രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
ഞാന്‍ ജനിച്ചുകഴിഞ്ഞ്,
ഓര്‍മ്മവെക്കാന്‍,തുടങ്ങിയപ്പോള്‍,
ആരൊക്കെയോ പറഞ്ഞു;
“നീ ഹിന്ദുവാണ്”
എനിക്കൊന്നുംമനഃസ്സിലായില്ല.
ഇന്നും,അതെന്തിനുവേണ്ടിയാണെന്ന്,
മനഃസ്സിലായിട്ടില്ല.
മുസ്ലീമിന്റേയും,ക്രിസ്ത്യാനിയുടേയും,
പള്ളിവാതില്ക്കല് ജനിച്ച ഞാന്‍,
കിലോമീറ്ററിനപ്പുറമുള്ള
അമ്പലത്തില്‍ പോയി തൊഴുതു.
വിദ്യാലയത്തില്‍ ചെന്ന്
“ഇങ്ക്വിലാബ്–“വിളിക്കാന്‍ പഠിച്ചപ്പോള്‍,
ഞാന്‍ വായനതുടങ്ങി.
വായനയുടെ ഒരുഘട്ടത്തില്‍
ഞാന്‍ ദൈവങ്ങളെ
ഉപേക്ഷിച്ചു-
റഷ്യന്‍ പുസ്തകങ്ങള്‍ക്കു വിലകുറവായിരുന്നു.
കുറഞ്ഞ വിലക്ക് തടിച്ച പുസ്തകങ്ങള്‍ കിട്ടി.
പുസ്തകങ്ങള്‍ മനോഹരമായിരുന്നു,
വായനതുടങ്ങിയപ്പോള്‍ ആശയവും മനോഹരം.
ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴുതൊട്ട് വായിക്കാന്‍,
തുടങ്ങിയപ്പോള്‍,എണ്ണൂറ്റി അമ്പത്തിയാറിലേക്ക് തിരിഞ്ഞോടാന്‍ തോനി.
“സ്വാതന്ത്ര്യസമരം” ആദ്യം തുടങ്ങാന്‍…..!
നാല്പത്തിയേഴിലെ
മാമോദിസക്കുശേഷവും
അവഗണിക്കപ്പെടാനും
പട്ടിണികിടക്കാനുമുള്ള
ജനതയുടെ സ്വാതന്ത്ര്യം
ഇന്നേവരെ ശക്തമായി,
നിലനിൽക്കുന്നൂ…….
സ്വതന്ത്ര ഇന്ത്യക്കും
സ്വാതന്ത്ര്യത്തിനും
ജയ ജയ ജയ ജയ ഹേ…..!
