രചന : കുറുങ്ങാട്ട് വിജയൻ

ഇന്ത്യയില്‍ കൊറോണ വന്നതിന്റെ ഒന്നാം വാര്‍ഷികം ഇന്നലെയായിരുന്നു! പിന്നിട്ട ഒരു വർഷം കൊറോണ നമ്മൾക്ക് നൽകിയ സന്ദേശം, പാഠം എന്താണ്?

കൊറോണയാമണുജീവി മഹാമാരിരൂപംപൂണ്ടൂ
ഡമോക്ലീസിന്‍ വാളുപോലെ തലയ്ക്കുമീതേ!
കോവിഡിന്റെ ഭയമേറേ ദൈവപ്പുരകളെല്ലാമേ
മതമേലാളന്മാരാലേ കൊട്ടിയടച്ചേ!
ആചാരാദിപാരമ്പര്യം ലംഘിച്ചിതാ സൗകര്യാര്‍ത്ഥം
ദൈനംദിനതേവാരങ്ങള്‍ മുടങ്ങിടുന്നൂ!
മനുഷ്യന്മാര്‍ കോവിഡിന്റെ മുമ്പിലായി തോറ്റിടുമ്പോള്‍
മതങ്ങളും ദൈവങ്ങളും വിറകൊള്ളുന്നേ!
മതവിശ്വാസച്ചീട്ടുകൊട്ടാരങ്ങളെല്ലാമിന്നിവിടെ
മഹാമാരി കോവിഡിന്റെ മുമ്പില്‍ത്തകര്‍ന്നേ!
പരത്തിപ്പറഞ്ഞുള്ളതാം വിശ്വാസങ്ങളെല്ലാമിന്നു
പൊളിയെന്നു കൊറോണയാം സൂക്ഷ്മജീവിയാല്‍!‍
ആചാരാനുഷ്ഠാനമല്ല‍ മനുഷ്യജീവനാണല്ലോ
നിലനില്‍ക്കേണ്ടതെന്നതാം പുതുസൂക്തങ്ങള്‍!
മനുഷ്യരുണ്ടെങ്കിലല്ലോ വിശ്വാസങ്ങള്‍ ചെലവാകൂ
എന്നമട്ടില്‍ വാണിഭങ്ങള്‍ വഴിമാറുന്നൂ!
മനുഷ്യരെത്തമ്മില്‍ത്തല്ലിക്കൊല്ലിക്കുന്നയാചാരത്തെ
മനുഷ്യനന്മയ്ക്കായിഹ തിരസ്കരിക്കൂ!
ശാസ്ത്രത്തോടു ചേര്‍ന്നുനിന്നു മനുഷ്യസേവകരാകാ-
മെന്നുള്ള മാനവവാദം പരമസത്യം!
ആത്മശാന്തിഗുരുക്കളും കുട്ടിച്ചാത്തന്‍സേവക്കാരും
രോഗശാന്തി ആക്രിക്കാരും പകച്ചുനില്‍ക്കേ!
പള്ളിവേലിപൊളിക്കാരും രാമക്ഷേത്രപ്പണിക്കാരും
കേട്ടപാടെ കേക്കാപ്പാടേ നാടുവിട്ടപ്പോള്‍!
ലോകമെമ്പാടുമുള്ള,യാരോഗ്യപരിപാലകരാല്‍
മഹാമാരിരോഗികളെ പരിചരിച്ചൂ!
ഊട്ടുനേര്‍ച്ച, ധ്യാനങ്ങളും‍, വിശ്വാസപരിശീലനം
തീര്‍ത്ഥാടനമിവയെല്ലാ,മൊഴിവാക്കുന്നൂ!
സര്‍വ്വരോഗസൗഖ്യാത്ഭുത,യവകാശവാദങ്ങളും
കൃപാസനചികിത്സയും ഫലംകണ്ടില്ല!
ആലിംഗനദര്‍ശനവും മീനമാസപൂജകളും
നടയടത്തീട്ടൂരത്താല്‍ വിലക്കിവച്ചൂ!
അന്യരുടെ കുറ്റങ്ങളും കുറവല്ലാം ഗണിച്ചൂറ്റി
ജാതകപ്പലകമേലായ്‍ വിളമ്പും കൂട്ടര്‍!
ജോത്സ്യന്മാരാം കാപട്യങ്ങള്‍‍ മഷിനോട്ടക്കള്ളക്കൂട്ടം
ജാതകദോഷവശാലെങ്ങോ അപ്രത്യക്ഷരായ്!
ഇനിവേണ്ടാ,കള്ളക്കൂട്ട,മിവറ്റയ്ക്കുപിമ്പേകൂടി
ചെരിപ്പങ്ങു തേഞ്ഞുപോകാമെന്നതേയുള്ളൂ!
താലികെട്ടുകല്യാണങ്ങള്‍ മണ്ഡപത്തിലല്ലേയല്ലാ
സദ്യപ്പുരയ്ക്കുമുമ്പില്‍ത്തിരക്കുമില്ലാ!
കാവുകളില്‍ പൂരോത്സവ,ത്തിക്കുമില്ലാ തിരക്കില്ലാ
കലികാലമെന്നാരാലോ,യുരച്ചുകേട്ടൂ!
അമ്പലക്കമ്മറ്റിക്കാരോ അമ്പലത്തില്‍ വരാതായി
വമ്പൊടിഞ്ഞു വീട്ടില്‍ത്തന്നെ, യിരിപ്പുമായേ!
കൊന്തയാലോ കുറിയാലോ നിസ്കാരത്തിന്‍ തഴമ്പാലോ
ഫലമില്ലായെന്നസത്യം കൊറോണസത്യം!
ഇസത്താലോ വിദ്യയാലോ ബാങ്കിലുള്ള ബാലന്‍സാലോ
മഹാമാരിവിപത്തീന്നു രക്ഷയില്ലന്നോ!
ഭുവനത്തെ നാശമാക്കും കഠോരനാം കൊറോണയാ-
ലിഹലോകസുഖവാസം ദുഷ്കരമായി!
അന്ധകാരഗുഹയ്ക്കുള്ളില്‍ ലോകമിന്നു ഭയത്താലേ-
യെങ്കിലുമാ ഗുഹയ്ക്കന്ത്യം വെളിച്ചമുണ്ടേ!

ഒത്തുചേര്‍ന്നുപ്രവര്‍ത്തിച്ചാ,ലൊ‍ട്ടും ഭായപ്പാടു വേണ്ടാ
നിതാന്തമാം ജാഗ്രതയും കരുതലാലും!
ആഘോഷങ്ങളൊഴിവാക്കി,യുത്സവങ്ങള്‍ ലഘുവാക്കി
ആത്മരക്ഷയ്ക്കൊപ്പം നാടിന്‍ രക്ഷയായിടാം!
ഹസ്തദാനമൊഴിവാക്കാം കൈകള്‍കൂപ്പിവന്ദിച്ചീടാം
വാരയൊന്നകലത്തായി‍ വര്‍ത്തമാനിയ്ക്കാം!
അണുമുക്തമാക്കീടാനായ് കൈകള്‍രണ്ടും കഴുകേണം
അണുവിമുക്തീകരണലായനിയാലും!
ആളുപിടിയനാകുമീ,ക്കൊറോണയെ ബന്ധിച്ചീടാന്‍
അരയും തലയും കെട്ടി,യിറങ്ങിടേണം!
മുഖാവരണങ്ങള്‍ വേണം എന്‍ തൊണ്ണൂറ്റിയഞ്ചും വേണം
ശുചിത്വമാണേറെ മുഖ്യം സംശയം വേണ്ടാ!
മതജാതിമദമില്ല കക്ഷിപക്ഷങ്ങളുമില്ല
അതിജീവനത്തിന്റെയാകും കരുതല്‍മാത്രം!
മഹാമാരി വന്നിതല്ലോ മനുഷ്യരെക്കവരുവാന്‍
മഹാമേരുവേറീടുന്നു മനുഷ്യഭയം!
വിപത്തിന്റെ മഹാമാരി മരണവിളക്കുമേന്തി
വിശ്വമാകെ ചുറ്റീടുന്നു ഭയപൂരിതം!

ദൈവകോപഫലമെന്നു വിശ്വാസിപ്പരിഷകളും
ദൈവമില്ലെന്നുറപ്പാക്കി,യവിശ്വാസിയും!
മര്‍ത്ത്യരുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു മതങ്ങളും
ദൈവത്താദ്യം രക്ഷിക്കെന്നു യുക്തിവാദിയും!
മുമ്പേയെല്ലാമറിഞ്ഞെന്നു പ്രവാചകനിരകളും
മുമ്പേയെന്തു പറഞ്ഞെന്നു നിഷേധികളും!
ശനിയുടെ അപഹാരമെന്നെഴുതി ജ്യോതിഷിമാര്‍
ശനിമാറാന്‍ പൂജചെയ്തു കുടത്തിലാക്കി!
കൊന്നുതിന്നതിന്റെയെല്ലാം ശാപമെന്നു സസ്യഭോജി
കൊന്നാല്‍പ്പാപം തിന്നാല്‍ത്തീരു,മെന്നൊരുകൂട്ടര്‍!
കൊന്ന ശാപമില്ലാത്തോര്‍ക്കും വന്നില്ലേന്നു മാംസഭോജി
കൊന്നവനും തിന്നവനു,മൊരേ പോസിറ്റീവ്!
ഓര്‍മ്മയിലേയില്ലായില്ലാ,യിമ്മട്ടൊരു മഹാമാരി
ഓര്‍ക്കുവാനേ വയ്യെന്നോതി പഴമക്കാരും!
മരണമാഭേദമെന്നും മനോരോഗി,യാത്മഗതം
ഭീരുക്കളില്‍ ഭയാശങ്ക,യേറിവരുന്നൂ!
ഇക്കാലവും കടന്നുനാം പോകുമെന്നു തത്ത്വജ്ഞാനി
എന്തും നേരിടുമെന്നായി ധീരന്മാരാലും!
പ്രകൃതിക്കു നല്ലകാലം വന്നണഞ്ഞതെന്നതോര്‍ക്കേ
പ്രകൃതിസ്നേഹിതരുടെ മനം തുടുത്തൂ!
ആത്മീയതമാത്രമാണ,ഭയമെന്നോരുകൂട്ടര്‍
ആത്മാന്വേഷകരുമുണ്ടേ,യവരോടൊപ്പം!
ലേശം മദ്യ,മുള്ളില്‍ച്ചെന്നാല്‍ കൊവിഡ്ദീനം വരില്ലെന്നു
മദ്യപാനശീലമുള്ള മുക്കുടിയന്മാര്‍!
ചൂടുകൂടെ കൊറോണാണു പെരുകില്ലെന്നുച്ചവട്ടന്‍
ചികിത്സയില്ലാരോഗമെന്ന് മുറിവൈദ്യനും!
‘മഹാഭാരത’ത്തിലുണ്ടേ മരുന്നെന്നു മരത്തല-
മരമണ്ടന്‍ പറയുന്നൂ, ചെലവുംകൂടും!
പത്തുരൂപസോപ്പുതേച്ചാല്‍ തീരുമെന്നു ട്രോളന്മാരും
പാട്ടകൊട്ടിച്ചൂട്ടുവീശീ മങ്കിബാത്തെത്തി!
പേരറിയാച്ചെടിയുടെ,യറിയാത്ത വേരുവെന്തു
കഴിച്ചാലോ മതിയെന്നും മുറിവൈദ്യനും!
അന്തിച്ചര്‍ച്ചാവേദികളില്‍ കൊടുങ്ങല്ലൂര്‍ പൂരപ്പാട്ടാല്‍
അന്തകനാം കൊറോണയെ കൊന്നു മാധ്യമം!
മുറിയടച്ചിരുന്നിട്ടു നേരിടാന്നു സര്‍ക്കാരുകള്‍
മറകെട്ടിയടച്ചവരതിര്‍ത്തികളും!
ചൈനയുടെ കെണിയെന്നു ട്രംപിന്റെയാം തള്ളുവന്നേ
ചൈനാവാദം, “ഞങ്ങളുടേതിങ്ങനല്ലെ”ന്നും!

ആര്‍ത്തവദോഷത്താലിഹ സ്ത്രീജനത്തെത്തടഞ്ഞോട-
മാളുകേറാ മലയായി, വാശിയുംപോയി!
പള്ളി വിട്ടുകൊടുക്കാത്ത തിരുമേനിത്തിരുവാശി
വെള്ളത്തിന്മേല്‍ വരച്ചുള്ള വരപോലെയും!
ബാവാക്കക്ഷി കുത്തിയുള്ള ശവക്കുഴി മൂടാന്‍ പോകും
മെത്രാന്‍കക്ഷി വാശിയിന്നു ചിരിവിഷയം!
പള്ളിക്കായി വാളെടുത്തോര്‍ പള്ളിയെന്നു കേട്ടാല്‍ ഞെട്ടും
പ്രാര്‍ത്ഥനയും മുട്ടേനില്‍പ്പും വീട്ടില്‍ത്തന്നായി!
അന്ത്യകര്‍മ്മവേളകളി,ലന്ത്യചുംബനമതില്ല-
യന്തകനാം കൊറോണതന്‍ മായാവിലാസം!
ഇന്ത്യാക്കാരനാണോ‍ന്നുള്ള സാക്ഷിപത്രം ചോദിച്ചോന്റെ
റേഷന്‍കാര്‍ഡും കൊണ്ടേപോയേ കൊറോണാദേവന്‍!
പൗരത്വത്തെ തെളിയിക്കാന്‍ വേണ്ടതില്ല തെളിവൊന്നും
‘കൊറോണയില്ലെ’ന്നുള്ള തെളിവുമതി!
ബ്രാഹ്മണനും ദളിതനും പരസ്പരം തൊട്ടുകൂട്ടാം
ഹിന്ദുവിനും മുസല്‍മാനു,മൊരേ പന്തിയും!
സഭാതര്‍ക്കം തമ്മിത്തല്ലും വിദ്വേഷവും ഭീഷണിയും
കോവിഡിന്‍റെ കോടതിയില്‍ തീര്‍പ്പാകുന്നല്ലോ!
ആള്‍ദൈവങ്ങളൊ,ളിച്ചോടി ഒളിമാളം തേടിപ്പോയ
കൊറോണക്കാലത്തേവരും പച്ചമാനുഷ്യര്‍!

സന്തോഷകരമല്ലാത്ത സത്യത്തിലേക്കെത്തുന്നു നാം
സാംക്രമികരോഗവാഹി കൊറോണയാലേ!
സുഖം, സ്വസ്ഥം, സമാധാന,മിവയെല്ലാം ജലരേഖ
സുരക്ഷയും ശുചിത്വവും രക്ഷാമാര്‍ഗ്ഗങ്ങള്‍!
മതമണ്ടത്തരങ്ങള്‍ക്കു വിടചൊല്ലാന്‍ കാലമായി
മഹാമാരി മുടിയഴിച്ചാടുന്ന കാലം!
അന്ധവിശ്വാസ,നാചാര,ച്ചിന്തകള്‍ക്കുവളമാകും
വര്‍ഗ്ഗീയഫാസിസത്തെയും ചെറു‍ക്കവേണം!
കണ്ണടച്ചിരുട്ടാക്കി,യാത്മനിര്‍വൃതികൊള്ളും കള്ള-
മാര്‍ജ്ജാരങ്ങളെ തുരത്തിനാമോടിയ്ക്കണം!

കലിയുഗാന്ത്യകാലത്തെ മനുഷ്യരോ സത്യം ധര്‍മ്മ-
മുപേക്ഷിച്ചയധാര്‍മ്മികജീവികളാകും!
ഭരണാധികാരികളോ ദുര്‍ഭരണപ്രഭുക്കളും
മഹാമാരി നടമാടും നാടു നശിക്കും!
കലിയുഗാന്ത്യകാലത്തെ കാലദോഷപാരമ്യത്തില്‍ ‍ധര്‍മ്മ-
പുനസ്ഥാപനാര്‍ത്ഥം കല്‍ക്കി,യവതരിക്കും!
ദുഷ്ടന്മാരെ നിഗ്രഹിക്കും വര്‍ണ്ണാശ്രമധര്‍മ്മങ്ങളും
പുരുഷാര്‍ത്ഥങ്ങളും കല്‍ക്കി പുനഃസ്ഥാപിക്കും!
ധാര്‍മ്മികത, പവിത്രത,യിവയുള്ള പുതുയുഗം
സത്യയുഗ,മാരംഭിക്കും കലിയുഗാന്ത്യേ!
ഇവയെല്ലാം സത്യമായി ഭവിക്കുന്ന കാലമല്ലോ
കോവിഡാനന്തരമെന്നും ദൈവവൈഭവം!!
ശുഭം!

കുറുങ്ങാട്ട് വിജയൻ

By ivayana