ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിക്കുന്നത് 45 വർഷത്തിന് ശേഷം ഇത് ആദ്യമായാണ്

1962ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു..

പിന്നീട് സ്വാതന്ത്ര്യം നേടിയതിനുശേഷം പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്നും ഉണങ്ങാത്ത മുറിവുകൾ പരസ്പരം സമ്മാനിച്ച ഒരു യുദ്ധത്തിലേക്കെത്തി ചേരുകയായിരുന്നു ഇരു രാജ്യങ്ങളും … ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് 1962ലെ യുദ്ധത്തിനു ശേഷമാണ് . 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്.

അതിനു ശേഷം ഇപ്പോഴാണ് ഇവിടെ ഈ രീതിയിൽ സംഘർഷമുണ്ടാകുന്നത്. അരുണാചല്‍പ്രദേശിനെ സംബന്ധിച്ചും, അക്‌സായി ചിന്നിനെ സംബന്ധിച്ചുമുള്ള നിലപാടില്‍ അവര്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ 45 വര്‍ഷമായി ആള്‍ നാശം ഉണ്ടാകുന്ന തരത്തില്‍ ഇന്ത്യ ചൈന സംഘര്‍ഷം വഷളായിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.. ഗൽവാനു സമീപം ഇന്ത്യ റോഡ് നിർമിച്ചതാണ് ഇവിടെ ഇപ്പോൾ പ്രശ്നമുണ്ടാക്കാൻ ചൈനയെ പ്രകോപിപ്പിച്ചത്.

അര നൂറ്റാണ്ട് ഇപ്പുറമെത്തി നിൽക്കുമ്പോൾ 1962ലെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്ന പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലിയുടെ വാക്കുകൾ പ്രസക്തമാണ്. ശാരീരികക്ഷമതയിലും മനക്കരുത്തിലും ചൈനയെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ സെെനികർ.

“ഇന്ത്യൻ സൈനികർക്കുള്ള അനുഭവസമ്പത്ത് ചൈനക്കാർക്കില്ല. പാക്കിസ്ഥാനെതിരെ അടക്കം അതിർത്തി മേഖലകളിൽ നിരന്തര സംഘർഷങ്ങളെ നേരിടുന്നവരാണു നമ്മുടെ ഭടന്മാർ. യുദ്ധ സാഹചര്യങ്ങളിൽ ഈ അനുഭവസമ്പത്തിനു വലിയ സ്ഥാനമുണ്ട്. പ്രാണവായു പോലും ദുർലഭമായ സിയാച്ചിനിലടക്കം നിലയുറപ്പിച്ചിട്ടുള്ള നമ്മുടെ സൈനികർ, മലനിരകളിലെ യുദ്ധ സാഹചര്യങ്ങളിൽ മിടുക്കുള്ളവരാണ്

വുഹാനിൽ നിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ അതിർത്തിയിലേക്കു മണിക്കൂറുകൾ കൊണ്ട് സേനാംഗങ്ങളെ എത്തിക്കുന്നതിന്റെ വീഡിയോ ചൈന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതിർത്തിയിലേക്കു ഞൊടിയിടയിൽ സേനാംഗങ്ങളെ എത്തിക്കാൻ കഴിയുമെന്നു കാണിക്കുകയാണു ലക്ഷ്യം.

സമതലപ്രദേശമായ വുഹാനിൽ നിന്ന് 14,000 അടി ഉയരത്തിലേക്ക് സേനാംഗങ്ങളെ ഏതാനും മണിക്കൂറുകൾ കൊണ്ടെത്തിച്ചാൽ അവർ കുഴഞ്ഞു വീഴും. ഇത്തരം ദൗത്യങ്ങളിൽ പല ഉയരങ്ങളിൽ ദിവസങ്ങളോളം തങ്ങി കാലാവസ്ഥയുമായി യോജിച്ച ശേഷമാണു സൈന്യം നീങ്ങുന്നത്. ഇന്ത്യയെ മാനസികമായി സമ്മർദത്തിലാക്കാൻ വേണ്ടിയാണ് അവർ വീഡിയോ പുറത്തുവിട്ടത്.

By ivayana