രചന : ബിജു കാരമൂട് ✍
അടുക്കളപ്പടിയിൽ
കുന്തിച്ചിരുന്നവൾ
കരിഞ്ഞ പലഹാരം
പിച്ചിയെടുക്കുന്നു
കറി പുരട്ടാത്ത
കാരുണ്യമോടെ
കാലുരുമ്മുന്ന
പൂച്ചയെ തീറ്റുന്നു
വീടിനു മുകളിലെ
ആകാശത്ത്
തലകീഴായി
ഇലകളൊന്നുമില്ലാത്ത
ഒരാൽമരം..
മരച്ചുവട്ടിലെ വീട്
വീട്ടുബുദ്ധനുപേക്ഷിച്ചുപോയ
ധ്യാനത്തിൽ.
പുരപ്പുറത്തെ
കാട്ടുകുമ്പളങ്ങാ
വള്ളികളിൽ നിന്ന്
പുളിയുറുമ്പുകളുടെ
സംഘയാത്ര
ആകാശമര
ക്കൊമ്പിലേക്ക്
പലഹാരം തീർന്നു
വയറുനിറയാത്ത
പൂച്ച
അടുത്ത വീട്ടിലേക്ക്
ഓടിയകന്നു.
പെട്ടന്ന് സന്ധ്യയായി
കടുകുപാടങ്ങൾക്കു നടുവിലെ
ഹൈവേ കൂടുതലുച്ചത്തിൽ
ഇരമ്പിത്തുടങ്ങി.
അടിയുടുപ്പിൽ
ഒരു തീപ്പെട്ടിയും
തൂവാലയും
തിരുകി വച്ച്
പുരാതനമായ
ഒരു കുടത്തിൽ
വെള്ളവും തൂക്കിപ്പിടിച്ച്
അവൾ വയലിലേക്കു
നടന്നു
വഴിയെ ഒട്ടും ഗൗനിക്കാതെ
തലയുയർത്തി..
വെടിച്ചുകീറിയ
വരമ്പിന്റെ ചാലിൽ
കുറച്ച് ഉണക്കപ്പുല്ലു
പറിച്ചിട്ട്
അവളതിൻമേൽ
ചടഞ്ഞിരുന്നു.
ഹൈവേയിൽ
ട്രക്കുകൾ നിർത്തുന്ന
ശബ്ദം കേൾക്കുമ്പോൾ
തീപ്പെട്ടിയുരച്ച്
വിരലു വേവും വരെ
ഉയർത്തിപ്പിടിച്ചു.
ഓരോ ട്രക്ക് നിൽക്കുമ്പോഴും
വയലിലങ്ങിങ്ങായി
ആശയോടെ തെളിയുന്ന
തീപ്പെട്ടിവെട്ടങ്ങൾക്കായി മാത്രം
കാരുണ്യവാനായ
നിലാവ് കാർമുകിലിലൊളിച്ചിരുന്നു.
കുറച്ച് തിരികൾ
കത്തിയണഞ്ഞപ്പോൾ
ഉണക്കപ്പുല്ലുകൾ
ചവിട്ടിമെതിച്ച്
അവളുടെ അടുത്തും വന്നു
രണ്ടു കാലുകൾ.
അരക്കെട്ടിനു
മുകളിലേക്ക് ഉടലില്ലാത്തവ
നിലമൊരുക്കാത്തവന്റെ
നീർനനയ്ക്കാത്തവന്റെ
വിളവെടുപ്പിന്റെ
വന്യവേഗം.
ഡീസലിൽ കുതിർന്ന ഗുഡ്ക്ക
പുളിച്ചു നാറുന്നു.
ഭൂഗർഭത്തിലൊളിച്ച
ജലവിതാനത്തോളം
അവളുടെ അരക്കെട്ട്
മണ്ണിൽ താഴ്ന്നുപോയി.
മുഷിഞ്ഞ,
ചെറിയ തുകയുടെ നോട്ടുകൾ
കോർത്തെടുത്ത
ഒരു വലിയ പാടമായിരുന്നു
അന്നത്തെ ആകാശം.
ഭൂമിയിലേക്ക് പെയ്യാൻ
പിശുക്കുള്ള ഒന്ന്.
ആ രാത്രി
പിന്നീടൊരു വണ്ടിയും
അവളുടെ
വിരലുകൾ വെന്ത വെട്ടം കണ്ട്
നിർത്തിയില്ല.
ചില ദിവസങ്ങൾ അങ്ങനെയാണ്.
ശിഷ്ടരാത്രി
വിളകൾ മരിച്ചുപോയ ദു:ഖത്തിൽ
വീടുവിട്ടുപോയ
സിദ്ധാർത്ഥന്റെ
പട്ടമഹിഷി
അവിടെത്തന്ന
നീണ്ടുനിവർന്നു കിടന്നു.
മേലുടുപ്പിൽ
തിരുകിവച്ച
നാലഞ്ച് മുഷിഞ്ഞ നോട്ടുകളേയും
തുടയിടുക്കിലൂടെ
ഒലിച്ചിറങ്ങുന്ന
വഴുവഴുത്ത
വെറുപ്പിനേയും
അവൾ മറന്നു
ആശകളാകുന്ന
മഹാദു:ഖങ്ങളുടെ
പരിഹാരം തേടി
ആകാശത്തേക്ക്
കയറിപ്പോകുന്ന
സംഘനക്ഷത്രങ്ങളെ നോക്കി
അവൾ
പുഞ്ചിരിച്ചുകൊണ്ടിരുന്നു.
