രചന : രെഞ്ജിത് എസ് നായർ ✍
തലമുതിരുമ്പോൾ,തടിയും താടിയും വളരുമ്പോൾ …
മറക്കുന്നു നാം എല്ലാം ആയുസ്സിലൊരുനാൾ
തന്നെ പേറി നടന്നവനെ,
എൻ്റെ ആയുസ്സിനായ് അവൻ്റെ ആയുസ്സ് തീർത്തവനെ.
പത്തിലെ നായകനും, ഇരുപതിലെ വില്ലനും,
മുപ്പതിലെ പുസ്തകവും,
നാല്പതിലെ ദൈവവും നീയാണ് അച്ഛാ.
ഇനിയും പഠിക്കേണ്ടിയിരിക്കുന്നു,
ഭജിക്കേണ്ടിയിരിക്കുന്നു നിന്നെ അച്ഛാ.
കാലങ്ങൾ എത്ര ചലിച്ചാലും,
കാലചക്രം എത്ര കറങ്ങിയാലും,
കാലക്കേടിനാൽ, കർമ്മഫലത്താൽ
മുന്നേ മറന്നു മനസ്സിലാകാത്തൊരു കാര്യം…
കാലമാറ്റത്താൽ പിന്നീട് അർത്ഥവത്തായി
മനസ്സിലാകുന്നൊരു കാര്യം…
താതനെ അറിയാൻ താതനാകേണം.
തള്ളയേയും പിള്ളയേയും നോക്കിടേണം.
ജീവിത ഭാരം തലയിലേറ്റണം,
അപ്പുറം തലയിൽ ചന്ദ്രനുദിച്ചിടണം.
അമ്മയെപ്പറ്റി കവികൾ പാടി, വർണ്ണിച്ചു…
താതനെപ്പറ്റി ആരുപറയും?
പറയേണ്ട, കവികളും താതരല്ലേ?
എഴുതുന്നതും ഒരു താതൻ,
പരത്തുന്നതും താതൻ,
പ്രശംസിച്ചതും ഈ ജനകവർഗ്ഗം.
ഓർത്തീടുക ലോകമേ, അമ്മയാകുവാൻ
അമ്മയ്ക്ക് വിലനൽകാൻ,
അമ്മയെ വാഴ്ത്താൻ ഒരു അച്ഛനുണ്ടാവണം.
നരനില്ലെങ്കിൽ നാരിയില്ല, നാടും, നഗരവും,
നമ്മളും, നാകവും, ഒന്നുമില്ല.
തള്ളയ്ക്കൊക്കുമോ താനേ ജനിപ്പിപ്പാൻ?
ഓർത്തീടുക…
തായ് പെറ്റു, തന്ത വളർത്തിടും.
ഇതുതാൻ ലോക സത്യം!