ശ്രീകുമാർ ഉണ്ണിത്താൻ , ഫൊക്കാന ജനറൽ സെക്രട്ടറി✍
കേരളത്തിലെ സാഹിത്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന കെ വി മോഹൻ കുമാറിനെ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാൻ ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാന കേരളാ കൺവെൻഷൻ 2025 ഓഗസ്റ്റ് ഒന്ന് , രണ്ട് , മുന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തുബോൾ അതിലെ പ്രധാനപ്പെട്ട ഒന്നാണ് സാഹിത്യ സമ്മേളനവും സാഹിത്യ പുരസ്കര വിതരണങ്ങളും. നാം ജനിക്കുമ്പോഴേ നമുക്കൊപ്പം നീങ്ങുന്നതാണ് മാതൃഭാഷയും ഒപ്പമുള്ള സംസ്‌കാരവും . മാതൃഭാഷയിലൂടെയാണ് ഒരുവന്‍ ലോകത്തിലേക്ക് നടന്നുകയറുന്നത്. നമ്മുടെ ഭാഷക്കൊപ്പം നമ്മുടെ ജീവിതവും സംസ്‌കാരവും ചിട്ടപെട്ട് വരുന്നു. അതുകൊണ്ട് തന്നെ നാം നമ്മുടെ മാതൃഭാഷയോട് എന്നും കടപ്പെട്ടിരിക്കുന്നു. മലയാളഭാഷ ഉള്ളടത്തെല്ലാം സാഹിത്യാഭിരുചിയും വായനയും പരിപോഷിപ്പിക്കുവാൻ ഫൊക്കാന എന്നും പ്രതിജ്ഞാബദ്ധമാണ്.
കെ.വി. മോഹൻകുമാർ, പത്തു നോവലുകളും പന്ത്രണ്ട് കഥാസമാഹാരവും ഉൾപ്പെടെ 37 കൃതികളുടെ രചയിതാവാണ് . ‘ഉല ‘യാണ് ഏറ്റവും പുതിയ നോവൽ.’ഉഷ്‌ണരാശി’ എന്ന നോവലിന് 2018-ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ പതിനഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു. കേരള കൗമുദി, മലയാള മനോരമ ദിനപ്പത്രങ്ങളിൽ ജില്ലാ ലേഖകനായും സബ് എഡിറ്ററായും പന്ത്രണ്ട് വർഷത്തെ പത്ര പ്രവർത്തനം.സാഹിത്യ മേഘലയിലും അഡ്മിനിസ്‌ട്രേറ്റീവ് മേഘലയിലും, പത്ര പ്രവർത്തനത്തിലും തനതായ വ്യക്തിമുദ്ര പതപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം.
1993-ൽ സംസ്ഥാന സിവിൽ സർവ്വീസിൽ ഡെപ്യൂട്ടി കലക്ടറായി നിയമിതനായി. ഖാദി ബോർഡ് സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി, ടൂറിസം വകുപ്പിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ, സുനാമി പുനരധിവാസ പദ്ധതി ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2004 ബാച്ചിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പാലക്കാട്ടും കോഴിക്കോട്ടും ജില്ലാ കലക്ടറായിരുന്നു.നോർക്ക റൂട്ട്സ് സി.ഇ.ഒ, ഗ്രാമ വികസന കമ്മീഷണർ, ഹയർ സെക്കൻഡറി ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതു വിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.പാലക്കാട് ജില്ലാ കലക്ടറായിരിക്കെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ ഭൂമികയായ തസ്രാക്ക് സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിനും ‘ഇതിഹാസ’ കഥാപാത്രങ്ങളെ കരിങ്കല്ലിൽ ആവിഷ്കരിക്കുന്നതിനും പദ്ധതി നടപ്പാക്കി.പാലക്കാട് കോട്ടമൈതാനത്ത് കേരളത്തിലെ ആദ്യത്തെ കരിങ്കൽ ശിൽപ ഉദ്യാനമായ ‘ശിലാവാടിക’ സ്ഥാപിച്ചു.പാലക്കാട് ജില്ലാ കലക്ടരായിരിക്കെ മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കീർത്തിമുദ്രയും പ്രശംസാപത്രവും ലഭിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ചെയർമാനായിരുന്നു.2023 ൽ സർവീസിൽ നിന്നു വിരമിച്ചു.
പ്രണയത്തിന്റെ മൂന്നാം കണ്ണ് , എടലാക്കുടി പ്രണയ രേഖകൾ, മാഴൂർ തമ്പാൻ രണ്ടാം വരവ്, ജാരനും പൂച്ചയും, ഹേ രാമ, ഏഴാമിന്ദ്രിയം,ശ്രാദ്ധശേഷം എന്നിവയാണ് ഇതര നോവലുകൾ. കാളിയമ്പ് ,സമ്പൂർണ്ണ കഥകൾ(1983-2020), പേപ്പർ വെയ്റ്റ്, സൗന്ദര്യ ബിലഹരി തുടങ്ങിയ 13 കഥാസമാഹാരങ്ങൾ.കൂടാതെ യാത്രാവിവരണം, ഓർമ്മ, ബാലസാഹിത്യം, ലേഖനങ്ങൾ ...’ഉഷണരാശി’അതേ പേരിൽ തമിഴിലും ‘Man Hunt ’ എന്ന പേരിൽ ഇംഗ്ലീഷിലും ‘പ്രണയത്തിന്റെ മൂന്നാം കണ്ണ് ‘ ‘The Third Eye of Love ‘എന്ന പേരിൽ ഇംഗ്ലീഷിലും ‘പ്രണയ് കീ തീസരീ ആംക്’ എന്ന പേരിൽ ഹിന്ദിയിലും ‘ശ്രാദ്ധശേഷം’ ‘End of A Journey ‘ എന്ന പേരിൽ ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത 25 കഥകൾ ‘ജൽ രാശി ‘എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘കേശു’,’ക്ലിന്റ്’ ,’ആരോ ഒരാൾ ‘എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ആദ്യ നോവലായ ‘ശ്രാദ്ധശേഷം’ ചലച്ചിത്രമായി.ആലപ്പുഴ സ്വദേശിആണ്.
ഫൊക്കാന സാഹിത്യ കോർഡിനേറ്റർ ആയ ഗീത ജോർജ് , കോ- കോർഡിനേറ്റേഴ്‌സ് ആയ അബ്ദുൽ പുന്നിയൂർ കുളം, സരോജാ വർഗീസ് , കെ . കെ . ജോൺസൺ എന്നിവർ കെ.വി. മോഹൻകുമാറിനു ആശംസകൾ നേർന്നു.