രചന : കല്ലിയൂർവിശ്വംഭരൻ.✍
ഉച്ചവെയിൽ സൂര്യന്റെ ചൂട്
മുഖം മിനുക്കിനിൽക്കുന്നു.
വർഷകാലം വീണ്ടും
മൗനങ്ങൾ തീർക്കുന്നു.
പച്ചയുടെ തുടുപ്പുകൾ
ഒരിറ്റുശ്വാസത്തിനായ് അസ്തമയങ്ങൾ കാത്ത്
ഭൂമിയുടെ ഗർഭപാത്രത്തിൽ ചുരുണ്ടു കിടക്കുന്നു ….
എത്രമാത്രം കറുത്തുപോയ രാത്രികളിൽ
വക്കെരിയുന്ന റാന്തൽ വിളക്കുപോലെ
അത്രമേൽ നക്ഷത്രങ്ങളുടെ
നഗ്ന ചിത്രങ്ങൾ മഞ്ഞിച്ച്കത്തുന്നു.
പാതിവെന്ത ചന്ദ്രനും
പകലുറങ്ങുന്നസൂര്യനും
പാപബന്ധങ്ങൾ തോലുരിയുന്ന
നീലരാവ്,
പാതയിലൂടെ ചവിട്ടിമെതിക്കുന്ന
രൂപഭാവങ്ങളെ .
കാറ്റിലേറെ കടപുഴകി
മറിഞ്ഞതറിഞ്ഞുവോനിങ്ങൾ ?
മാഞ്ഞുപോയൊരു ഭൂതകാലത്തിനോർമ്മയിൽ
കണ്ണുനീരിൽമുങ്ങി
പൊങ്ങിയും താണും
തിരമാലപോലെ അമൃതിന്റെ
ഗന്ധം അലയടിച്ചുവോ
ഹൃദയത്തിനുള്ളിൽ?
ഉച്ചവെയിലിൽ
ചൂട് കൂടി
വരുന്നിതാ …..
വർഷകാലം
കൂവി
വിളിച്ചു വരുന്നുവോ?
പച്ചയുടെ തുടിപ്പുകൾ വിടരുമോ?
പുല്ലു
കുരുക്കാത്ത
ഭൂമിയെ നോക്കി
ഭൂതകാലത്തിലേക്ക്
എത്തി നോക്കാറുണ്ട് ഞാനും നീയും.
അക്കണ്ടതൊന്നുംഓർമ്മയിൽ നിൽക്കുന്നില്ല.
അസ്തമയത്തിന്റെ ഇരുൾവലയത്തിനുള്ളിൽ
നിശ്ചലമാകുമോ ഈ ലോകം ?
