രചന : കാവല്ലൂർ മുരളീധരൻ✍️
ജീവിതത്തിൽ തോറ്റ ജന്മങ്ങളുടെ കഥകൾ പറയാൻ പാടില്ലല്ലോ അല്ലെ? നാം വിജയങ്ങളുടെ കഥകൾ മാത്രമേ അടുത്ത തലമുറയോട് പറയാൻ പാടുള്ളൂ. അങ്ങനെ അവരിൽ ജീവിതത്തെ നേരിടാനും പുതിയ വിജയങ്ങൾ എത്തിപ്പിടിക്കാനുമുള്ള ഊർജ്ജം നിറയ്ക്കണം.
സത്യത്തിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിന്റെയും യഥാർത്ഥ ജീവിതം നാം എല്ലാവരിൽ നിന്നും മറച്ചു വെക്കുകയാണല്ലേ.
ജീവിതത്തിൽ വിജയം മാത്രം കൊയ്‌തു മുന്നേറുന്നവർ എത്രപേർ കാണും? വിഷാദങ്ങളിൽ, പരാജയങ്ങളിൽ വിഷണ്ണനായി തീരുന്നവരല്ലേ ഭൂരിപക്ഷവും. വിജയിച്ചവരിൽത്തന്നെ, തന്റെ വിജയങ്ങൾക്കു വേണ്ടി ബലിയാടാക്കിയവരെ ഓർത്തു വിലപിക്കുന്നവരും ഉണ്ടാകില്ലേ?
ജീവിതത്തിൽ വല്ലപ്പോഴും സന്തോഷം തിരഞ്ഞെടുക്കുന്നത് പോലും നാമവർക്ക് നിഷേധിക്കുകയാണോ?
മകന്റെ ആ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ കിടക്കയിൽ കിടന്നു അമ്മ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
ഒരു ജില്ലയുടെ അധിപൻ ആയി ഇരിക്കുമ്പോഴും എനിക്കൊന്നുംതന്നെ ചെയ്യാൻ കഴിയുന്നില്ല. എന്നെ ചങ്ങലക്കിടുന്ന എല്ലാ സംവിധാനങ്ങളോടും പൊരുതുമ്പോൾത്തന്നെ എന്നുമെന്നും ഞാൻ അശക്തനായി തീരുകയാണ്.
ജീവിതം എന്തുകൊണ്ടാണ് നമുക്ക് നിരാശയുടെ പടുകുഴികൾ മാത്രം കാണിച്ചു തരുന്നത്?
ഒരു ചെറിയ ഉപകാരംപോലും ഒരു സാധാരണ മനുഷ്യന് ചെയ്യാനാകാതെ കൈകൾ കെട്ടപ്പെട്ടു ജീവിക്കുന്നതിൽ എന്തർത്ഥം. എല്ലാത്തിനും മുകളിൽ ഒരു ഉപദേശകസമതി , അവരുടെ ഉപദേശങ്ങൾ ശിരസാവഹിക്കാൻ ഒരു സേനാധിപതി. പിന്നെ എന്തിനാണ് എനിക്ക് അധികാരങ്ങൾ, മസൂറിയിലെ അക്കാഡമിയിൽ നന്നായി പഠിച്ചു ഒന്നാമനായി ജയിച്ചിട്ടും, ചെയ്യാനാകാതെ ഇരിക്കേണ്ടി വരുന്നത്.
ഞാൻ അധികാരത്തിന്റെ ഏറ്റവും താഴെയായിരുന്നപ്പോൾ അനുഭവിച്ച കണ്ണുനീരിൽ നിന്നാണ് നിന്നെ ഏറ്റവും വലിയ അധികാരത്തിലേക്ക് പഠിപ്പിച്ചുയർത്തിയത്, ഞാൻ അന്നനുഭവിച്ചത്, നിന്നിലൂടെ തുടരുന്നു എന്നതിൽ ഈ അമ്മക്ക് പശ്ചാത്താപമുണ്ട്. നിന്നെ പഠിപ്പിച്ചു ഈ നാടിന് ഉപകാരമാകണമെന്ന് കരുതിയത് എൻറെ തെറ്റാണ്, നിന്നെ ഞാൻ വിദേശത്തേക്ക് അയച്ചാൽ മതിയായിരുന്നു, നിനക്ക് നിന്റെ ജീവിതം സ്വാതന്ത്രമായെങ്കിലും ജീവിക്കാമായിരുന്നു.
അമ്മ, മൊബൈൽ ഫോണെടുത്തു അയാൾക്ക് നേരെ നീട്ടി, നിത്യയുടെ സന്ദേശം ഉണ്ട്.
അയാളത് വായിച്ചു, ഞാൻ പിടിക്കപ്പെടാം, സൂക്ഷിക്കണം.
അയാൾ ദീർഘനിശ്വാസമെടുത്ത് പുറത്തേക്കു നടന്നു.
പഠനകാലത്ത് തലച്ചോറിൽ അഗ്നിപർവതവുമായി നടക്കുന്ന കാലം. യുവത്വത്തിന് എന്തും നടപ്പിലാക്കാൻ കഴിയുമെന്ന ആവേശം നിറഞ്ഞ കാലം.
ഇല്ലാത്തവരെയും ഉള്ളവരെയും കുറിച്ച് ആഴത്തിൽ പഠിച്ചിരുന്ന കാലം.
നമുക്കൊരു മാറ്റം വരുത്താനാകില്ലേ? എന്ന അയാളുടെ ചോദ്യത്തിൽ ഒത്തുചേർന്ന ഒരു സംഘം.
കോടികൾ ഒഴുകിയിട്ടും ആദിവാസികൾ എന്തുകൊണ്ട് പട്ടിണിയാകുന്നു എന്നതായിരുന്നു അവരിലേക്ക് ആദ്യം ഉയർന്നുവന്ന വിഷയം.
അവരിലേക്ക് ഇറങ്ങിച്ചെന്ന് കൂലങ്കഷമായി അന്വേഷിക്കുക എന്നതായിരുന്നു ദൗത്യം.
എന്നാൽ സിവിൽ സർവീസിലേക്കുള്ള പ്രാരംഭ പരീക്ഷയിൽ ജയിച്ച തന്നെ അവർ മാറ്റി നിർത്തുകയായിരുന്നു. നിത്യയാണ് പറഞ്ഞത്, നീ മുൻനിരയിലേക്ക് വരേണ്ട, പദ്ധതികൾക്ക് പ്രവർത്തനങ്ങൾക്ക് നിന്റെ ബുദ്ധിമാത്രം നൽകിയാൽ മതി, ഞങ്ങൾ നേരിട്ടന്വേഷിച്ചു കാരണങ്ങൾ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കാം.
അത് നല്ലതാണെന്ന് തനിക്കും തോന്നി. തന്റെ പശ്ചാത്തല അന്വേഷണങ്ങൾ വരുമ്പോൾ അതൊരു പ്രശ്നമാകേണ്ട. ജീവിത പ്രഹരങ്ങൾക്കുള്ള മുൻകരുതലുകൾ.
കാരണങ്ങൾ കൂട്ടുകാർ അതിവേഗംതന്നെ കണ്ടെത്തി. ചൂഷണം, അധികാരവും, രാഷ്ട്രീയവും, ഉദ്യോഗസ്ഥഭരണവും, എല്ലാം ചേർന്നുള്ള കൺകെട്ടുവിദ്യകൾ നിറഞ്ഞ ലോകം.
പരിശീലനത്തിനായി താൻ മസൂറിയിലേക്ക് പോകുമ്പോൾ, നിത്യ അറിയിച്ചു.
വലിയ തുരങ്കപാതയാണ് മുന്നിൽ, നമുക്ക് തനിച്ചത് തുരക്കാനാവില്ല, ഞങ്ങൾ ചിലപ്പോൾ മറ്റു സഹായങ്ങൾ തേടിയേക്കാം. ഒരുപക്ഷെ നീ വിരുദ്ധപക്ഷത്ത് നിൽക്കേണ്ടി വരും. എന്നാൽ ഞങ്ങൾ ഈ അവിശുദ്ധ കൂട്ടുകെട്ടുകൾ അറുത്തു മാറ്റുകതന്നെ ചെയ്യും.
മസൂറിയിലെ പഠനത്തിനിടയിൽത്തന്നെ ആ വാർത്ത അയാൾ വായിച്ചു, ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ കൊല്ലപ്പെട്ടു.
അതായിരുന്നു അന്നത്തെ പഠനവിഷയം, എന്തുകൊണ്ട് സംഭവിച്ചു, അതെങ്ങനെ ഒഴിവാക്കാമായിരുന്നു, എവിടെയാണ് ഭരണസംവിധാനത്തിന് പാളിച്ചകൾ പറ്റിയത്!
ഉത്തരങ്ങളെക്കാൾ ആ സംഭവങ്ങൾ തന്റെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത് അയാൾക്ക് കാണാമായിരുന്നു.
ഉത്തരങ്ങൾ നൽകേണ്ടത് തന്റെ കടമയാണ്. ഭരണസംവിധാനങ്ങൾ അഴിമതിരഹിതമായി കൃത്യമായി സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു എന്നുറപ്പാക്കണം, അതേ സമയം വിധ്വംസക ശക്തികളെ സർവ്വശക്തിയുമെടുത്ത് ഉന്മൂലനം ചെയ്യണം.
ഉന്മൂലനം, ആ വാക്ക് അയാളിൽ തറഞ്ഞു നിന്നു.
ആരെയാണ് താൻ ഉന്മൂലനം ചെയ്യേണ്ടത്? തന്റെ സുഹൃത്തുക്കളെയോ, അതോ ആദിവാസികളുടെ വികസനത്തിനായുള്ള ഫണ്ട് കൊള്ളയടിക്കുന്ന ഭരണ ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനങ്ങളെയോ?
മസൂറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾത്തന്നെ താൻ ആർക്കുവേണ്ടിയാണ് പോരടിക്കേണ്ടത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഏറ്റവും ഉത്തമമായ ഉത്തരം ജനങ്ങൾക്കുവേണ്ടി എന്നാണ്.
എന്നാൽ താൻ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസംവിധാനത്തിന്റെ ഇര മാത്രമാണ്. അവരുടെ തെറ്റുകളെ സാക്ഷാൽക്കരിക്കുകയും, അത് ജനമദ്ധ്യത്തിൽ മുന്നിൽ സാധൂകരിക്കുകയും ചെയ്യുന്ന ഒരു അധികാരി.
ഈ അധികാരം താൻ എന്തിനു വേണ്ടിയാണോ മത്സരബുദ്ധിയോടെ പഠിച്ചു ജയിച്ചത്, അത് ജനങ്ങളെ സംരക്ഷിക്കുവാനല്ല, മറിച്ചു അവരെ ചൂഷണം ചെയ്യുന്നവരെ സംരക്ഷിക്കാനും സാധൂകരിക്കാനും വേണ്ടിയുള്ളതായിരിക്കുന്നു.
ഈ അധികാരം ലഭിക്കുന്നതുവരെ തനിക്കു സംസാരിക്കാൻ ഒരു നാക്കുണ്ടായിരുന്നു, ഇന്ന് തനിക്ക് നാക്കുപോലും ഇല്ലാതായിരിക്കുന്നു. വാക്കുകൾ വിഴുങ്ങി ഇരിക്കുന്ന ഒരു ഇരിക്കപ്പിണ്ഡം.
നിനക്കവരെ ചെറുക്കാനാവില്ലേ മോനേ? അമ്മ ചോദിക്കുന്നു.
എനിക്ക് അവരെ താണുവണങ്ങാനെ കഴിയൂ അമ്മേ. എനിക്കറിയാം ഏറ്റവും മുകളിൽ ഇരിക്കുന്നവരാണ് ഇതിന്റെ ഏറ്റവും കൂടുതൽ വിഹിതം പറ്റുന്നവർ. എനിക്കവരെ എന്ത് ചെയ്യാൻ കഴിയും.
ഈ വിവരങ്ങൾ ഞാൻ നിത്യയുമായി പങ്കുവെച്ചിട്ടുണ്ട്, എന്നാൽ അവർ അപകടത്തിലേക്കാകും കടന്നു ചെല്ലുന്നത്. അപകടമില്ലാത്ത അധികാരങ്ങളിലൂടെ എനിക്ക് മാത്രമേ അങ്ങോട്ട് ചെല്ലാനാകൂ.
ഒരുപക്ഷെ എനിക്കതു ചെയ്യേണ്ടി വരും.
നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക, ഒരു ജഡമായി ജീവിക്കരുത്. അമ്മ പറഞ്ഞു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ച രാത്രി വളരെ വൈകിയാണ് ലഭിച്ചത്.
മന്ത്രിയടക്കമുള്ളവർക്കെതിരായുള്ള തെളിവുകൾ അയാൾ മന്ത്രിയുടെ മുന്നിൽ നിരത്തി വെച്ചു.
എല്ലാം പരിശോധിച്ചു കഴിഞ്ഞു, മന്ത്രി പറഞ്ഞു.
അപ്പോൾ എല്ലാം തനിക്കറിയാം, താൻ വലിയ ബുദ്ധിമാനാണ്. പറയൂ, ഞാൻ എന്ത് ചെയ്യണം, നിങ്ങളെ ഇല്ലാതാക്കണമോ, അതോ ഒരു സ്ഥലം മാറ്റം വേണമോ?
ഒന്നും വേണ്ട, എന്റെ രാജിക്കത്ത് അങ്ങേക്ക് സമർപ്പിക്കുന്നു. ഈ നിമിഷം മുതൽ ഞാൻ സിവിൽ സർവീസിൽ ഇല്ല.
ഇത്രയും വേണോ? നിങ്ങൾ ചെറുപ്പമാണ്.
ഇത്രയുമല്ല സർ, ഇതിൽ കൂടുതലാണ് എന്റെ തീരുമാനം.
പെട്ടെന്ന് കൈയ്യിൽ കരുതിയിരുന്ന ചെറിയ കത്തി മന്ത്രിയുടെ കഴുത്തിലൂടെ പാഞ്ഞു.
ഇത്രയും ചെയ്തില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുന്നതായിരുന്നു നല്ലത്.
പുറത്ത് നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
മന്ത്രി കൊല്ലപ്പെട്ടു സർ, ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയെ ഇതുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്തിട്ടുണ്ട്. അവർ മന്ത്രിയുമായി വളരെ അടുത്ത ബന്ധത്തിലായിരുന്നു.
പെട്ടെന്ന് നിത്യ അവിടെ പ്രത്യക്ഷപ്പെട്ടു, തന്റെ കൈയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി.
പ്രതിയെ തടയാൻ ശ്രമിക്കുന്നതനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. നിത്യ സുരക്ഷാ ഉദ്യോഗസ്ഥൻറെ കൈകളിൽ മുറിവേൽപ്പിച്ചു.
നീ എന്നെ മറന്നോ, ഞാനും നിന്റെയൊപ്പം കോളേജിൽ ഉണ്ടായിരുന്നു.
പോകുന്നതിന് മുമ്പ് അങ്ങയുടെ രാജി കത്ത് കൂടി കൊണ്ടുപോകണം. എന്നെങ്കിലും പിടിക്കപ്പെട്ടേക്കാം, അന്നുവരെയെങ്കിലും ജനത്തിന് ഉപകാരപ്രദമായ കർമ്മങ്ങൾ നിർവഹിക്കാനാകുമല്ലോ.
ഭയപ്പെടേണ്ട, മന്ത്രിയുടെ ഓഫീസിലെ സിസിടീവി ഒരാഴ്ചയായി പ്രവർത്തിക്കുന്നില്ല.
തിരിഞ്ഞു നോക്കരുത്, നുണകൾക്കുള്ളിലെ ജീവിതത്തിൽ എവിടെയെങ്കിലും സത്യം ഒളിഞ്ഞിരിക്കുന്നുണ്ടാകും.
