മഴച്ചാറ്റലായാലും
പൊടിച്ചീറ്റലായാലും
കുഞ്ഞാമിക്കിടക്കിടെ
ശ്വാസം മുട്ടൽ സൂക്കേട്
മരുന്നേറെ ചെന്നിട്ടും
ഒട്ടുമേ ശമിച്ചില്ല
പൊറുതികേടിപ്പൊഴും
വയസ്സ് പതിനൊന്നായി.
പ്രായം തികയാറായി.
കഴിച്ചിട്ടും കഴിച്ചിട്ടും
മരുന്നൊക്കെ ഗുണം കെട്ടു .
പേരുകേട്ടഡാക്കിട്ടർ
പുതുതായി പട്ടാമ്പി
ഗവർമ്മേണ്ടാസ്പത്രിയിൽ
എത്തീട്ട്ണ്ട്ന്ന് കേട്ടു
അമ്മയോടൊപ്പം പോയി
കണ്ടു …..
നല്ലോരുദിവ്യൻ
യുവമൊഞ്ചൻ
കൈപ്പുണ്യം
അപാരം…. എന്ന്
കേൾവി.
കൊഴല് വച്ച് മാറത്ത്
പരതിക്കണ്ടെത്തി
ശ്വാസകോശത്തിൽ നേർത്ത
കുഴലിൽകഫം കെട്ടി
അടയുന്നതാണ് ഹേതു.
ആഴ്ചതോറും എത്തണം
മരുന്നിൻ കുറിപ്പിനായ്
ഡോക്ടർക്ക് വാത്സല്യം.
വാത്സല്യം മൂത്തു മൂത്തു
നോക്കൽ ഫീസ്
വേണ്ടെന്നായി.
മരുന്നു കാശുംവേണ്ട….
അമ്മയ്ക്ക് സമാശ്വാസം.
കൃത്യമായ് കുഞ്ഞാമി
ഇടവേള തെറ്റിക്കാതെ
എത്തിയില്ലെന്നാൽ
ഡോക്ടർ
നാട്ടാരായ രോഗികൾ
എത്തുമ്പോൾ
അന്വേഷിക്കും
കുഞ്ഞാമിയെ കണ്ടില്ലല്ലോ…..
ഇന്നലെയാണവൾ
എത്തിടേണ്ടിരുന്ന നാൾ.
നാളുതെറ്റിയാൽ കുട്ടി
ഔഷധം ഫലിക്കാതെ
ചത്തുപോകുമോ എന്ന
ആധിയോടെ അമ്മച്ചി
തിടുക്കത്തിൽ റോസാ പൂ –
കുഞ്ഞാമിവാടിടാതെ
ഓടിയെത്തുംപട്ടാമ്പി
ദേശത്ത്ഡോക്ടർ ദൈവം
കാത്തിരിക്കും ഇടം തേടി.
ദുരന്തപ്പടിവാതിലിൻ
പൂട്ടിടാൻ ആമിക്ക്
വേണമത്രെ കുറെ മാസം
നീളുംചികിത്സകൾ.
ചെവിയിലും മൂക്കിലും
മുനകത്തും ടോർച്ചടിച്ച്
പതിവായി നോക്കും ഡോക്ടർ
നോക്കുമ്പോളെപ്പൊഴും
ചുണ്ടുകൾ കവിളത്തും
ചുണ്ടത്തും കൂട്ടിമുട്ടും
ഇതെന്തു നോട്ടംഎന്ന്
കുഞ്ഞാമിശങ്കിച്ചില്ല
ശങ്കിക്കാൻ അമ്മക്കും
ഭക്തിയാൽ കഴിഞ്ഞില്ല.
പാടത്തിന്നതിരിട്ട
കൈത്തോടു ചാടി,കുന്നു
കേറിയാൽ, പട്ടകെട്ടി
മേഞ്ഞിട്ടുംചോർച്ച യൊട്ടും
മാറാതെ കണ്ണീർ വാർക്കും
കുന്നുംപറമ്പത്തെ
തറവാട്ടിലെത്തിച്ചേരാം
ഉണ്ണൂലിമുത്തശ്ശ്യമ്മ
കിടപ്പായിട്ടൊട്ടേറെ
മാസങ്ങളായ്….
ഇന്നിപ്പോൾ……..
വിളിച്ചാലും
മിണ്ടാട്ടവും കെട്ടു
ഇമയൊട്ടുമനക്കാതെ
കിടക്കുന്നു……മരിപ്പിൻ്റെ
നേരമായെന്ന് തീർച്ച.
ഉറ്റോരുമുടയോരും
ഏറെ നാളായ് കാത്തിരിപ്പ്.
ഇരുന്നു നിരങ്ങിയിട്ടും
നോക്കിനോക്കി
വലഞ്ഞിട്ടും
വരുത്തരും നോക്കുകാരും
പരസ്പരം മിണ്ടാതെ
പതുക്കനെ പിരിഞ്ഞു പോയ്.
കുഞ്ഞാമിക്കുട്ടിപക്ഷേ
ഇടയ്ക്കിടെ ചെന്നു നോക്കും.
തലചുട്ട വിചാരിപ്പിൽ
തെളിഞ്ഞു കുഞ്ഞാമിക്ക്
വെളിച്ചംപോൽ ഒരു തോന്നൽ
ഡോക്ടർ ദൈവം വന്നുതൊട്ട്
കുഴൽ വച്ചാൽ ഉണ്ണൂലി
മുത്തശ്ശി മരിപ്പിൻ്റെ
ദണ്ണം മാറി തീർച്ചയായും
കൺതുറക്കും
എഴുന്നേൽക്കും.
വൈകാതെ കുഞ്ഞാമി
പരിശങ്കയേതുമില്ലാ-
കാര്യത്തിൻ കുഞ്ഞളുക്ക്
തുറന്നിട്ട് സ്നേഹത്തിൻ
മഞ്ചാടിമണി നീട്ടി…..
ചികിത്സിക്കാൻ
സന്ധ്യക്ക്
എത്തിടാമെന്ന് ഡോക്ടർ.
വാർത്തയായ്
തോടു ചാടി
കുന്നുകേറി
കുഞ്ഞാമി
കുന്നംപറമ്പത്തെ
വീട്ടിലെത്തി…..
പ്രീതിയോടെ
കാര്യം ചൊല്ലി.
നിലവിളക്കിൽ
തിരിയെരിഞ്ഞു
നാളമാടി ഇരുളൊഴിഞ്ഞു
കാറിറങ്ങി ചളി പതുത്ത
വഴി ചവിട്ടി ഡോക്ടർ ദൈവം.
പൂക്കൈത
പൊന്ത മറവിൽ
എത്തിനിന്നു
ഡോക്ടർ ദൈവം
കരുണയറ്റ് ചേർത്തണച്ച്
ചുണ്ടുകൾ ചവച്ചരച്ച്
മുറുമുറുക്കെ
കുറുകിയെന്തോ !
നോവിനാലെ ചുട്ടുപൊള്ളി
ഭീതി ചേർത്ത പാച്ചിലാലെ
ഇരുൾ വകഞ്ഞ്
വയലുതാണ്ടി
പാത കേറി നിലവിളിച്ച്
വീട്ടിലെത്തി വിറപൂണ്ട
കുഞ്ഞാമി വീണുപോയി.
തിരിച്ചു കേറാൻ
വരമ്പേത്?
അറിയാതെപാടത്ത്
പരുങ്ങിയദൈവത്തെ
ചെക്കന്മാർ പിടികൂടി
റോഡരികിൽനിർത്തിയിട്ട
കാറുകേറ്റി കൂക്കിവിട്ടു
ഇരുട്ടത്ത് കാറ് പാഞ്ഞു
കൈപ്പുണ്യകഥ ചീഞ്ഞു
ദൈവത്തം നാറുന്ന
പാട്ടായി നാടു ചുറ്റി.

മേരി കുൻഹു

By ivayana

Leave a Reply

Your email address will not be published. Required fields are marked *