ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. സാമ്പത്തികമോ വ്യക്തിപരമോ ആയ കാരണങ്ങൾ മൂലമാണോ ആത്മഹത്യ ചെയ്‌തതെന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാന്ദ്രയിലെ വസതിയിൽ 34കാരനായ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആ സമയത്ത് വീട്ടിലെ രണ്ട് പാചകക്കാരും ഒരു സഹായിയും സുശാന്തിന്‍റെ ഒരു സുഹൃത്തുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ ആറ് മണിയോടെ തന്നെ താരം എഴുന്നേറ്റിരുന്നു. തുടർന്ന് ഒൻപതരയോടെ പാചകക്കാരനെ വിളിച്ച് ജ്യൂസ് വാങ്ങിക്കുടിച്ച ശേഷം മുറിയിൽ കയറി വാതിലടച്ചു.

കുറച്ചു മണിക്കൂറുകൾ കഴിഞ്ഞ് പാചകക്കാരൻ പലതവണ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. തുടർന്ന് ഇവർ മുംബൈയിൽ തന്നെയുള്ള സുഷാന്തിന്‍റെ സഹോദരിയെ വിളിച്ചു. അവരുടെ നിർദേശപ്രകാരം പൂട്ടുകൾ ശരിയാക്കുന്ന ആളെ വിളിച്ചു വരുത്തി വാതിൽ തുറന്നപ്പോൾ തൂങ്ങി നിൽക്കുന്ന സുശാന്തിനെയാണ് കണ്ടത്. വേഗം തന്നെ കുരുക്ക് അറുത്ത ശേഷം ഇവർ പൊലീസിനെയും ഡോക്ടര്‍മാരെയും വിവരമറിയിച്ചു. ഇവരെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം സംശയിക്കത്തക്കതായി ഒന്നും വീട്ടിൽ നിന്നും ലഭിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടില്ല.

അന്വേഷണം ആരംഭിച്ചിരിക്കുകയാണ് മുംബൈ പോലീസ്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചും സുശാന്തിന്‍റെ അമ്മാവന്‍ രംഗത്ത് വന്നതതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത്. താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയേയും ടെലിവിഷന്‍ നടന്‍ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് സുശാന്ത് രണ്ട് സുഹൃത്തുക്കളെ വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

By ivayana