രചന : കെ.ആർ.സുരേന്ദ്രൻ ✍️
അല്ലയോ മധ്യാഹ്ന സൂര്യാ,
ഹൃസ്വവേളയിലേക്ക്,
കാർമുകിലുകൾക്ക് വേണ്ടി
ഒരവധിയെടുത്താലും.
താഴെ,
ഭൂമി ഒരു വേഴാമ്പലായി,
ഒരിറ്റ് ദാഹജലത്തിനായ്,
കൊക്കുപിളർത്തി,
മാനം നോക്കി നിൽക്കുന്നത്
നീ കാണുന്നില്ലയോ?
നിന്റെ സ്പർശത്തിന്റെ
ഉടയാടയണിയാൻ,
ഒന്ന് നനയാൻ,
പുതുമണ്ണിന്റെ മദഗന്ധം പരത്താൻ,
രോമാഞ്ചമണിയാൻ
അവൾ കൊതിക്കുന്നത്
നീയറിയുന്നില്ലയോ?
അല്ലയോ നിലാവേ,
താഴെ,
ഭൂമിയിൽ,പരന്നൊഴുകിയാലും.
ജലാശയങ്ങളിൽ കൂമ്പി നിൽക്കുന്ന
ആമ്പൽ മൊട്ടുകൾ
ഇതളുകൾ വിടർത്തി
കോൾമയിർ കൊള്ളട്ടെ.
അല്ലയോ വിദൂര നക്ഷത്രമേ,
താഴെ,
ഭൂമിയിൽ ആരാധകനായ് ഞാൻ,
പ്രണയിയായ് ഞാൻ,
നിന്റെ സാന്നിധ്യം കൊതിക്കുന്നത്
നീ കാണുന്നില്ലയോ?.
അല്ലയോ ഗ്രീഷ്മസൂര്യാ
താഴെ,
ഭൂമിയിൽ സൂര്യകാന്തിപ്പാടങ്ങൾ
നിന്നെ ധ്യാനിക്കുന്നത്,
സൂര്യകാന്തിപ്പാടങ്ങളിൽ
മയിലുകൾ പീലി വിടർത്തി
നൃത്തമാടുന്നത് നീ കാണുന്നില്ലയോ…..?

