കപ്പല്‍ വാങ്ങിയാല്‍ കടലൊന്നു ഫ്രീകിട്ടും.
കടലുപ്പു വാങ്ങിയാല്‍ കാറ്റ് ഫ്രീയായി .
ജനിച്ചാല്‍ ഫ്രീകിട്ടും പ്രാണന്റെ വായുവും,
പ്രാണികള്‍ക്കൊക്കെയും ഫ്രീയായി ജീവനും!

ജീവിക്കാന്‍ വയ്യെങ്കില്‍ മരണംഫ്രീയാക്കാം,
മരിക്കാനാണെങ്കിലോ മരുന്നിന്ന് ഫ്രീയായി.
മായിക പ്രപഞ്ചവും ,മാനിനിയും പിന്നെ
മായാത്ത മധുര സ്മരണയും ഫ്രീകിട്ടും.

ഒന്നു വാങ്ങിയാല്‍ മറ്റൊന്നു ഫ്രീകിട്ടും,
സ്വര്‍ഗ്ഗം വാങ്ങിയാല്‍ നരകം ഉറപ്പാക്കാം.
സ്പന്ദിക്കും മനസ്സിന്റെ വിങ്ങല്‍ ഫ്രീയായി
വില്‍ക്കാന്‍ മനുഷ്യന്റെ മനസ്സാക്ഷി ഫ്രീയിന്ന് !

അച്ഛനുമമ്മയും ഫ്രീയായിക്കിട്ടുന്നു.
മക്കള്‍ എത്രയും സുലഭമീനാട്ടിലും.
ഉണ്ണാനുമുടുക്കാനു മില്ലാതെ വലയുന്ന
ദരിദ്രരായ് മാതാപിതാക്കള്‍ കഴിയുമ്പോള്‍

“കൊടുക്കുന്ന ഫ്രീയുടെ കൂടെ കൂട്ടുമോ
ആരോരുമില്ലാത്ത അവരെക്കൂടെയും?”

പട്ടം ശ്രീദേവിനായർ

By ivayana