രചന : ഷാജു. കെ. കടമേരി ✍️
ഒരൊറ്റ വരിയിൽ
ഒതുക്കി നിർത്തിയിട്ടും
കവിത തിളയ്ക്കുന്ന നട്ടുച്ചയിൽ
നീയാണാദ്യം ഇഷ്ടം പങ്ക് വച്ചത്
കെട്ടിപ്പിടിച്ചത് ചുംബിച്ചത്
വാകമര ചില്ലകൾക്കിടയിലൂടെ
ഊർന്നിറങ്ങുന്ന
കുളിർപക്ഷികളുടെ ചിറകിൽ
സ്നേഹത്തിന്റെ മണമുള്ള
വരികൾ കൊത്തിയത് .
പെയ്യാതെ പെയ്തൊരു മഴയത്ത്
നമ്മളൊരു കുടക്കീഴിൽ
കടല് കത്തുന്ന
നട്ടുച്ച മഴക്കിനാവ് പകുത്തത്
ഊർന്ന് വീഴുന്ന
മഴക്കിലുക്കങ്ങൾക്കിടയിലൂടെ
നിന്റെ കാലൊച്ച മിടിക്കുമ്പോൾ
ഒരു നോട്ടം കൊണ്ട് നീയെന്റെ
വാക്കുകളിലേക്ക് തല ചായ്ക്കും
പിടയ്ക്കുന്ന മിടിപ്പുകളെ
നീ കവിതയിൽ നിറയ്ക്കും .
.
പ്രണയം പൂക്കുന്ന താഴ്‌വര
വരികൾക്കിടയിൽ പറന്നിറങ്ങി
ചിറകൊതുക്കി തൊട്ടുരുമ്മി
നിൽക്കും . ഒറ്റയ്ക്ക് കത്തുന്ന
പാതിരാവിനെ നമ്മൾ
പകുത്തെടുക്കും
ഓർത്ത് പെയ്യുവാൻ കവിതയിലെ
വരികൾക്കിടയിലൂടെ
നീ നടന്ന് കയറും
അകലങ്ങളിൽ
നമ്മളൊറ്റയ്ക്കിരുന്ന്
ഒറ്റ മനസ്സായ് പൂക്കുമ്പോഴും
മഴ കെട്ടിപ്പിടിക്കുന്ന രാത്രികളിൽ
ഇടിയും മിന്നലും കാറ്റും
നിന്നെ ചേർത്ത്പിടിച്ച് എന്നെ
വരികളിലേക്ക് നടത്തിക്കും .
പരിചയപ്പെട്ടൊരു നിമിഷത്തെ
കോതിയൊതുക്കി
മഴമേഘപ്രാവുകൾ കുറുകുന്ന
ഒറ്റമരത്തണലിൽ നമ്മളൊന്നിച്ച്
ഒരു കവിതയായ് വിടരും…..
” പ്രിയപ്പെട്ടൊരു വാക്ക് “
തിരക്കൊഴിഞ്ഞ
ജനറൽ കമ്പാർട്ട്മെന്റിൽ
ഒരു ചങ്ങാതിയെ
പരിചയപ്പെടാൻ കഴിഞ്ഞ
സന്തോഷത്തിലായിരുന്നു
പുറത്ത് പാളം തെറ്റി
കിതയ്ക്കുന്ന മഴ .
മിണ്ടിയും പറഞ്ഞുമിരിക്കുന്നതിനി
ടയിൽ
അവനെന്റെ ജാതിയും മതവും
എന്തിന് എന്റെ രാഷ്ട്രീയം വരെ
കുത്തിക്കിളച്ചു .
അവന്റെ ഒരു നോട്ടത്തിൽ
ഭൂമി രണ്ടായ് പിളരുമെന്ന്
ഞാൻ ഭയപ്പെട്ടു ഒരു കൊടുങ്കാറ്റ്
ഞങ്ങൾക്കിടയിൽ മുരണ്ടു .
ചോദ്യങ്ങളുടെ അറ്റത്തൂടെ
അവനെന്റെ കണ്ണുകളിൽ
കവിത കൊളുത്തി .
കടല് കത്തുന്ന അവന്റെ.
കണ്ണുകളിലൊളിപ്പിച്ച
തിരയിളക്കങ്ങളിൽ നിവരുമ്പോൾ
എനിക്കേറ്റവും പ്രിയപ്പെട്ടൊരു
വാക്കിനെ അവൻ എറിഞ്ഞുടച്ചു .
മുറിഞ്ഞു തീരാറായ ഓരോ
നിമിഷവും കലമ്പിവീഴുന്ന
കാഴ്ചകളിൽ അഗ്നിനക്ഷത്രങ്ങൾ
കെട്ടിപ്പിടിച്ച് ഞെരിച്ചു .
കുരിശുമുനകൾ പതിഞ്ഞിറങ്ങിയ
ഭൂമിയുടെ നെഞ്ചിൽ ചുട്ടുപൊള്ളുന്ന
വേനൽപകകളിൽ ചവിട്ടി
ഒരു മനുഷ്യനെ കാണാൻ ഞാൻ
ചൂട്ടുവെട്ടം തിരഞ്ഞു .
ഇടിമിന്നലേറ്റ് പുളഞ്ഞ തലതെറിച്ച
ചിന്തകളിൽ ചവിട്ടി വരും തലമുറ
നാളെയിലേക്കുള്ള വാതിൽ
എങ്ങനെ തുറക്കുമെന്നൊരാധി
പലവട്ടം താളം തെറ്റിക്കുതറി ………
