കൊടുമണ്ണിൽ പത്താം ക്ലാസുകാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുവ അധ്യാപിക ഡോ. അനൂജ ജോസഫ്. സഹപാഠികളുടെ വെട്ടേറ്റു മരണപ്പെട്ട അഖിലിന്റെ ചേതനയറ്റ ശരീരം മറവു ചെയ്തതിനടുത്തു ഒരു കൂസലുമില്ലാതെ നില്‍ക്കുന്ന ആ കുട്ടികളുടെ മുഖം വല്ലാണ്ട് ഭയപ്പെടുത്തുന്നു. ദേഷ്യം വന്നാല്‍ അല്ലെങ്കില്‍ ഒരു പിണക്കത്തിന് സുഹൃത്തിനു മരണശിക്ഷ വിധിക്കാന്‍ മാത്രം അധംപതിച്ചോ ഈ തലമുറയെന്ന് അധ്യാപിക ചോദിക്കുന്നു.
കൊറോണയും ലോക്‌ഡൗണും ഒക്കെയായി എല്ലാവരും വീടുകളില്‍ മറന്നു പോയ സാറ്റ് കളിയും കോലു കളിയൊക്കെ പൊടിതട്ടിയെടുത്തു,എന്തിനേറെപ്പറയുന്നു. ചക്കയും ചക്കക്കുരുവും പൊറോട്ടയും വരെ താരമായ ഈ നാളുകള്‍, മൊബൈല്‍ഫോണില്‍ കുത്തിയിരിക്കുന്ന തലമുറയെന്ന ചീത്തപ്പേരും ഇച്ചിരി മാറിവന്നപ്പോഴേക്കും നമ്മളെ നൊമ്ബരപ്പെടുത്തിയ വാര്‍ത്തയായിപ്പോയി കേരളത്തില്‍ പത്തനംതിട്ട, കൊടുമണ്‍ഭാഗത്തു ഭാഗത്തുനടന്ന അഖിലെന്ന പത്താംക്ലാസ്സുകാരന്റെ കൊലപാതകം.
സഹപാഠികളുടെ വെട്ടേറ്റു മരണപ്പെട്ട അഖിലിന്റെ ചേതനയറ്റ ശരീരം മറവു ചെയ്തതിനടുത്തു ഒരു കൂസലുമില്ലാതെ നില്‍ക്കുന്ന ആ കുട്ടികളുടെ മുഖം വല്ലാണ്ട് ഭയപ്പെടുത്തുന്നു. ദേഷ്യം വന്നാല്‍ അല്ലെങ്കില്‍ ഒരു പിണക്കത്തിന് സുഹൃത്തിനു മരണശിക്ഷ വിധിക്കാന്‍ മാത്രം അധംപതിച്ചോ ഈ തലമുറ.
ഇന്നലെ വരെ തോളത്തു കൈയിട്ടു നടന്ന കൂട്ടുകാര്‍ തന്റെ പ്രാണനെടുക്കുമെന്നവനും കരുതിയിട്ടുണ്ടാവില്ല. മകന്‍ കൂട്ടുകാരോടൊപ്പം പോയിട്ടു എന്നത്തേയും പോലെ മടങ്ങി വരാണ്ടിരുന്നപ്പോഴും അമ്മ മനസ്സു വേദനിച്ചു കാണില്ല, അവന്‍ കൂട്ടുകാരോടൊപ്പമല്ലേ പോയത്. ആ വിശ്വാസം അതാണല്ലോ എല്ലാവരെയും ഭീതിപ്പെടുത്തുന്നതും.
വാര്‍ത്തകളിലൂടെ മോഷണവും കഞ്ചാവുമൊക്കെയാണ് ഈ കുട്ടികളുടെ തെറ്റായ മനോനിലക്കു പിന്‍ബലമെന്നറിയുന്നു.ദിനംപ്രതി കൗമാരക്കാര്‍ തുടങ്ങി യുവതലമുറ വരെ ലഹരിവസ്തുക്കള്‍ക്കു അടിമകളയായി മാറുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.സുബോധം നഷ്ട്ടപെട്ടു തെറ്റും ശരിയും തിരിച്ചറിയാനാകാത്ത തലമുറ ഒരു സമൂഹത്തിനു ദോഷമാണെന്നോര്‍ക്കുക.
സ്കൂളുകളിലും കോളേജുകളിലും ഒക്കെയായി നടക്കുന്ന ലഹരിവിപണനം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിതലമുറ പുരോഗതിയിലേക്കാവില്ല നടന്നുനീങ്ങുക.കര്‍ശനനിലപാടുകള്‍ സ്വീകരിക്കാന്‍ ഇനിയും അമാന്തിച്ചാല്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ഇനിയങ്ങോട് പരമ്പരയാകും. കാലം മാറുമ്പോള്‍ നമ്മുടെ കുട്ടികളുടെ കളങ്കമില്ലാത്ത ആ മനസ്സെവിടെയെന്നോര്‍ത്തു വേദന മാത്രം.