രചന : ഷീബ ജോസഫ് ✍️.
കാടിവെള്ളവും പഴത്തൊലിയും ചുമ്മിക്കൊണ്ട് തുളസി, അമ്മിണിയുടെ തൊഴുത്തിനടുത്തെത്തി. അവളെ കണ്ടതും അമ്മിണി നീട്ടിയൊന്നു കരഞ്ഞു.
ങാ.. നീ എന്നെനോക്കി ഇരിക്കുവാരുന്നോ? “കഞ്ഞി വേവാൻ ഇത്തിരി താമസിച്ചു, അതാ വരാൻ വൈകിയത്. “
“നിനക്ക് കഞ്ഞിവെള്ളം വലിയ ഇഷ്ടമല്ലേ? അതുകൂടി ആയിട്ട് കൊണ്ടുവരാമെന്നു കരുതി.”
കാടിവെള്ളവും, കഞ്ഞിവെള്ളവും കലക്കി അതിൽ പഴത്തൊലിയും ഇട്ടിളക്കി അവൾ അമ്മിണിയുടെ മുന്നിലേക്കു വച്ചുകൊടുത്തു.
“മുഴുവൻ കുടിക്കണം കേട്ടോ?”
ആഹാ, തുളസീ നീ വന്നോ, നിന്നെ കണ്ടിട്ടാണോ അമ്മിണി കരഞ്ഞത്?
ചിരുതചേച്ചിയാണ്, അവരുടെ വീട്ടിലെ പശുവാണ്.. ‘ അമ്മിണി ‘
എൻ്റെ തുളസീ, അമ്മിണിക്ക് നിന്നെ വല്യ ഇഷ്ടമാ. അല്ലേലും നിന്നോടവൾക്കൊരു പ്രത്യേക സ്നേഹമാ. അവളോടുള്ള സ്നേഹംകൊണ്ടാണ് നീ ഇത്രടം വരുന്നതെന്ന് എനിക്കറിയാം. എന്നാലും തുളസി, ഇനി നീ അധികം വരേണ്ടിവരുമെന്ന് തോന്നുന്നില്ല.
അതെന്താ ചേച്ചി, അങ്ങനെ പറഞ്ഞത്?
“അമ്മിണിയെ ഞങ്ങൾ കൊടുക്കാൻ പോവാ.”
അയ്യോ, അതെന്തിനാ ചേച്ചി അവളെ കൊടുക്കുന്നത്?
“അവളും നിന്നെപ്പോലെ തന്നെയാടി പെണ്ണേ, അവളും പ്രസവിക്കില്ല. ഇപ്പോൾതന്നെ എത്രതവണ ചവിട്ടിച്ചു. ഈ മച്ചിപശുവിനെ ഇങ്ങനെ നിർത്തി തീറ്റിപ്പോറ്റാനുള്ള ത്രാണിയൊന്നും ഞങ്ങൾക്കില്ല. ഇവിടെ പിള്ളേരുടെ അച്ഛൻ ഇനിയും സമ്മതിക്കില്ല.”
തുളസി, അമ്മിണിപശുവിന്റെ മുഖത്തേക്ക് ഒന്നുനോക്കി. തുള്ളിച്ചാടി നടക്കുന്ന പ്രായംതൊട്ടേ അവളെ കാണുന്നതാ. അവൾക്കാകെയുള്ള ഒരാശ്വാസം അമ്മിണിയായിരുന്നു. അവളെ കൊടുക്കുന്നു എന്നുകേട്ടിട്ട് തുളസിക്ക് വല്ലാണ്ട് വിഷമമായി. അവളെ ഒന്ന് തലോടിയിട്ട് തുളസി തിരിഞ്ഞുനടന്നു.
എന്താ തുളസി, നിൻ്റെ മുഖം വല്ലാണ്ട് ഇരിക്കുന്നത്?
” അത് പിന്നെ സുധേട്ടാ, ചിരുതചേച്ചിയുടെ വീട്ടിലെ അമ്മിണിയെ അവര് കൊടുക്കുവാണ് എന്നു പറഞ്ഞു.”
അതെന്താടി, പെട്ടെന്നവർ അതിനെ കൊടുക്കുന്നത്?
“സുധേട്ടാ, അത് എന്നെപ്പോലെതന്നെ പ്രസവിക്കില്ല എന്ന്, ഒരു മച്ചിപശുവിനെ വീട്ടിൽ തീറ്റിപ്പോറ്റാൻ അവർക്ക് കഴിവില്ല എന്നാണ് പറയുന്നത്.”
അത് ശരിയാ തുളസി, വെറുതെ ഒരു മച്ചിപശുവിന് തീറ്റകൊടുത്തു വളർത്തിയിട്ട് എന്തു ചെയ്യാനാ?
“അതിനെ അറക്കാൻ കൊടുത്താൽ ആ പൈസയെങ്കിലും അവർക്ക് കിട്ടില്ലേ.”
അങ്ങനെ പറയരുത് സുധേട്ടാ, അവളെ കുഞ്ഞിലെ മുതൽ നമ്മൾ കാണുന്നതല്ലേ. ഞാനും പ്രസവിക്കില്ലല്ലോ, എന്നുവച്ച് എന്നെ കൊന്നുകളയുമോ നിങ്ങൾ?
“എടീ അതുപോലാണോ മൃഗങ്ങൾ, ഒരു മച്ചിപശുവിനെ തീറ്റിപ്പോറ്റിയിട്ട് എന്ത് കിട്ടാനാ?”
തുളസിയുടെ മുഖം വാടി.
“എൻ്റെ തുളസീ, നീ വിഷമിക്കാൻവേണ്ടി പറഞ്ഞതല്ല. അവർക്കറിയാം അവരുടെ ബുദ്ധിമുട്ട്. “
“ഞാനൊരു കാര്യം പറയട്ടെ സുധേട്ടാ”
എന്താ തുളസി…?
നമുക്ക് അമ്മിണിയെ മേടിച്ചാലോ?
നീ എന്താ ഈ പറയുന്നത്, ആ മച്ചിപശുവിനെ നമുക്കു കിട്ടിയിട്ട് എന്തു ചെയ്യാനാ?
“സുധേട്ടാ, അവളിവിടുന്നു പോകുന്നത് എനിക്ക് ആലോചിക്കാൻപോലും പറ്റുന്നില്ല. അതും പ്രസവിക്കാത്തതിന്റെ പേരിൽ അവളെ അറക്കാൻ കൊടുക്കുന്നു എന്നു കേട്ടിട്ട് എനിക്ക് മനസ്സിനൊരു സമാധാനവുമില്ല.
എന്നും അവൾക്കുള്ള കാടിവെള്ളവും പഴത്തൊലിയുമൊക്കെയായിട്ട് ഞാൻ ചെല്ലുന്നതുതന്നെ എനിക്ക് ആരൊക്കെയൊ ഉണ്ടെന്നുള്ള ഒരു തോന്നലുകൊണ്ടാണ്.
അവൾകൂടി പോയികഴിഞ്ഞാൽ ഞാൻ ഒറ്റക്കായിപോകും സുധേട്ടാ. സുധേട്ടനും രാവിലെ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഞാനിവിടെ ഒറ്റക്കല്ലേ.
എനിക്കാകെയുള്ള സന്തോഷമെന്നു പറയുന്നത് അവൾക്കുള്ള ആഹാരംകൊണ്ടുകൊടുത്ത്, അവളെയൊന്നു തലോടി, ഒന്നു മിണ്ടിയും പറഞ്ഞുമൊക്കെ വരുന്നതാണ്.”
“ശരി ശരി നിൻ്റെ ഇഷ്ടംപോലെ നടക്കട്ടെ, ഇനി നീ അതോർത്ത് വിഷമിക്കേണ്ട. നമുക്ക് അമ്മിണിയെ വാങ്ങിക്കാം.”
തുളസി, പിറ്റേദിവസംതന്നെ ചിരുതചേച്ചിയുടെ വീട്ടിൽചെന്ന് അവർ പറഞ്ഞ വിലകൊടുത്ത് അമ്മിണിയെ വാങ്ങിച്ചു.
“എന്തിനാടി തുളസി, നിനക്കീ മച്ചിപശുവിനെ, കഴിഞ്ഞ വാവിനുംകൂടി ചവിട്ടിച്ചതാ, ചെന പിടിക്കണ ലക്ഷണം ഒന്നുമില്ല എന്നാണ് കാളക്കണാരൻ പറഞ്ഞത്.”
“സാരമില്ല ചേച്ചി അവളും മച്ചി, ഞാനും മച്ചി. ഞങ്ങൾ രണ്ടുമച്ചികളുംകൂടി സന്തോഷായിട്ട് ജീവിച്ചോളാം.”
തുളസി അമ്മിണിയെയുംകൊണ്ട് പോകുന്നതുനോക്കി ചിരുത മൂക്കത്ത് വിരലും വച്ചുനിന്നു.
തുളസിക്കാണെങ്കിൽ, അമ്മിണിയെ സ്വന്തമായിട്ട് കിട്ടിയപ്പോൾ ഒരു കുഞ്ഞിനെ കിട്ടിയപോലെയുള്ള സന്തോഷമായിരുന്നു.
അവളെ തീറ്റിക്കാൻ തുളസി മത്സരിക്കുകയായിരുന്നു. സുധേട്ടൻ കൊണ്ടുവരുന്ന പലഹാരങ്ങളിൽ പകുതിയിൽകൂടുതലും അമ്മിണിയാണ് കഴിച്ചിരുന്നത്. സ്വന്തം കുഞ്ഞിനെ തീറ്റിപോറ്റുന്നതുപോലെയായിരുന്നു അവൾ അമ്മിണിയെ നോക്കിയിരുന്നത്.
തുളസിയെ, നിന്നെ കണ്ടിട്ട് കുറെ ആയല്ലോ?
“ഓരോ തിരക്കൊക്കെയായിരുന്നു ഭാസ്ക്കരേട്ടാ.”
നിനക്കെന്താ വേണ്ടത് തുളസിയെ?
” രണ്ടുകിലോ പുളിയരിയും, രണ്ടുകിലോ പിണ്ണാക്കും.”
നീയെന്താടി തുളസിയെ ഇപ്പോ പുളിയരിയും പിണ്ണാക്കും ആണോ കഴിക്കുന്നത്?
“ഒന്നു പോ ഭാസ്‌ക്കരേട്ടാ കളിയാക്കാതെ,
ഇതെന്റെ അമ്മിണിക്കുള്ളതാ.”
അതാരാടി, അമ്മിണി.?
“അതോ, അത് നമ്മുടെ ചിരുതചേച്ചിയുടെ വീട്ടിലുണ്ടായിരുന്ന പശുവാണ്. ഞാൻ അതിനെ വിലയ്ക്കു വാങ്ങി.”
ആ മച്ചിപശുവോ..!
“അതേ ഭാസ്കരേട്ടാ…”
ആ മച്ചിപശുവിനെ നിനക്കെന്തിനാടി തുളസി. അതിനെ വല്ലോം അറക്കാൻ കൊടുക്കാൻ മേലാരുന്നോ?
“അങ്ങനെ പറയരുത് ഭാസ്കരേട്ടാ, ഞാനും ഒരു മച്ചി അല്ലേ, എനിക്ക് കൂട്ടായിട്ട് ഒരു മച്ചിപശു ഇരിക്കട്ടെ.”
നിന്നോട് ഞാൻ എന്തോ പറയാനാ, ഒക്കെ നിൻ്റെ ഇഷ്ടം, എന്തായാലും എൻ്റെ കടയിലെ പുളിയരിക്കും പിണ്ണാക്കിനും ഇനി ഒരാളുകൂടി ആയല്ലോ?”
സുധേട്ടൻ പോയി കഴിഞ്ഞാൽപ്പിന്നെ അമ്മിണിയെ തീറ്റിപ്പോറ്റുന്നതിലായിരുന്നു തുളസിയുടെ ശ്രദ്ധ മുഴുവൻ. കിട്ടുന്നിടത്തുനിന്നെല്ലാം ചക്കയും, മാങ്ങയും, വാഴയിലയും ഒക്കെ കൊണ്ടുവന്ന് കൊടുക്കുമായിരുന്നു.
അമ്മിണി തീറ്റയെല്ലാം തിന്ന് തടിച്ചുകൊഴുത്തുവന്നു. അമ്മിണിയുടെ രൂപംതന്നെ മാറിപ്പോയി, തടിച്ചുരുണ്ട നല്ല സുന്ദരിപശുവായി അവൾ.
തുളസി തൂമ്പയെടുത്ത് പറമ്പിൽ കിളയ്ക്കുന്നതു കണ്ടിട്ടാണ് സുധേട്ടൻ അങ്ങോട്ടുചെന്നത്.
എന്താ തുളസീ, നീയവിടെ എന്തെടുക്കുവ?
“കുറച്ച് ഇഞ്ചി പറിക്കുവാ സുധേട്ടാ.”
നീ അങ്ങോട്ടുമാറ്, ഞാൻ എടുത്തുതരാം.
എന്തിനാണ് ഇത്രയധികം ഇഞ്ചി പറിക്കുന്നത്, ഇഞ്ചിക്കറി വെക്കാനാണോ?”
“അല്ല സുധേട്ടാ, രണ്ടുദിവസമായി നമ്മുടെ അമ്മിണി തീറ്റയൊന്നും തിന്നുന്നില്ല. എന്തോ ഒരു അസ്വസ്ഥതപോലെ, ദഹനക്കേടാണെന്നു തോന്നുന്നു.”
” നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ, പശു ആണെങ്കിലും ഇങ്ങനെ കുത്തി കുത്തി തീറ്റ കൊടുക്കരുതെന്ന്. അതിനു കൊടുക്കുന്ന തീറ്റ ദഹിക്കാനുള്ള സാവകാശമെങ്കിലും അതിന് കൊടുക്കണ്ടേ.”
അതൊക്കെ പോട്ടെ, നീ ഇപ്പൊ ഇഞ്ചികൊണ്ട് എന്തുചെയ്യാൻ പോകുന്നു?
“അതുപിന്നെ സുധേട്ടാ, നമ്മൾ മനുഷ്യർക്ക് ദഹനക്കേടു വരുമ്പോൾ ഇഞ്ചി ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കത്തില്ലേ, അതുപോലെ കുറച്ചേറെ വെള്ളം തിളപ്പിച്ച് അമ്മിണിക്കു കൊടുത്തുനോക്കാം. ഇനി രണ്ടുദിവസം ഞാനധികം തീറ്റ ഒന്നും അവൾക്കു കൊടുക്കുന്നില്ല.
“നിന്നെക്കൊണ്ട് ഞാൻ തോറ്റല്ലോ എന്റെ തുളസി, നീ എന്താന്ന് വച്ചാ ചെയ്യ്.”
അമ്മിണി കിടന്നകിടപ്പുതന്നെയാണ്. തുളസി കുറച്ച് ഇഞ്ചിവെള്ളം അവളെ കുടിപ്പിച്ചു. അമ്മിണിയുടെ വയറൊക്കെ പിടച്ച് വീർത്താണിരിക്കുന്നത്.
ഇത് ദഹനക്കേടുതന്നെയാണ് സുധേട്ടാ, അവളുടെ വയറിരിക്കുന്നത് കണ്ടോ?’
“സാരമില്ല, നീ വിഷമിക്കാതെ, നാളെയാകുമ്പോൾ എല്ലാം ശരിയാവും. നീ പോയി കിടക്കാൻ നോക്ക്.”
തുളസിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല, എൻ്റെ ദേവീ എൻ്റെ അമ്മിണിക്ക് ആപത്തൊന്നും വരുത്തല്ലേ. സങ്കടപ്പെട്ടുകിടന്ന് എപ്പോഴോ അവൾ ഉറങ്ങിപ്പോയി.
രാവിലെ സുധേട്ടന്റെ വിളികേട്ടാണ് തുളസി എഴുന്നേറ്റുവന്നത്.
“തുളസീ.. തുളസീ.. നീ ഒന്ന് വേഗം എഴുന്നേറ്റു വന്നേ, ഓടി വാ തുളസീ..
നമ്മുടെ അമ്മിണി.”
എൻ്റെ ദേവീ, എൻ്റെ അമ്മിണിക്ക് എന്താ പറ്റിയെ? തുളസി പിടഞ്ഞെണീറ്റ് പുറത്തേക്ക് ഓടി.
ഓടി തൊഴുത്തിനടുത്തെത്തിയ തുളസി ഞെട്ടിത്തരിച്ചുനിന്നു.
എൻ്റെ ദേവീ, ഞാനെന്തായീ കാണണത്,
എന്താ സുധേട്ടാ ഇത്, ഇതെങ്ങനെ സംഭവിച്ചു?
“അമ്മിണിയുടെ അടുത്ത് ഒരു ചെറിയ പശുക്കിടാവ് നിൽക്കുന്നു.”
അവളോടി അമ്മിണിയുടെ അടുത്തെത്തി. തുളസിയെ കണ്ടതും അമ്മിണി നീട്ടി ഒന്നു കരഞ്ഞു.
അമ്മിണിയുടെ കണ്ണിൽകൂടി കണ്ണുനീർ ചാലുകീറിയിരുന്നു.
“എൻ്റെ ഈശ്വരാ.. എന്റെ അമ്മിണിയുടെ ഏനക്കേട് അവൾക്ക് കുഞ്ഞുണ്ടാകാൻ പോകുന്നതിന്റെയാണെന്ന് എനിക്കറിയാതെ പോയല്ലോ, എന്റെ അമ്മിണി ഒരുപാട് വിഷമിച്ചുകാണും.”
അവൾ അമ്മിണിയെ ചേർത്തു പിടിച്ചു.
അമ്മിണി തുളസിയുടെ കൈകൾ നക്കിതുടച്ചുകൊണ്ടിരുന്നു. “അമ്മേ നമ്മുടെ സങ്കടങ്ങൾമാറ്റാൻ ദൈവം നമുക്കൊരു കുഞ്ഞിനെതന്നു എന്നുപറയുന്നതുപോലെ.”
തുളസി സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞുപോയി. അവൾ സുധേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
“സുധേട്ടാ നോക്കിക്കേ, ഒരു സുന്ദരി പശുകുട്ടി. നമ്മുടെ അമ്മിണി മച്ചിയല്ലായിരുന്നു, അവൾക്കൊരു കുഞ്ഞുണ്ടായിരിക്കുന്നു.”
“അതേ തുളസി, അവളെ നമ്മുടെ കയ്യിൽ കിട്ടുമ്പോൾ അവൾക്ക് ചെന പിടിച്ചിരുന്നു. ആരും അതറിഞ്ഞില്ലെന്നുമാത്രം.”
പിന്നീടങ്ങോട്ട്, തുളസിക്ക് ഈ ലോകംതന്നെ പിടിച്ചടക്കിയ സന്തോഷമായിരുന്നു. മച്ചി എന്ന പേരുകേട്ട് മനസ്സു തളർന്നിരുന്ന അവൾക്കു കിട്ടിയ വലിയൊരു ആശ്വാസമായിരുന്നു ‘ അമ്മിണിയെന്ന മകളും, അവളിൽ ഉണ്ടായ കൊച്ചുമകളും. ‘
തുളസി തൻ്റെ കൊച്ചുമകൾക്കൊരു പേരിട്ടു, ” മണിക്കുട്ടി “
” സുധേട്ടാ, ഇന്നുതന്നെ ഒരു കറുത്തചരട് വാങ്ങി അമ്പലത്തിൽ കൊണ്ടുപോയി പൂജിച്ചുവാങ്ങണം കേട്ടോ.”
എന്തിനാ തുളസി?
“എൻ്റെ മണിക്കുട്ടിയുടെ കഴുത്തിൽ കെട്ടാനാ. എന്റെ സുന്ദരിക്കുട്ടിക്ക് കണ്ണ് കിട്ടണ്ട”
തുളസിയുടെ സന്തോഷംകണ്ടപ്പോൾ സുധേട്ടന്റെ കണ്ണുനിറഞ്ഞുപോയി. തുളസിയെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ഇതാദ്യമായിട്ടാണ്. പറഞ്ഞറിയിക്കാൻപറ്റാത്ത ഒരു സന്തോഷം സുധേട്ടനും ഉണ്ടായിരുന്നു. “തങ്ങളുടെ ജീവിതത്തിലേക്ക് മണിക്കുട്ടിയുടെ രൂപത്തിൽ ഒരു കുഞ്ഞിനെ ദൈവം തന്നിരിക്കുന്നു.”
അമ്മിണിയുടെ പ്രസവരക്ഷയെല്ലാം തുളസി ഭംഗിയായിട്ടുതന്നെ ചെയ്തു. “കന്നിപ്പാൽകൊണ്ട് തൈര് ഉണ്ടാക്കികൊടുക്കുന്ന പതിവുരീതിയും അവൾ തെറ്റിച്ചില്ല.”
അമ്മിണിയുടെ പാലുകൊണ്ട് അവൾ ഒരു വലിയ പാത്രത്തിൽ കട്ടതൈര് ഉണ്ടാക്കി. അതിൽ കുറച്ചെടുത്ത് ഒരു ചോറ്റുപാത്രത്തിലാക്കി, ആദ്യം തന്നെ ചിരുതചേച്ചിയുടെ വീട്ടിലേക്കാണ് പോയത്.
എന്താ തുളസി, കുറെയായല്ലോ നിന്നെ കണ്ടിട്ട്?
അമ്മിണിയെ കൊണ്ടുപോയതിൽപ്പിന്നെ, നിന്നെ ഈ വഴിക്കൊന്നും കണ്ടിട്ടേയില്ല.!
ഇതെന്താ തുളസി ചോറ്റുപാത്രത്തിൽ?
“തൈരാണ് ചേച്ചി.”
തൈരോ!
“അതേ ചേച്ചി, മച്ചിപശുവിന്റെ തൈര്. “
നീ വേറെ പശുവിനെ വാങ്ങിയോ തുളസി?
വേറെ പശുവൊന്നുമല്ല ചേച്ചി, ഇത് നമ്മുടെ അമ്മിണിയുടെ പാലിന്റെ തൈരുതന്നെയാണ്.
നീ എന്തൊക്കെയാ തുളസി ഈ പറയുന്നത്. മച്ചിപശുവിന് എങ്ങനെയാ പാലുണ്ടായത്?
“നമ്മുടെ അമ്മിണി പ്രസവിച്ചു ചേച്ചി. അവൾ മച്ചിയല്ലായിരുന്നു.”
അമ്മിണിയുടെ പ്രസവചരിത്രംകേട്ട് ചിരുത കണ്ണുംതള്ളി ഇരുന്നുപോയി.
താടിക്ക് കയ്യുംകൊടുത്തിരുന്ന ചിരുതചേച്ചിയോട് യാത്രപറഞ്ഞ് തുളസി അവിടെനിന്നിറങ്ങി.
“ചേച്ചി ഞാൻ പോകുവാണ്,
അമ്മിണിയും മണിക്കുട്ടിയും അവിടെ ഒറ്റക്കല്ലേ ഉള്ളൂ”
ചിരുതയ്ക്കാണെങ്കിൽ വീട്ടിലിരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ലായിരുന്നു. എന്നാലും ഇതെങ്ങനെ സംഭവിച്ചു, അമ്മിണിക്ക് ചെന പിടിക്കില്ല എന്ന് ഉറപ്പുപറഞ്ഞതല്ലേ കാളക്കണാരൻ, അതുകൊണ്ടല്ലേ അതിനെ തുളസിക്ക് വിറ്റത്?
പിള്ളേരുടെ അച്ഛൻ വന്നയുടനെ അമ്മിണിയുടെ പ്രസവചരിത്രം ചിരുത പറഞ്ഞുകേൾപ്പിച്ചു.
“എന്നാലും ചിരുതേ അത് വല്ലാത്തൊരു കഷ്ടമായിപ്പോയല്ലോ, തുളസിയുടെ ഭാഗ്യം അല്ലാതെന്തു പറയാൻ.”
നിങ്ങളിവിടെ തുളസിയുടെ ഭാഗ്യവും പറഞ്ഞുകൊണ്ടിരുന്നോ, ഞാനിത് സമ്മതിക്കില്ല.”
“നീ എന്തോന്നാടി ചിരുതേ ഈ പറയുന്നേ,
പിന്നെ നമ്മൾ എന്തു ചെയ്യുമെന്നാ?”
“നമുക്ക് നമ്മുടെ അമ്മിണിയെ വിട്ടുതരാൻ പറയണം.”
അങ്ങനെ പറഞ്ഞാലുടനെ അവര് വിട്ടുതരുമോ?
“തരാതെ പിന്നെ, അമ്മിണി നമ്മുടെ പശു അല്ലാരുന്നോ.”
നിങ്ങൾ കൂടുതലൊന്നും പറയണ്ട, എൻ്റെ കൂടെയൊന്നു വന്നാമതി.”
അടുത്തദിവസം രാവിലെതന്നെ ചിരുതയും ഭർത്താവും തുളസിയുടെ വീട്ടിലെത്തി.
“ആഹാ.. ചിരുതചേച്ചിയോ, വാ ചേച്ചീ, അമ്മിണിയെ കാണാൻ വന്നതാണോ?”
തൊഴുത്തിൽ നിൽക്കുന്ന സുന്ദരിയായ അമ്മിണിയേയും മകളെയുംകണ്ട് ചിരുതയും ഭർത്താവും വായുംപൊളിച്ചുനിന്നുപോയി.
തുളസി നിന്നോട് ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട്?
“എന്താ ചേച്ചീ…”
“തുളസി, ഞങ്ങൾക്ക് ഞങ്ങളുടെ അമ്മിണിയെ തിരിച്ചുതന്നേ പറ്റൂ.”
“നിങ്ങൾ അതെന്തു വർത്തമാനമാണ് ചേച്ചി ഈ പറയുന്നത്.! അമ്മിണിയെയും മകളെയും തിരിച്ചുതരാനോ?
നിങ്ങൾ പറഞ്ഞ വില തന്നിട്ടല്ലേ ഞാൻ നിങ്ങളുടെ കയ്യിൽനിന്നും അമ്മിണിയെ വാങ്ങിയത്?”
“അതൊന്നും ഞങ്ങൾക്കറിയണ്ട. ഞങ്ങൾക്കവളെ തിരിച്ചുതന്നേ പറ്റൂ. ഞങ്ങൾ അമ്മിണിയെ നിനക്കു തരുമ്പോൾ അവളുടെ വയറ്റിലുണ്ടായിരുന്നു, അത് ഞങ്ങൾക്കറിയില്ലായിരുന്നു.”
“അതിപ്പോൾ എൻ്റെ കുഴപ്പമല്ലല്ലോ,
നിങ്ങൾക്ക് ഞാൻ അമ്മിണിയുടെ പൈസതന്നാണ് അവളെ വാങ്ങിയത്.”
“അതൊന്നും പറഞ്ഞാൽ ശരിയാകില്ല തുളസി, ഞങ്ങൾക്ക് ഞങ്ങളുടെ അമ്മിണിയെ തിരിച്ചുതന്നേ പറ്റൂ?”
ആ തർക്കം അവിടെനിന്ന് ഇറങ്ങി പോലീസ് സ്റ്റേഷൻ വരെ എത്തിനിന്നു.
ചെറുപ്പംമുതൽ അമ്മിണിയെ വളർത്തി വലുതാക്കിയ ചിരുതക്കാണോ അമ്മിണിയെ കിട്ടുക, അതോ അമ്മിണിയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു വളർത്തിയ തുളസിക്കാണോ?
എന്തായാലും പോലീസ് തീരുമാനിക്കട്ടെ അല്ലെ…
“എടോ പി സി, എന്താണെടോ അവിടെയൊരു പശു കേസും കാര്യവുമൊക്കെ?”
“അത് സാറേ ഒരു രസമുള്ള കേസ് തന്നെയാ. തുളസി എന്ന സ്ത്രീ, ചിരുത എന്ന സ്ത്രീയുടെ കയ്യിൽനിന്നും ഒരു പശുവിനെ മേടിച്ചു. ചെന പിടിക്കാത്ത ഒരു മച്ചിപശു ആയിട്ടാണ് ചിരുത അതിനെ വിറ്റത്. മച്ചിപശു ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് തുളസി ആ പശുവിനെ മേടിച്ചത്, ആ പശു ഇപ്പോൾ പ്രസവിച്ചു.
“പശുവിനെ മേടിക്കുമ്പോൾ, ആ പശുവിന് വയറ്റിൽ ഉണ്ടായിരുന്നുവെന്ന് അവർക്ക് രണ്ടുകൂട്ടർക്കും അറിയില്ലായിരുന്നു.
കൊടുത്തയാൾക്കും, മേടിച്ചയാൾക്കും അത് അറിവില്ലാത്ത കാര്യമായിരുന്നു.
ഇപ്പോൾ, തുളസിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന പശു പ്രസവിച്ചു. പക്ഷേ, അതിൻ്റെ അവകാശവുംപറഞ്ഞു പശുവിനെവിറ്റ ചിരുത എത്തിയിരിക്കുകയാണ്.”
അത് കൊള്ളാലോ, രണ്ടുകൂട്ടരും എത്തിയിട്ടില്ലെ?
” ഉണ്ട് സാർ.”
“താനൊരു കാര്യം ചെയ്യ്, രണ്ടു കൂട്ടരെയും ഇങ്ങോട്ട് വിളിച്ചേ.”
രണ്ടുപേരും അങ്ങോട്ടിരിക്ക്, ഇതിൽ ആവലാതിക്കാരി ആരാണ്?
“ഞാനാണ് ഏമാനെ.”
ഇനി പറ.. എന്താണ് നിങ്ങളുടെ പ്രശ്നം?
“ഏമാനെ, എൻ്റെ അമ്മിണിയെ എനിക്ക് തിരിച്ചുവേണം.”
അതെന്താ നിങ്ങടെ അമ്മിണിയെ ആരെങ്കിലും പിടിച്ചുവച്ചിട്ടുണ്ടോ?
“അങ്ങനെയല്ല ഏമാനെ, ഞാൻ തുളസിക്കു വിറ്റ എൻ്റെ അമ്മിണിക്ക് കൊച്ചുണ്ടായി. തുളസിക്ക് കൊടുക്കുമ്പോൾ എൻ്റെ അമ്മിണി ഗർഭിണിയായിരുന്നു, തുളസി അതെന്നോട് മറച്ചുവെച്ചു.”
ആണോ തുളസീ…? ആവലാതിക്കാരി പറയുന്നതു ശരിയാണോ.?
“അല്ല ഏമാനെ, ഞാൻ ചിരുതചേച്ചിയുടെ കയ്യിൽനിന്ന് അമ്മിണിയെ മേടിക്കുമ്പോൾ അമ്മിണി മച്ചിയായിരുന്നു. അവരു പറഞ്ഞ പൈസാകൊടുത്ത് ഒരു മച്ചി പശുവിനെയാണ് ഞാൻ ചിരുതചേച്ചിയുടെ കയ്യിൽനിന്നും മേടിച്ചത്.”
“അവളോടുള്ള ഇഷ്ടംകൊണ്ടാണ് ഞാനവളെ മേടിച്ചത്. അവൾക്ക് വയറ്റിലുണ്ടായിരുന്നു എന്നുള്ളകാര്യം അവൾ പ്രസവിക്കുന്നതുവരെ എനിക്കറിയില്ലായിരുന്നു.”
തുളസിയും ചിരുതയും അവർക്കു പറയാനുള്ളത് അവിടെ അവതരിപ്പിച്ചു.
കുറച്ചുനേരം ആലോചിച്ചിരുന്നശേഷം പോലീസ് ഏമാൻ ചിരുതയോട് ചോദിച്ചു?
“നിങ്ങളുടെ വീട്ടിൽനിന്ന് തുളസി പശുവിനെ കൊണ്ടുപോകുമ്പോൾ അമ്മിണിക്ക് വയറ്റിലുണ്ടായിരുന്നു എന്നതിന് നിങ്ങളുടെ കയ്യിൽ തെളിവ് വല്ലതും ഉണ്ടോ?”
“അതു പിന്നെ ഏമാനെ, തുളസിക്ക് ഞങ്ങൾ പശുവിനെ കൊടുക്കുന്നതിനുമുമ്പ് കാളക്കണാരന്റെ കാളയെകൊണ്ട് ചവിട്ടിച്ചിരുന്നു.”
“അങ്ങനെയാണെങ്കിൽ ഒരുകാര്യം ചെയ്യ്, നാളെ കാളകണാരനും അവൻ്റെ കാളയും സ്റ്റേഷനിൽ ഹാജരാകാൻ പറ.”
“അയ്യോ ഏമാനെ, അത് നടക്കില്ല.”
എന്തുപറ്റി?
“കാളക്കണാരൻ രണ്ടുമൂന്ന് മാസംമുമ്പ് മരിച്ചുപോയി.”
അപ്പൊ, കണാരന്റെ കാളയോ?
“കണാരൻ മരിച്ചുപോയപ്പോൾ കണാരന്റെ മക്കൾ ആ കാളയെ അറക്കാൻ കൊടുത്തു. ആ കാള ഇപ്പോൾ പലരുടെയും ആമാശയത്തിലായിപ്പോയി.”
“എങ്കിൽപിന്നെ, ഞങ്ങൾക്കിനിയും ഒന്നും ചെയ്യാൻപറ്റില്ല ചിരുതെ.
അമ്മിണിയുടെ കൊച്ചിന്റെ അച്ഛൻ ആരാണെന്ന് തെളിയിക്കാൻ നിങ്ങൾക്കു പറ്റിയിട്ടില്ല. തുളസിയാണെങ്കിൽ നിങ്ങൾ പറഞ്ഞ പൈസതന്നിട്ടാണ് പശുവിനെ കൊണ്ടുപോയതും. അപ്പോൾപ്പിന്നെ അമ്മിണിയുടെ പൂർണ്ണഅവകാശം തുളസിക്കുതന്നെയാണ്.”
ഇനി, തുളസി എന്തെങ്കിലും ഔദാര്യം നിങ്ങൾക്കുതന്നാൽ, അത് നിങ്ങൾ സ്വീകരിക്കുക എന്നതുമാത്രമേ പരിഹാരമുള്ളൂ.
” ഇനി ഇതിൻ്റെപേരിൽ ഒരു കശപിശയും രണ്ടുകൂട്ടരും ഉണ്ടാക്കാൻപാടില്ല.”
“എടോ പിസി, രണ്ടു കൂട്ടരെയുംകൊണ്ട് എഴുതി ഒപ്പിടുവിച്ച് വാങ്ങിച്ചേരെ?”
പശുവിന്റെ പൂർണ്ണഅവകാശവും കൈപ്പറ്റി സ്റ്റേഷനിൽ നിന്നിറങ്ങിയ തുളസി അടുത്തുകണ്ട ഒരു കടയിൽനിന്ന് വലിയ രണ്ടു മുത്തുമാല വാങ്ങി. “അത് തൻ്റെ അമ്മിണിയുടെയും, മണിക്കുട്ടിയുടെയും കഴുത്തിൽ ഇടാൻ വേണ്ടിയായിരുന്നു.”
അതിന്റെ അടുത്തദിവസം, രാവിലെതന്നെ അവൾ അമ്മിണിയെ കറന്ന് അതിൽനിന്ന് കുറച്ചു പാലുമെടുത്ത് ചോറ്റുപാത്രത്തിലാക്കി ചിരുതചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു.
ചിരുതചേച്ചിയുടെ വീട്ടിലെത്തി ചേച്ചീ എന്നു നീട്ടിവിളിച്ചു.
പുറത്തിറങ്ങിവന്ന ചിരുത, തുളസിയെകണ്ടതും മുഖം കടന്നൽ കുത്തിയതുപോലെ വീർപ്പിച്ചു.
“ഇന്നാ ചേച്ചി, അമ്മിണിയുടെ പാലാണ്,
ഇത് പിള്ളേർക്ക് തിളപ്പിച്ചുകൊടുക്ക്?”
“ഞങ്ങൾക്കൊന്നും വേണ്ട നിന്റെ അമ്മിണിയുടെ പാല്”
“അങ്ങനെ പറയല്ലേ ചേച്ചി, എൻ്റെ സന്തോഷംകൊണ്ട് തരുന്നതല്ലേ.
ചേച്ചിയെന്നോട് പിണങ്ങരുത്,
അമ്മിണിയെ ഞാനെൻ്റെ സ്വന്തം മോളെപ്പോലെ അത്രയധികം സ്നേഹിച്ചുപോയി ചേച്ചി. ഞങ്ങൾക്കാകെയുള്ള ആശ്വാസം അവളാണ്.
ഇനിമുതൽ എല്ലാദിവസവും പിള്ളേർക്ക് കുടിക്കാനുള്ള പാല് ചേച്ചിക്ക് ഞാൻ കൊണ്ടുതരും.”
തുളസി പറഞ്ഞതുകേട്ടിട്ട് ചിരുതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ചേച്ചി വിഷമിക്കേണ്ട, എൻ്റെ അമ്മിണി ഇനിയും പ്രസവിക്കും. അവൾ മച്ചിയല്ലല്ലോ! അവൾക്കുണ്ടാകുന്ന അടുത്തകുഞ്ഞിനെ ഞാൻ ചേച്ചിക്കുതരാം. ഇതെൻ്റെ ആദ്യത്തെ കൊച്ചുമോളല്ലേ, അവളെ ഞാൻ ആർക്കും തരില്ല.”
” തുളസീ, നിൻ്റെ ഈ നല്ലമനസ്സിന് ദൈവം നിനക്കു നൽകിയ അനുഗ്രഹമാണ് അമ്മിണിയും മോളും.
ഇനി നിനക്കും ഒരു കുഞ്ഞിനെതന്ന് ദൈവം അനുഗ്രഹിക്കും.”
“ഒക്കെ ദൈവത്തിൻ്റെ കയ്യിലാ ചേച്ചീ,”
ഇത്രയും സന്തോഷം ദൈവം എനിക്കു തന്നല്ലോ.
അതുപറയുമ്പോൾ ചിരുതയും തുളസിയും ഒരുപോലെ കരഞ്ഞു പോയി.
“അമ്മിണിക്കുവേണ്ടി തുളസിയെ താൻ ഒരുപാട് വിഷമിപ്പിച്ചല്ലോ എന്ന കുറ്റബോധംകൊണ്ടാണ് ചിരുത കരഞ്ഞതെങ്കിൽ, മച്ചി എന്ന പേരുകേട്ട തനിക്ക്, മച്ചിയല്ലാത്ത ഒരു അമ്മയെയും കുഞ്ഞിനെയും ദൈവം തന്നല്ലോ എന്ന സന്തോഷംകൊണ്ടാണ് തുളസി കരഞ്ഞത്. “
പിന്നീടുള്ള ദിവസങ്ങൾ തുളസിക്ക് തിരക്കുള്ളതായിരുന്നു. അവളുടെ മകൾ അമ്മിണിയെയും കൊച്ചുമകൾ മണികുട്ടിയെയും പരിപാലിക്കുന്ന തിരക്ക്…
(ശുഭം)
