എഡിറ്റോറിയൽ ✍️
ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെ ജിസിസി രാജ്യങ്ങളിലേക്കും മിസൈലുള്‍ കുതിച്ചു. ഒമാന്‍ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. ഈ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ എത്തുന്നത്. ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിന് തിരിച്ചടിയാണ് ഇറാന്റെ നീക്കം. ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിലെ ടെല്‍ അവീവില്‍ സ്‌ഫോടനമുണ്ടായി.അബുദാബിയിലും ദുബായിലും സ്‌ഫോടനങ്ങളുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു.
അബൂദാബിയില്‍ സ്‌ഫോടനം ഉണ്ടായി എന്ന് ഇവിടെയുള്ളവരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്‌ഫോടന ശബ്ദമുണ്ടായി. പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇതോടെ പ്രവാസികളും ആശങ്കയിലാണ്.ഡല്‍ഹിയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഖത്തര്‍ എയര്‍വേയ്‌സ്, തുര്‍ക്കി വിമാനങ്ങള്‍, യുഎഇ വിമാനങ്ങള്‍ എന്നിവയെല്ലാം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഗള്‍ഫ് രാജ്യങ്ങളെല്ലാം ആകാശ പാതകള്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു വിമാനവും പറക്കില്ല.
യുദ്ധമേഖലയില്‍ വിമാനം പറക്കുന്നത് വെടിവച്ചിടാന്‍ കാരണമാകും.ലബ്‌നാന്‍, സിറിയ, ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് രണ്ട് വരെ നിര്‍ത്തിയെന്ന് തുര്‍ക്കി വിമാന കമ്പനികള്‍ അറിയിച്ചു. ഇറാന്‍, ഇറാഖ്, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാത അടച്ചു. ഗള്‍ഫിലെ മിക്ക ഇന്ത്യന്‍ എംബസികളും പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരും പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം.ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഇറാനിലെ സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 56 കുട്ടികള്‍ മരിച്ചു. ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
ഇസ്രായേലും അമേരിക്കയും തുടങ്ങിയ യുദ്ധം എപ്പോള്‍ നിര്‍ത്തണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. എന്തുവന്നാലും മിസൈല്‍ ആക്രമണം തുടരുമെന്ന് ഇറാന്‍ അറിയിച്ചു. ഇറാഖിലും ആക്രമണം നടന്നിട്ടുണ്ട്. ഇസ്രായേലിലേക്ക് യമനിലെ ഹൂത്തികള്‍ മിസൈലുകള്‍ അയച്ചു. ബഹ്‌റൈനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായി എന്നാണ് വിവരം. ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനും പുറത്തിറങ്ങരുത് എന്നും അമേരിക്ക നിര്‍ദേശിച്ചു. ഗള്‍ഫ് മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങിയതില്‍ പ്രവാസികള്‍ ആശങ്കയിലാണ്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രവാസികള്‍ക്ക് ഇപ്പോള്‍ അസാധ്യമാണ്..പ്രവാസിമലയാളികൾ ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശങ്ങൾ പാലിക്കുക .. വിമാനയാത്രകൾ ഒഴിവാക്കുക ..
അടിയന്തര സാഹചര്യം ഉണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ വഴി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോണ്‍: +972-54-7520711, ഇ-മെയില്‍: cons1.telaviv@mea.gov.in ഇറാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും എംബസി പുറപ്പെടുവിക്കുന്ന കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍, ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.
