രചന : പ്രിയ ബിജു ശിവകൃപ ✍
അഞ്ചു വർഷം മുൻപ് ഒരുരാത്രി
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്..
സമയം നോക്കിയപ്പോൾ 12.30…ഈ അസമയത്ത് ആരാണാവോ?
നോക്കിയപ്പോൾ രാഖി ആണ്.. ആന്തലോടെ ഫോൺ പെട്ടെന്ന് കയ്യിലെടുത്തു
ആദ്യം കേട്ടത് ഒരു പൊട്ടിക്കരച്ചിലാണ്..
എന്താടി…
ഞാൻ വിഹ്വലതയോടെ ചോദിച്ചു..
” ഞാൻ പോകുവാ “
” എങ്ങോട്ട്? “
” എനിക്ക് ഇനി സഹിക്കാൻ വയ്യ. ആത്മാഭിമാനത്തിന്റെ നെറുകയിൽ വരെ ചവിട്ടിമെതിക്കുകയാ… എന്റെ ശ്രീയേട്ടൻ ഉണ്ടായിരുന്നെങ്കിൽ “
അവൾ എങ്ങലടിച്ചു…
” ഇപ്പൊ എന്താ ഉണ്ടായത് “
” ഇന്ന് കുറെ ബന്ധുക്കൾ വന്നു. അവരുടെ മുൻപിൽ വച്ചു എന്നെ അവർ കുറെ പരിഹസിച്ചു “
” ആര്.. ശ്രീയേട്ടന്റെ അമ്മയോ “
” ഉം. കൂടെ ഉമേട്ടത്തിയും “
” എന്താ പറഞ്ഞെ..?
” ഞാൻ വെറുതെ ഇരുന്നുണ്ണുകയാണെന്ന്… എന്റെ ശ്രീയേട്ടനെ ഞാൻ നോക്കിയില്ല എന്ന്.. അതുകൊണ്ടാണ് ഏട്ടൻ നേരത്തെ പോയതെന്ന് “
” ഇതൊന്നുമല്ല സത്യമെന്ന് ചിലർക്കെങ്കിലും അറിയാമല്ലോ.. പിന്നെ ദൈവത്തിനറിയാമല്ലോ.. നിന്റെ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും നീ ചെയ്യാതിടത്തോളം നീ വിഷമിക്കേണ്ട കാര്യമില്ലല്ലോ “
” എന്നാലും എത്രയെന്നു കരുതിയാ അമ്മു ഞാൻ സഹിക്കുന്നത്. “
” എന്തെങ്കിലും ജോലിക്ക് പോകാമെന്നു കരുതിയാൽ അവരെന്നെ വിടില്ല. വീട്ടിൽ ജോലി ചെയ്യാൻ ആളില്ലാതാവും അത് തന്നെ കാര്യം. ഉമേട്ടത്തിക്ക് ഡ്രസ്സ് വരെ ഞാൻ അലക്കികൊടുക്കണം
. എല്ലാം ഞാൻ ചെയ്തുകൊടുക്കാം പക്ഷെ എന്റെ കുട്ടികളോട് പോലും സ്നേഹം ഇല്ല അമ്മയ്ക്ക്. അവർ കഴിക്കുന്ന ആഹാരത്തിനു പോലും കണക്ക് പറയും…
ഒന്നുല്ലെങ്കിലും അവരുടെ മകന്റെ കുട്ടികളല്ലേ. അതോർക്കാത്തതെന്താ
അച്ഛനും അമ്മയുമില്ലാത്ത എനിക്ക് പോകാൻ ഒരിടവും ഇല്ലായെന്ന് അവർക്കറിയാം. അതാ എന്നെയിങ്ങനെ ചവിട്ടി തേയ്ക്കുന്നെ “
” സങ്കടപ്പെടേണ്ട കേട്ടോ”
ഞാൻ അവളോട് പറഞ്ഞു.
“എല്ലാം ശരിയാവും”
“. ഓഹ് എവിടെ ശരിയാവാൻ. ഇതിങ്ങനെ അനുഭവിച്ചു എരിഞ്ഞു തീരുകയേ ഉള്ളു. “
” അതൊക്കെ നിന്റെ തോന്നലാണ്.. ചിലപ്പോ ശരിയാവണം എന്നുമില്ല. എങ്കിലും ജീവിക്കണ്ടേ.. അത് ശരിയാവും എന്ന് കരുതി തന്നെ ജീവിക്കണം “
“അല്ല അമ്മു..എത്ര നാളിങ്ങനെ? എനിക്ക് മരിക്കാൻ തോന്നുവാ “
” ബെസ്റ്റ്… അപ്പൊ നിന്റെ കുട്ടികളോ. നീ അതെന്താ ആലോചിക്കാത്തത്. മരിക്കാൻ ഒരുപാട് ധൈര്യം വേണം. അതിന്റെ പകുതി മതി ജീവിക്കാൻ “
അവൾ വിതുമ്പുന്നുണ്ടായിരുന്നു.
ചെറിയ പ്രായത്തിനിടയ്ക്ക് അവൾ അനുഭവിക്കാത്തതൊന്നുമുണ്ടായിരുന്നില്ല..
” നീ ഇത്രയും നാൾ ഇതെല്ലാം തരണം ചെയ്തു ജീവിച്ചിട്ട് ഇനി മരിച്ചിട്ടെന്തിനാ.. പിള്ളേരെ അനാഥരാക്കാനാണോ.?
” എന്തായാലും ഇത്രയുമായി… എപ്പോഴാണ് ഈ ഭൂമിയിലെ ജീവിതം അവസാനിക്കുക എന്നറിയില്ല.
അപ്പൊ പിന്നെ ഇനിയുള്ള കാലം ഇതുവരെയുള്ള ജീവിതത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ തുടർന്നു പോകണം…
നീ സ്വന്തം കാലിൽ നിൽക്കാൻ നോക്കണം. അതിനു കുറച്ചു തന്റേടം കൂടി വേണം..
. സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം എന്ന് മുറവിളി കൂട്ടി തോന്ന്യാസങ്ങൾ കാട്ടി നടക്കുന്നതിലും എത്ര നല്ലതാണ് ധൈര്യം സ്വരൂപിച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നത്.
പിന്നെ ചുറ്റുമുള്ള ജീവിതങ്ങൾ കൂടി നീ ഒന്ന് നോക്ക്. അത് കാണുമ്പോൾ നമ്മൾക്ക് മനസ്സിലാകും നമ്മൾ എത്ര ഭാഗ്യം ചെയ്തവരാണെന്ന്..
നിനക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളില്ല, അംഗ വൈകല്ല്യങ്ങളില്ല, പിന്നെ നിന്നെ ഒരുപാട് സ്നേഹിക്കുന്ന നിന്റെ മക്കളില്ലേ..
ആ മുഖങ്ങളിലേക്ക് നോക്കെടി.. നിനക്ക് മുന്നോട്ട് നീങ്ങാനുള്ള കരുത്തു കിട്ടും…ആ നിറഞ്ഞ പുഞ്ചിരി കണ്ടാൽ മതിയല്ലോ. പിന്നെ മരിക്കാൻ തോന്നുമോ? “
അഥവാ നീ അങ്ങനെ ചെയ്തുവെന്നിരിക്കട്ടെ. ആ കുട്ടികൾ പിന്നെ എങ്ങനെ ജീവിക്കും എന്ന് നീയൊന്ന് ചിന്തിച്ചു നോക്ക്. നീ ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ. അപ്പൊ നീയില്ലെങ്കിലോ? “
രാഖിയുടെ കരച്ചിലിന്റെ ശക്തി കുറച്ചു കുറഞ്ഞുവെന്ന് എനിക്ക് തോന്നി.
അനാഥാലയത്തിൽ നിന്നും കൈപിടിച്ചതാണ് ശ്രീകുമാർ രാഖിയെ… ഒരുപാട് സ്നേഹിച്ചു അയാൾ അവളെ.. പക്ഷെ വിധി ഒരു മഹാരോഗത്തിന്റെ രൂപത്തിൽ അയാളെ കൂട്ടികൊണ്ടുപോയി..
ഒരുപാട് നീണ്ട ചികിത്സകൾ നടത്തിയെങ്കിലും അവസാനം അവളെയും രണ്ടു കുഞ്ഞുങ്ങളെയും അനാഥരാക്കി അയാൾ ഈ ലോകത്തോട് വിട പറഞ്ഞു..
അവസാന കാലത്ത് ശ്രീകുമാറിനെ അവൾ പൊന്നുപോലെയാണ് നോക്കിയത്. എല്ലാ സങ്കടങ്ങളും ഉള്ളിലടക്കി അയാളുടെ മുന്നിൽ പുഞ്ചിരിച്ചുകൊണ്ട് അവൾ കഠിനമായ അവസ്ഥകളെ നേരിട്ടു..
തുടക്കം മുതലേ അവളെ ഇഷ്ടമല്ലാത്ത ശ്രീകുമാറിന്റെ വീട്ടുകാർ അയാളുടെ മരണ ശേഷം അവളെ മാനസികമായി ഒരുപാട് വേദനിപ്പിക്കുകയും തളർത്തുകയും ചെയ്തു.
” രാഖി… “
” എന്താ അമ്മു “
” നിനക്ക് ഞങ്ങളൊക്കെ ഇല്ലേടി. പിന്നെ എന്തിനാ നീ വിഷമിക്കുന്നെ. നീ ധൈര്യമായി ഒരു ജോലി കണ്ടെത്തി ജീവിക്കാൻ നോക്ക്..
ജീവിക്കാൻ സ്ത്രീകൾക്ക് കുറച്ചു തന്റേടം ആവാം.. വിവരമില്ലാത്തവർ അത് അഹങ്കാരം എന്നൊക്കെ പറയുമായിരിക്കും.. എന്നാലും സാരമില്ല..ഇനി മേലാൽ മരണത്തെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ നിന്നെ ഞാൻ.. ങ്ങാ “
മറുവശത്തുന്നു ഒരു നെടുവീർപ്പുയർന്നു. ഞാൻ അറിയുകയായിരുന്നു അവളുടെ ഭാരം അപ്പൂപ്പൻ താടി പോലെ എങ്ങോട്ടാ പറന്നുപോകുന്നത്…
രണ്ടു വർഷങ്ങൾക്കിപ്പുറം
ഇന്നവൾ സന്തോഷവതിയാണ്..
ഒരു ചെറിയ ജോലിയുണ്ട്.
മക്കൾ പഠിക്കുന്നു..
അവൾ ജീവിച്ച അനാഥാലയത്തിനോട് ചേർന്നുള്ള ഒരു സ്കൂളിൽ അവൾക്ക് ഒരു ജോലി അവൾ വാങ്ങിയെടുത്തു…
അടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു അവൾ അങ്ങോട്ട് താമസവും മാറി… ഇന്നവൾക്ക് സമാധാനം ഉണ്ട്…
മൂത്ത മകൻ ഇപ്പൊ പ്ലസ് വണ്ണിന് പഠിക്കുന്നു ഇളയ ആൾ പത്തിലും,,
ഇടയ്ക്ക് ഞാൻ അവളെ കണ്ടു…
കണ്ടതും ഓടി വന്നെന്നെ ചുറ്റിപ്പിടിച്ചു…
ആ മുഖം നിറയെ സ്നേഹം തെളിഞ്ഞു നിന്നു.
ആത്മഹത്യാ മുനമ്പിൽ നിന്നും തിരികെ കയറി വന്നവളുടെ ആശ്വാസം സ്നേഹമായി എന്നെ പൊതിഞ്ഞു,.
കുഞ്ഞിളം കാറ്റുപോലെ 🥰🥰
PBSK ✍🏻✍🏻✍🏻✍🏻