രചന : ജീ ആർ കവിയൂർ ✍
നീ എവിടെ?!!
കവിതയ്ക്ക് എത്ര വയസ്സായി?
കാട്ടാളൻ അമ്പെയ്തു വീഴ്ത്തിയ കാലത്തോളമോ?
കറുത്ത് ഇരുണ്ട ഗുഹാന്തരങ്ങളിൽ നിന്ന്
കണ്ണുനീരായി തുളുമ്പിയതോ?
ലവണരസമാർന്നതോ, തേൻ കിനിയുമായതോ?
ശലഭശോഭയാർന്നതോ,
ചെണ്ട് ഉലയും വണ്ടുകൾ വലംവെച്ച്
മൂളിയതോ ആദ്യത്തെയൊരു അനുരാഗം പോലെ?
അതറിയില്ല…
കവിതയ്ക്ക് ‘ക’യും ‘വിത’യും ഉള്ള കാലം
കൂമ്പടയാതെ പൊട്ടി മുളക്കട്ടെ.
പിടി തരാതെ പായുന്നവളോ ഇവൾ,
പാതി മിഴിയിലോ, പാതി നിശബ്ദതയിൽ.
വാക്കിനപ്പുറവും വേദനയുടെ അരികിലുമുള്ള
ഒരു മറയാത്ത സംഗീതം,
മാത്രമായി തീർന്നവളെ.
പിടിതരാതെ പായുന്നുവല്ലോ
വേരുപോലെ വെട്ടിമാറ്റി ഓടുന്നു,
വാക്കുകൾ ചേർത്താൽ പൊട്ടുന്നു,
ചിന്തയിൽ മാത്രം തൂങ്ങുന്ന ദൂരം.
ഒരു ഓർമ്മയായി വന്നെത്തിയവൾ
പിന്നെ രാപകലില്ലാതെ കൈവിട്ട് മറയും.
ചേർത്ത് നിർത്താൻ ശ്രമിക്കുമ്പോൾ,
പാട്ടിലാക്കാൻ ആലപിക്കാൻ
ശ്രമിക്കവേ നിശബ്ദമാകുന്നു…
പേരു വേണ്ട പേരുമ വേണ്ട
നിഴലായി തണലായിയെന്നും
കൂടെ കൂട്ടിന് ഉണ്ടാവണേ നീ
എന്നാൽ ഒരുനാൾ, ഞാനില്ലാതെ പോയാലും
കവിത നീ ഉണ്ടാകുമല്ലോ…
