ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : നെവിൻ രാജൻ*

ഏതൊരു സീമോല്ലംഘ-
നത്തിലേകനായ് ,അവൻ
തീർത്തതൊരു കവചം
കുരുക്ഷേത്ര പ്രഭഞ്ജനത്തിൽ.
അവന്റെ ജീവാസ്രം ധരണിയി-
ലൊഴുകിയതൊരോർമ്മ;
അവന്റെ കിനാക്കൾ വലിച്ചിഴയ്ക്ക-
പ്പെട്ടതൊരുപിടിയന്നത്തിനായ്.
സ്നേഹചുംബനം നൽകാനേറെക്കൊതിച്ചൊരാ
കാടിന്റെ പുത്രൻ,
പീടികയിൽനിന്നെടുത്തതൊരു
പെൺകുഞ്ഞിൻ മുഖമുള്ള പാവയെ.
അന്നയാളേറെക്കിനാവു
കണ്ടിട്ടുണ്ടാവാം പുത്രിയെ,
അന്നയാളേറെ മധുരചുംബന-
മേകിയപ്പാവതൻ തിരുനെറ്റിയിൽ.
രണ്ടു കണ്ണുനീർ തുള്ളികൾ നിലത്തു
വീണുടഞ്ഞതറിയാതെ നിന്നയാൾ,
ചിന്തതൻ ജാലകത്തിലൂടൊരു
കാറ്റു വന്നറിയാതെ തലോടും വരെ.
മൗനം നിറഞ്ഞു നിന്നാ ഗുഹയിൽ
‘അച്ഛാ’യെന്നാരോ വിളിച്ചോ?
സഞ്ചിയിൽ കരുതിയ കുഞ്ഞു കുപ്പി-
വളയെടുത്തൊന്നു കിലുക്കിയോ?
കിലുക്കത്തിനൊരു പെൺകുഞ്ഞിൻ
ചെറുകൊഞ്ചലിൻ സാമ്യമുണ്ടോ?
ഇല്ലില്ലതെല്ലാം കിനാക്കൾമാത്രം,
കാടിന്റെ പുത്രന്റെ തേങ്ങലുകൾ.

നെവിൻ

By ivayana