ജയശങ്കരൻ ഓ . ടി.*

വളരെയേറെ പ്രിയപ്പെട്ടൊരാളിന്റെ
മരണ വാർത്ത പോലാർത്തു പെയ്യും മഴ
പലദിശകളിൽ നിന്നും നിറഞ്ഞു
വന്നൊഴുകിയെത്തുന്ന മൗനമായ്നീരല
ഹൃദയ ഭേദകം വാക്കും വിലാപവും
കരുതി വെക്കും പരാതിയും തേങ്ങലും
തിരികെ നൽകാൻ മറന്ന സ്വപ്നങ്ങളും
നിറവെഴാത്ത വാഗ്ദാനവും സ്നേഹവും.
ഒരുമ ചേർന്നു കണ്ടെത്തിയ പാതയും
കരുതലിൽ ചേർന്നെടുപ്പിച്ച തീർപ്പുമായ്
പലരൊടൊപ്പമുണർത്തിയ വേദികൾ
നിറമുയർന്നു ചിതറിയ രാവുകൾ ..
ഇനിയൊരിക്കലും തിരികെയെത്തില്ലെന്ന
അറിവു പിന്നെയും
ബാക്കിയാകുമ്പൊഴും
നിഴലുകൾ കോർത്തെടുക്കുന്നുവോ മനം
മിഴികൾ പാതി തുറന്നു കാണുന്നുവോ ?
കഴുകനേത്രങ്ങൾ താഴ്ന്നിറങ്ങുമ്പൊഴേ
ക്കിരുളിലോടിപ്പിടയ്ക്കുന്ന സന്ധ്യകൾ
ഇരയുടെ സ്വന്തമാവാതിരിക്കുവാൻ
ചിതയൊരുക്കും ദുരന്ത യാമങ്ങളിൽ
മരണമൊന്നു ചിറകടിച്ചാൽ തകർ –
ന്നടിയുമെങ്കിലും വീണ്ടുമുയിർക്കുന്ന
മധുര കാമന തെല്ലും വഴങ്ങാത്ത
മനുജനീ ജീവിതത്തിന്റെ വിസ്മയം .

ഫോട്ടോ: (വര ) നാരായണൻ തിരുമംഗലം.

By ivayana