വൈകുന്നേരം ഒരു കട്ടനൊക്കെ കുടിച്ച് വെറുതെ ഉമ്മറത്തെ കോലായിൽ ഇരിക്കുന്ന ഞാൻ. വെറുതെ ആകാശത്തേക്ക് നോക്കി. . അനന്തമായ ആകാശത്ത്‌ ചരട് പൊട്ടിയ പട്ടം കണക്കെ അലഞ്ഞു തിരിയുന്ന എന്റെ മനസ്സ്. പെട്ടെന്നാണ് ഞാനാ കാഴ്ച കണ്ടത്. ആകാശത്ത് നിറഭേദങ്ങൾ മിന്നി മറയുന്നു.പെട്ടന്ന് അവളുടെ മുഖം കറുത്തിരുണ്ടു. കണ്ണുകൾ അഗ്നിയായി ജ്വലിച്ചു. അഷ്ടദിക്കുകളും ഞെട്ടുമാറുച്ചത്തിൽ അവൾ പ്രകമ്പനം കൊണ്ടു. പെട്ടെന്ന് എവിടെ നിന്നോ കാറ്റ് ആഞ്ഞു വീശി. അവളുടെ പരിവാരങ്ങൾക്കൊപ്പം അവൾ ഭൂമിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു.

അല്ലെങ്കിലും പലപ്പോഴും അവൾ അങ്ങനെയാണ്. ഓർക്കാപ്പുറത്ത്‌ ഓടി വരും. കാത്തിരുന്നാൽ വരില്ല.. ചിലപ്പോൾ വരുമെന്ന് കൊതിപ്പിച്ചു തെന്നിമാറും. ഉമ്മറത്തെ മുറ്റത്ത് അലക്കി വിരിച്ചിരിക്കുന്ന തുണികൾ എടുക്കാൻ വേണ്ടി ഞാൻ എഴുന്നേറ്റോടി. വീണ്ടും തിരിച്ചു ഉമ്മറത്തിണ്ണയിലേക്ക് വന്നിരിക്കവേ ചാറ്റൽ മഴ പെയ്യുന്ന ഇടവഴിയിലേക്ക് ഉറ്റുനോക്കി. ഒരു നിമിഷം എന്റെ മനസ്സ് ഒരുപാട് കാതങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു.

അന്ന് ഇടവഴിയിലൂടെ മഴ നനഞ്ഞു കുതിർന്നു വന്ന എന്റെ കൊച്ചു ബാല്യത്തിലെ മഴയോർമ്മകളിലേക്ക് മനസ്സറിയാതെ ചേക്കേറി. മനസ്സിൽ ആയിരം വർണ്ണശലഭങ്ങൾ ചിറകുവീശി പറക്കുന്നു. ഇപ്പോൾ പെയ്യുന്ന ചാറ്റൽ മഴയെക്കാൾ കുളിരാണ്. അന്നത്തെ ഓർമ്മകൾക്കെന്നു ഞാൻ തിരിച്ചറിഞ്ഞു. അന്നൊരു ദിവസം അവിചാരിതമായി പെയ്ത മഴ. കുട കരുതാത്തതുകൊണ്ട് സ്കൂൾ വിട്ട നേരം മഴ തോരാൻ ഒന്നും നിന്നില്ല. പുസ്തകമിടുന്ന മെടഞ്ഞകൊട്ട മാറോട് ചേർത്ത് വെച്ചു ഓട്ടം തുടങ്ങി. ആരാണ് ആദ്യം മുന്നിൽ എത്തുക എന്ന വാശിയോടെ.. ഓടുന്നതിനിടയിൽ കുമാരേട്ടന്റെ പീടികയുടെ മുന്നിൽ എല്ലാവരും ബ്രേക്കിട്ട് നിൽക്കും.

” കുമാരേട്ടാ, “
എന്താ കുഞ്ഞുങ്ങളെ….
ഞങ്ങൾക്ക് ഇവിടെ നിൽക്കാൻ ഒന്നും സമയമില്ല.
കുമാരേട്ടൻ മഴ പെയ്യുന്നത് കണ്ടില്ലേ…?
പെട്ടെന്ന് തന്നെ നാരങ്ങാ മിഠായി എടുത്തു താ…
ഈ കുട്ടിളെ ഒരു കാര്യം. മഴ തോർന്നിട്ട് പോയാൽ പോരെ… വല്ല പനിയും വന്നു കിടന്നു പോവില്ലേ…
മിഠായി വാങ്ങി വായിലിട്ട് വീണ്ടും ഓടുമ്പോൾകുമാരേട്ടൻ വിളിച്ചുപറയും.
ദേ കുട്ടേളെ…..
പറഞ്ഞില്ലെന്ന് വേണ്ട. മിഠായി വായിലിട്ട് ഓടിയാൽ തൊണ്ടയിൽ കുടുങ്ങും കേട്ടോ…
വല്ല അത്യാപത്തും സംഭവിച്ചാൽ എന്റെ കട ആൾക്കാർ തല്ലി പൊളിക്കും . എനിക്ക് ഇതല്ലാതെ ഉപജീവനമാർഗ്ഗം വേറെ ഇല്ലെന്ന് നിങ്ങൾക്കറിയാമെല്ലോ..
ആരോട് പറയാൻ, ആര് കേൾക്കാൻ.

കുമാരേട്ടൻ സ്വയം പറയുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു.
സ്കൂൾ പാതയും പിന്നിട്ട് കേളുവേട്ടന്റെ പാടത്തെ കട്ടയിലൂടെ തപ്പിത്തടഞ്ഞു ഓടുന്നതിനിടയിൽ അഴിച്ചിട്ട വാർമടിത്തുമ്പിൽ മഴവെള്ളം വീണു പൊട്ടി ചിതറും, അപ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്,കുളിരാണ്.. പുസ്തകം നനയാതിരിക്കാൻ മാറോട് ഒന്നു കൂടി ചേർത്ത് പിടിക്കും.വീണ്ടും ഓടുമ്പോൾ. മഴ അത്യന്തം വാശിയോടെ വീണ്ടും ദേഹത്തേക്ക് കാറ്റിന്റെ കൃസൃതി യോടൊപ്പം തെന്നിത്തെറിപ്പിക്കും. .
” ഈ കുട്ടിയോള് എന്റെ വാഴ തൈകൾ എല്ലാം ചവിട്ടിയൊടിച്ചല്ലോ പടച്ചോനെ”….
കുരുത്തം കെട്ടപിള്ളേര്. രാമേട്ടൻ വലിയ വായിൽ വിളിച്ചു കൂവുന്നുണ്ടാകും.
അതൊന്നും വകവയ്ക്കാതെ ഞങ്ങൾ വാശിയോടെ മുന്നോട്ട് ഓടും.
നിങ്ങള് നാളെയും ഈ വഴി വാട്ടോ..
ഞാൻ വെച്ചിട്ടുണ്ട് എല്ലാത്തിനും.

അപ്പോൾ പുല്ലു പറിക്കുന്ന നാരായണി അമ്മ പറയും.
മഴ പെയ്യണ കൊണ്ടല്ലേ എന്റെ രാമാ…
അവറ്റകൾക്ക് എളുപ്പം വീട്ടിലെത്താൻ അല്ലേ…അപ്പോൾ ഞങ്ങൾ ഒന്ന് ബ്രക്കിട്ട് തിരിഞ്ഞു നാരായണി അമ്മയെ നോക്കും.
എന്നാലും എന്റെ നാരായണി ഞാൻ പൈസ കൊടുത്തു മേടിച്ചതല്ലേ…
ഈ വയസ്സുകാലത്ത് ഉരിയരി, കഞ്ഞിയും,വെള്ളം കിട്ടാൻ വേണ്ടിയിട്ടല്ലേ…
ഈ പെടാ പാടൊക്കെപ്പെടുന്നത്. അതെന്താ ഈ കുട്ടികൾക്ക് മനസ്സിലാവാത്തത്.
നാരായണി അമ്മ മുറുക്കി ചുവന്ന ചുണ്ടുകൾ കോട്ടി ഉറക്കെ പൊട്ടിച്ചിരിക്കും അപ്പോൾ.

ഞങ്ങൾ തിരിഞ്ഞു നിന്ന് രാമേട്ടനെ കൊഞ്ഞനം കുത്തും. രാമേട്ടൻ വലിയ കട്ടകൾ എടുത്ത് ഞങ്ങളെ എറിയും.
പിന്നെ ഇടതും, വലതും നോക്കാതെ ഒരൊറ്റ ഓട്ടമാണ്. രാമേട്ടൻ പിറകെ ഓടും എന്നത് ഞങ്ങൾക്ക് അറിയാമല്ലോ…
വീട് എത്താൻ നേരം അമ്മ ആവിയിൽ ചുടുന്ന ഇലയുടെ ഗന്ധം നാസികതുമ്പിലേക്ക് ഇരച്ചു കേറും.
പിന്നെ കൂട്ടത്തിൽ പോന്നവരെ ഒന്നും ശ്രദ്ധിക്കില്ല. ഓടി ഉമ്മറത്തേക്ക് ഒരു കുതിപ്പാണ്. നനഞ്ഞു കുതിർന്ന പുസ്തകങ്ങൾ, അവിടെയിട്ട് നേരെ അടുക്കളയിലേക്ക്.
അയ്യയ്യോ..
എന്താ കുട്ടിയെ കാട്ടിയത്. മഴയും കൊണ്ടാണോ വന്നത്…? നല്ലോണം തോർത്തി കൊടുക്ക് കാർത്തു. അല്ലെങ്കിൽ തന്നെ ശ്വാസം മുട്ടൽ ഉള്ള കുട്ടിയാ മുത്തശ്ശിയുടെ പരിഭവം .

അതിനു മഴ തോർന്നിട്ടിങ്ങ് പോന്നാ പോരെ …
അത്രയും ദൂരത്ത്ഒന്നും അല്ലല്ലോ സ്കൂൾ.
കുരുത്തക്കേട് അല്ലാണ്ട് എന്താ പറയാൻ.
അമ്മയുടെ ശകാരം.
അതൊന്നും അപ്പോൾ ചെവിയിൽ കേൾക്കില്ല. നല്ല ചൂടുള്ള അടയെടുത്ത് കടിക്കലും, എന്റെ നിലവിളിയും ഒപ്പം ആയിരിക്കും. അതു മാറ്റാൻ പിന്നെ അമ്മ പെടുന്ന പാട്. അറിയാതെ എന്റെ മിഴികൾ ഈറണിഞ്ഞു. എന്റെ ഓർമ്മകളെ ഭേദിച്ചുകൊണ്ട് തൊട്ടടുത്ത വീട്ടിലെ ഗേറ്റിനു മുന്നിൽ സ്കൂൾ ബസ് വന്നുനിന്നു. അതിൽ നിന്നും കുട്ടികൾ ഇറങ്ങിവരുന്നു. ഞാൻ വെറുതെ താഴെ ഇടവഴിയിലേക്ക് നോക്കി ശൂന്യമായി കിടക്കുന്നു. ഇന്ന് കുട്ടികൾ ഒന്നും നടന്നു വരാറില്ലല്ലോ..

എല്ലാവരും സ്കൂൾ ബസ്സിലും, രക്ഷിതാക്കളുടെ ബൈക്കിലും ഒക്കെയല്ലേ വരുന്നത്.തന്റെ കുട്ടികൾ നടന്നു വരുന്നത് എന്തോ കുറച്ചിൽ പോലെയാണ് പലർക്കും.
കാലം ഒരുപാട് മാറിയിരിക്കുന്നു. പക്ഷേ ഓർമ്മകൾക്ക് മാറ്റമില്ലല്ലോ..
ഇന്നത്തെ ബാല്യത്തിന് മഞ്ഞും, നിലാവും,വെയിലും മഴയും, ആസ്വദിക്കാനുള്ള, നോക്കിക്കാണാനുള്ള നേരമില്ല, അവർ പഠിക്കുകയാണ് തൊട്ടടുത്തുള്ള വീട്ടിലെ കുട്ടിക്ക് കിട്ടുന്ന മാർക്കിനേക്കാൾ എനിക്ക് കൂടുതൽ കിട്ടണം. ഇല്ലെങ്കിൽ വീട്ടുകാരുടെ ശിക്ഷ ഉറപ്പ്. ഇനി മഴയോ..വെയിലോ കൊണ്ടുവന്നെങ്കിൽ അതിനുള്ള ശിക്ഷയും ഉറപ്പ്. പിന്നെ അവർ എങ്ങനെ ഇതൊക്കെ അറിയാനാ. അവർ പുസ്തകത്തിലൂടെ മാത്രം പഠിക്കുന്നു. അനുഭവങ്ങളിലൂടെ ആസ്വദിക്കാൻ അവർക്ക് കഴിയുന്നില്ല.പാവം കുട്ടികൾ.

പെട്ടെന്നാണ് അത്യുഗ്രമായ ഒരു വെള്ളിടി പൊട്ടിയത്. ഞാനാകെ ഞെട്ടിത്തരിച്ചു. എന്റെ എല്ലാ ചിന്തകൾക്കും വിരാമമായി. കാരണം ഇടി അന്നും,ഇന്നും എനിക്ക് ഏറെ പേടിയുള്ളതാണ്. ഞാൻ വേഗം അകത്തേക്ക് കയറി കട്ടിലിലേക്ക് കേറിയിരുന്നു.
നാരായണ,നാരായണ. ഇനി ഇടിയും മഴയും കഴിയുന്നതുവരെ ഭഗവാന് എന്നെക്കൊണ്ട് രക്ഷയില്ല.

By ivayana

Leave a Reply

Your email address will not be published. Required fields are marked *