രചന : സതി സുധാകരൻ✍

തിരികെ വരാത്തൊരു ബാല്യകാലം പോലെ ഡിസംബറും
പോകാനൊരുങ്ങി നിന്നു.
മക്കളെ വേർപെട്ടു പോകുമെന്നോർത്തപ്പോൾ
ഗദ്ഗദം തൊണ്ടയിൽ തങ്ങി നിന്നു .
സങ്കടം കൊണ്ടു തേങ്ങിക്കരഞ്ഞു ഞാൻ
കാണാമറയത്തു ചെന്നിരുന്നു.
പച്ചപ്പട്ടുടയാട ചാർത്തിയ വയലും,
കളകളം പാടുന്ന കുരുവികളും,
തുള്ളിത്തുളുമ്പിയൊഴുകുന്ന പുഴകളും
എങ്ങനെ ഞാൻ മറക്കും!
നീലമേലാപ്പിലെ വെള്ളിമേഘങ്ങളും
കുന്നിൻ ചരുവിലെ ദേവദാരുക്കളും,
വെള്ളാമ്പൽ പൊയ്കയും ഓർമ്മകൾ മാത്രമാകും.
സഹ്യാർ(ദിസാനുവിൽ നിന്നൊഴുകുന്ന
കുളിർ കാറ്റ് ജീവിതം ധന്യമാക്കി.
ശംഖു നാദങ്ങളും, പള്ളിമണികളും,
പള്ളിപ്പറമ്പിലെബാങ്കുവിളികളും
കേൾക്കാതെ ഞാനിരിക്കും.
നീലക്കടലിൻ തിരയിലൂടെ ഞാൻ
തോണി തുഴഞ്ഞു നടന്ന കാലം
കുളിരോർമ്മയായെൻ്റെ മുന്നിലെത്തി.
ഇനിയൊരു ജന്മം എനിക്കേകിയെന്നാൽ
ഒരു കുടക്കീഴിൽ നമുക്കു പാർക്കാം!
വേർപിരിയാനിനി നേരമായി
എല്ലാവരോടും വിട ചൊല്ലുന്നു ഞാൻ .

സതി സുധാകരൻ

By ivayana