രചന : എംപി ശ്രീകുമാർ ✍️
കുട്ടിക്കവിതയ്ക്കു കുട്ടി വേണം
പൊട്ടിച്ചിരിയ്ക്കുന്ന കുട്ടി വേണം
കുട്ടിക്കുറുമ്പനൊന്നുള്ളിൽ വേണം
പട്ടം പറക്കുന്ന പോലെ വേണം
തൊട്ടു ചിരിയ്ക്കുന്ന കൂട്ടരുമായ്
ഇഷ്ടവിനോദങ്ങൾ കാട്ടിടേണം
മുട്ടൻകുറുമ്പുകൾ കാട്ടിയെന്നാൽ
മുട്ടനടികളും വന്നുവീഴാം
തട്ടിയും മുട്ടിയും വീണിടേണം
പെട്ടെന്നെഴുന്നേറ്റിട്ടോടിടേണം
പൊട്ടിക്കരഞ്ഞങ്ങു നിന്നിടേണം
തൊട്ടാവാടി പോലായിടേണം
കുട്ടിക്കടങ്കഥയിട്ടു കേട്ടി-
ട്ടോർക്കാത്തൊരു കെട്ടിൽ പെട്ടിടേണം
ഉളളത്തിൽ വീണതു പൊട്ടിടേണം
ചുറ്റിനും വെട്ടമുതിർത്തിടേണം
കൊട്ടും കുഴൽവിളി താളമേളം
തുള്ളിത്തിരയടിച്ചെത്തിടേണം
ഉച്ചിയ്ക്കുമേലെയുണ്ടച്ഛനെന്നും
ഉച്ചവെയിലേറ്റും രക്ഷയേകി
കെട്ടിപ്പിടിച്ചമ്മ യുമ്മവയ്ക്കു-
ന്നോർത്തു പുളകങ്ങൾ കൊണ്ടിടേണം
കുട്ടിക്കവിതയ്ക്കു കൂട്ടിവേണം
പൊട്ടിച്ചിരിയ്ക്കുന്ന കുട്ടിവേണം
കുടിക്കുറുമ്പനൊന്നുള്ളിൽ വേണം
പട്ടം പറക്കുന്ന പോലെ വേണം.

