രചന : ആർ. രഘുചന്ദ്രൻ✍
എന്നേ പിരിഞ്ഞൊരു പൂനിലാവേ
പിന്നെയെന്തേ, വേലക്ക് പോയ് വരാഞ്ഞു.
പൂങ്കാവിൽ മേളം പൂത്തതല്ലേ?
പാലയിൽ പൂവും വിടർന്നതല്ലേ?
അമ്പിളി മാനത്തുദിച്ച നേരം,
അമ്പോറ്റിയമ്മ, നീരാളം ചുറ്റിയില്ലേ?
ആനന്ദനടനമാടുവാനായ്
ആബാലവൃന്ദവുമണഞ്ഞതല്ലേ?
പൂത്തിരി, മത്താപ്പ്, വിരിഞ്ഞ മാനം..
പൂത്തുമ്പി പാറിയ കാലമല്ലേ?
പാരിജാതങ്ങൾ, ചിരിച്ച നേരം
പനയിലെപ്പെണ്ണും കുറുകിയില്ലേ..?
പെണ്ണേ, മറ്റത്തൂർ വേലയല്ലേ?
പാടുക, കിളിപ്പാട്ടും, കൃഷ്ണഗാഥ..
പടിപ്പുര, മാളിക, തുറക്കട്ടെ ഞാൻ
പനിമതി വിടരാൻ നേരമായി..
പല്ലും, നഖവും, മുടി ബാക്കിയായി
പല്ലക്കിൽ ഏമാൻ എഴുന്നള്ളിയും
പക്ഷേയെന്നോതിയ തിരുമുഖത്ത്
പലതരം ഭാവവും പോയൊളിച്ചു.

