ആറ്റുകാലമ്മയ്ക്കു പൊങ്കാലയർപ്പിക്കാ-
നൂറ്റംവെടിഞ്ഞത്യുദാരരായി,
എത്തുന്നു മങ്കമാരായിരമായിര-
മത്തിരു സന്നിധിതന്നിലായി!
അമ്മയെന്നാ,ലാത്മസത്തയൊന്നല്ലയോ
നന്മതൻ നൽപൂങ്കിനാവല്ലയോ
ഉൺമതന്നുദ്ദീപ്ത സൗഭാഗ്യമല്ലയോ
നിർമ്മലസ്നേഹസൗഗന്ധികവും!
വ്യാധികളേതുമകറ്റുന്നൊരമ്മയ്ക്കു
ജാതിഭേദങ്ങളൊന്നൊന്നുമില്ല
ആദിമധ്യാന്തരഹിതയായങ്ങനെ
വേദാന്തവേദ്യ,നിൽക്കുന്നിതേവം!
ജന്മാന്തര സുകൃതങ്ങൾകൊണ്ടല്ലിനാ-
മമ്മതൻ പാദത്തിലെത്തിടുന്നു
ധർമ്മസപര്യ തെളിച്ചുമുന്നേറുവാൻ
ചെമ്മേ,യനുഗൃഹമാർന്നിടുന്നു!
സൃഷ്ടിതൻ പര്യായശബ്ദമായ്,സത്യമായ്,
വ്യഷ്ടിസമഷ്ടികൾക്കാധാരമായ്
ശിഷ്ടജന്മത്തിലുമുണ്ടാകണേയമ്മ,
തുഷ്ടിപൂണ്ടദ്ധ്യത്മസാരമാവോ
എത്രപാടിപ്പുകഴ്ത്തീടിലു,മായതിൻ
സത്തയാരൊന്നറിയുന്നു പാരിൽ!
നിത്യാനുരാഗപ്രമോദിനീ,ത്വൽപാദ-
മത്യാദരവോടെ കുമ്പിടുന്നേൻ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana