മഴ പോലെ പെയ്യുവാൻ കൈകൊട്ടുവാൻ
പുഴ പോലെ തുള്ളിത്തിമിർത്തോടുവാൻ
വഴി വെട്ടുവാൻ ചോദ്യവല നെയ്യുവാൻ
വരിക പൂവാടിയിൽ തേനുണ്ണുവാൻ

പലനാട് പലവീട് പലവേലകൾ
പലചിന്ത പലനോവ് പലകനവുകൾ
പലഛായ പലഭാഷ പലനേരുകൾ
പലരെങ്കിലും നാം മനുഷ്യരല്ലോ.

പകലിൻ്റെയീനല്ല പഠനകാലം
മധുവുള്ള മണമുള്ള സ്വർഗ്ഗകാലം
മധുരം പകുത്തീപ്പൊതുവിടത്തിൽ
ഇരുൾ മായ്ച്ചു മുന്നോട്ട് സഞ്ചരിക്കാം.

ഒന്നു ചേർന്നായിരം പാഠമാകാം.
പുസ്തകത്താളിലാകാശമാകാം
നൻമയാകാം നവനാട്ടിറമ്പിൽ
സ്നേഹമാകാം വരൂ ലോകമാകാം.

തുല്യരാണെല്ലാരുമെന്ന പാഠം
ചൊല്ലിയല്ലാതെയറിഞ്ഞു നേടാം
അന്യരായാരുമില്ലെന്ന പാഠം
തമ്മിലറിഞ്ഞു മനസ്സൊരുക്കാം.

നമ്മളീലോകം ജയിച്ചുനേടും
നല്ലൊരു നാളെ പടുത്തുയർത്തും
തമ്മിലിണങ്ങിയും പങ്കുവച്ചും
പുത്തൻ പുലരിയെപ്പുൽകിയേൽക്കും.

വിനയൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *