രചന : എം കെ കരിക്കോട് ✍️
ഉള്ളുരുക്കങ്ങളൊന്നുമെ ചോരാതെ
വത്സരങ്ങളേറെ ഇടപഴകി എന്നോട്
കത്തും വിശപ്പിലുമാരോടുമോരാതെ
പൊട്ടിച്ചിരിച്ചൂ ഫലിതങ്ങൾ ചൊല്ലി നീ
കയ്യിലുള്ളൊരു തുണ്ടൂകടലാസ്സിൽ
കുത്തിക്കുറിച്ചിടും കവിതാ ശകലങ്ങൾ
ഇഷ്ടമുള്ളോരൊ മട്ടിൽ പാടീ സ്വയം
ചിത്ത നിർവൃതി ഉണ്ടു രസിച്ചു നീ
ഭംഗിയോലുന്ന ചിത്രം വരയ്ക്കുവാൻ
സർഗ വൈഭവം നിന്നിലുണ്ടെങ്കിലും
വല്ലപ്പോഴുമെ നീ തുനിഞ്ഞിട്ടുള്ളു
അല്ലൽ തന്നെയാവാമതിൻ ഹേതുവും
ഒട്ടും പരിഭവങ്ങൾ മൊഴിയാതെ
ഇഷ്ട തോഴരോടൊത്തു കൂടീടിലും
കച്ച കെട്ടിയ വില്ലാളിമാരോട്
തണ്ടു കാട്ടി തർക്കിച്ചൂ പലകുറി
മണ്ണിലുള്ളൊരു നീതീ വ്യവസ്ഥിതി
അത്രമാത്രം വെറുത്തിരുന്നല്ലോ നീ
പുച്ഛഭാവത്തിൽ ചിലർ നിന്നെ നോക്കീട്ടും
അല്പവും വിദ്വേഷം പുലർത്തീല നീ
പുസ്തകങ്ങളെ ലാളിക്കുവാനായി
നിത്യ ജീവിതോപാദിയാക്കി, അവ
തുച്ഛമായ വിലയ്ക്കു കൊടുത്തു നീ
ഹർഷ വായ്പാൽ നിവർന്നു നടന്നിടും
പത്നിയോടൊപ്പമുള്ളൊരു ജീവിതം
ചില്ലുപാത്രം പോൽ വീണുടഞ്ഞെങ്കിലും
മുള്ളുവാക്കുകളൊന്നുമുരയ്ക്കാതെ
തന്നിലേക്കൊടുവിൽ ചൂന്നു കൂടിയോ
തന്നാലാകുന്ന വണ്ണം മലായാള
അക്ഷരങ്ങളെ സ്നേഹിക്കുവാനൊരു
സംഘടന പടുത്തുയർത്തീയ നീ
എത്രയോ പേരെ ആദരിച്ചിട്ടുണ്ട്
മുഗ്ദനാം സതീർത്ഥ്യാ! നിന്റെ വേർപാട്
ചിത്ത വേദന നൽകുന്നു നിശ്ചയം
നന്ദശ്രീ! നിന്റെ പുഞ്ചിരിയാർന്നൊരു
മുഞ്ഞി ഞങ്ങൾ മറക്കുവതെങ്ങനെ….