാലിൽ
രാജാവിന്റെ
പട്ടും വളയും
ആനന്ദാതിരേകത്തോടെ
സ്വീകരിക്കുക.
കോൾമയിർ കൊള്ളുക.
സുഹൃത്തേ,
പഴയ കഥയിലെ
കുട്ടിയെപ്പോലെ
“നോക്കൂ, രാജാവ് നഗ്നനാണ്”
എന്ന് വിളിച്ച് കൂവാൻ
നിനക്കാവില്ല.
കാരണം നീ കുട്ടിയല്ല.
കുട്ടിയാകാനുമാവില്ല.
അതിരുകൾ ലംഘിച്ചാൽ
നീ തടവിലാക്കപ്പെടും.
അനിശ്ചിതമായി
കൂട്ടിലടക്കപ്പെട്ട
പക്ഷിയായി നീ മാറും….
