രചന : ഗിരീഷ് പെരുവയൽ✍
പെരുവയൽ പഞ്ചായത്തിന്റെ ഒരറ്റത്താണ് പെരുവയൽ അങ്ങാടിയും ഗ്രാമവും.
ഇന്ന് കുഞ്ഞു കവലകൾ പോലും പട്ടണങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്പരമ്പരാഗത അങ്ങാടിയായിരുന്ന പെരുവയൽ നാലുമുറി പീടികകളിൽ ഒതുങ്ങി വികസനരഹിതമായത്. കയ്യിലുണ്ടായിരുന്ന ചില അടിസ്ഥാന വിഭവങ്ങൾ കൂടിനാട്ടുകാരുടെ മനോഭാവം കൊണ്ട് നഷ്ടപ്പെട്ട ചരിത്രമാണ് പെരുവയൽ
അങ്ങാടിയുടേത്.
നേരത്തെ ഉണ്ടായിരുന്ന കൃഷിഭവനും,വില്ലേജ് ഓഫീസും മൃഗാശുപത്രിയും.. സൗത്ത് മലബാർ ഗ്രാമീണ ബാങ്കുമുൾപ്പെടെ പ്രധാന സ്ഥാപനങ്ങളെല്ലാം തൊട്ടടുത്ത ഗ്രാമത്തിലേക്ക് പറിച്ചു നടപ്പെട്ടു. കേരള ഗ്രാമീണ ബാങ്കിന്റെ ആധുനീകരിച്ച ശാഖ ഇപ്പോൾ തൊട്ടടുത്ത അങ്ങാടിയിലുണ്ട്.
അതിലിപ്പോൾ മിച്ചമായി വന്നത് പെരുവയൽ അങ്ങാടിയിലെ റേഷൻ കട മാത്രമാണ്.
യാഥാസ്ഥികരും, വരേണ്യ വർഗ്ഗക്കാരുമാണ് കാലങ്ങളായി റേഷൻകട നടത്തിവന്നത്.
പെരുവയലിൽ രണ്ട് നാട്ടുപ്രമാണിമാരുണ്ടായിരുന്നു..കെ പി രാമൻ നായരും,എം.പി രാമൻ നായരും.
സാമ്പത്തികം കൊണ്ടും പ്രമാണിത്തം കൊണ്ടും രണ്ടുപേരും
ഒന്നിനൊന്ന് കേമന്മാരായിരുന്നു.നാട്ടിൽ ഏത് പ്രശ്നമുണ്ടായാലും രണ്ടുപേരും രണ്ടു പക്ഷം പിടിക്കും.ചില വിഷയങ്ങളിൽ ബാധിക്കപ്പെട്ടവന്റെ ബോധമനുസരിച്ച് രണ്ടുപേരും ഒരുപക്ഷത്തു നിന്നാൽ അവിടം ജയം ഉറപ്പ്. പ്രമാണിമാരായിരുന്നെങ്കിലും രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു.നാട്ടിലെ പ്രമാണിമാർ മാത്രമല്ല വലിയ തറവാട്ടുകാരും ഭൂവുടമകളുമായിരുന്നു ഇരുവരും.
എം. പി. രാമൻ നായർ, സ്വന്തം റേഷൻ ഷോപ്പിനോട് ചേർന്ന് തുണിക്കടയും നടത്തിയിരുന്നു. റേഷൻ കടയുടെ നിരകൾ പൂർണമായി മാറ്റി തുറന്നു വയ്ക്കുമെങ്കിലും, ആദ്യം പൂർണ്ണമായി തുറന്നുവച്ചിരുന്ന തുണിക്കട പിന്നെ പിന്നെ
രണ്ടോ മൂന്നോ നിരമാത്രം നീക്കി തുണിക്കടയുടെ ചെറിയ ഭാഗമേ തുറക്കുകയുള്ളൂ. നീക്കിയ നിരകളുടെ വിടവിലൂടെ സായാഹ്നങ്ങളിൽ അയാൾ പുറത്തേക്കു തലയും നീട്ടിയിരിക്കും.
തുണിക്കടയിലെ കണ്ണാടി അലമാരക്കുള്ളിൽ, അടുക്കിവെച്ച പെട്ടികളെല്ലാം കാലിയായിരുന്നു. ഉള്ളു പൊള്ളയായ കാലിപ്പെട്ടികൾ കാഴ്ചക്കും പ്രൗഢിക്കും വേണ്ടി ഭംഗിയായി അടുക്കിവെച്ചുപോന്നു. വസ്ത്രങ്ങളൊന്നുമി ല്ലാതിരുന്ന പെട്ടികൾ ആളെ പറ്റിക്കാനും ഗമകാട്ടാനും മാത്രമായിരുന്നു. സാധാരണക്കാരുടെ തുണിയായ കോറയും മല്ലുംഅവിടെ സുലഭമായി കിട്ടിയിരുന്നു.നീണ്ട ഖദർ ജുബ്ബയും കാലൻ കുടയും പൊടിക്കുപ്പിയുമാണ് എം.പിയുടെ സന്തത സഹചാരികൾ.
ഖദർ മുണ്ടിന്റെ തുഞ്ചം കക്ഷത്തിൽ ഇറുക്കിപ്പിടിച്ച് ഒരു ഭാഗത്തേക്ക് ചരിഞ്ഞ്
വലിയകാലൻ കുട നീട്ടി നിരത്തിൽ കുത്തിവേഗത്തിൽ നടക്കും
ഇടയ്ക്കിടെ ജുബ്ബയുടെ കീശയിലെ കുഞ്ഞു ഡപ്പിയിൽ നിന്നും
ഒരു നുള്ള് മൂക്കിൽ പൊടി കൈവെള്ളയിൽ തട്ടിത്തിരുമ്മി മൂക്കിലേക്ക് വലിച്ചുകേറ്റും.
എന്നിട്ട് രണ്ട് മൂക്കും ചേർത്ത് പിടിച്ചു
ജ്ബ്രു.. ജ്ബ്രു..ജ്ബ്രു
ശബ്ദമുണ്ടാക്കി ആനന്ദിക്കും. അതാണ് അയാളുടെ ഏറ്റവും വലിയ ഹോബി.
വാക്ചാതുരിയും സാമർത്ഥ്യവുമുള്ള എം.പി യായിരുന്നു നാട്ടിലെ സകല പഞ്ചായത്തുകളുംകൈകാര്യം ചെയ്തുവന്നത്.
പുറത്തേക്കുള്ള സംഭാഷണവും പൊങ്ങച്ചവും ഗൗരവവും തൻ പ്രമാണിത്തവുമൊക്കെ ധാരാളം മതി എം. പി യെ നാട്ടുപ്രമാണിയായി വാഴിക്കാൻ .
നെൽകൃഷി അന്യം നിന്നു പോകാതിരുന്ന കാലത്ത് എം.പിയുടെ വീട്ടിൽ വലിയ പുല്ലൂടയും, കന്നുകാലികളുമുണ്ടായിരുന്നു. പകലന്തിയോളം പണിയെടുത്തവർക്ക് പാതിരയ്ക്കായിരുന്നു കൂലി.
ഞാറു പറിച്ചവർക്ക് കൂലി കിട്ടുവാൻ പാതിര വരെ കാക്കണം. ജന്മിത്തം അവസാനിച്ച കാലത്തും കുറേശെയായി അയാളതുകൊണ്ടു നടന്നു
ഹരിജൻ വിഭാഗത്തിൽപ്പെട്ട പെണ്ണുങ്ങൾ കൂലി കിട്ടാൻ
എതിർവശത്തെ പീടികത്തിണ്ണയിൽ റേഷൻ കടയിലേക്ക്
നിർവ്വികാരതയോടെ നോക്കി കുത്തിരിക്കും.
രാത്രി ഏഴു മണി കഴിഞ്ഞാൽ ഓരോരുത്തരെയും വിളിച്ച് ഒരിടങ്ങഴി അരി കൊടുക്കും.
അതുകൊണ്ട് പോയി കഞ്ഞിവെച്ചു വേണം അവർക്ക് അന്നത്തെ അന്നം കഴിക്കാൻ.
പഞ്ചസാരയും ഗോതമ്പുമെല്ലാം കണ്ടകാലം അവർക്കോർമ്മയില്ല.
നാട്ടിലറിയപ്പെടുന്ന ചെറിയ ചെറിയ തറവാടുകളിലെ കാരണവന്മാരും പ്രമാണിമാരുമെല്ലാം എം.പിയുടെ സുഹൃത്തുക്കളായിരുന്നു. പലരും വൈകുന്നേരങ്ങളിൽ അവിടെ വന്ന് എം.പിയോട് നേരമ്പോക്ക് പറഞ്ഞിരിക്കും . അക്കൂട്ടത്തിൽ ഒരാളായിരുന്നു നെയ്യ്..കൃഷ്ണൻ നായർ.
സമ്പന്നനാണെങ്കിലും വല്ലപ്പോഴുമേ കൃഷ്ണൻ നായർ കുപ്പായമിടൂ. കൈത്തറി മുണ്ടും തോളത്തു മടക്കിയിട്ട തോർത്തുമാണുവേഷം. ഇടയ്ക്ക് ആ തോർത്തെടുത്ത് കഷണ്ടിത്തല മറച്ചു വട്ടം കെട്ടും. നാട്ടിലെ വലിയ ഭൂവുടമയാണ് കൃഷ്ണൻ നായർ കൂടെ കുറെ പശുക്കളും ഇതിലൂടെയുള്ള നല്ല സമ്പാദ്യവുമുണ്ട്. അയാൾക്ക് മക്കളില്ലായിരുന്നു. അതുകൊണ്ടുതന്നെ പണം എങ്ങനെ ചെലവഴിക്കണമന്ന് യാതൊരു നിശ്ചയവുമില്ല.
അങ്ങനെയാണയാൾ വലിയ പിശുക്കനായി മാറിയത്.
പാല് മോരാക്കി വെണ്ണകടഞ്ഞുരുക്കിവിൽപ്പന നടത്തുന്നതിൽ വിരുതനായതിനാൽ നെയ്യ് കൃഷ്ണൻ നായർ എന്നാണ് നാട്ടിൽ അയാൾ അറിയപ്പെട്ടിരുന്നത്.
എം. പി യുടെ ഉത്തമ സുഹൃത്താണ് നെയ്യ് കൃഷ്ണൻ നായർ.
വൈകുന്നേരങ്ങളിൽ രണ്ടുപേരും റേഷൻകടയോട് ചേർന്ന തുണിക്കടയിൽ സൊറ പറഞ്ഞിരിക്കും.
അങ്ങനെയൊരു വ്യാഴാഴ്ച സായാഹ്നത്തിലെ നേരമ്പോക്കിനിടയിലാണ് സമർത്ഥനായ എം.പി നെയ്യ് കൃഷ്ണൻ നായരോട്
ഒരാഴ്ച അവധിക്കു
മുന്നൂറ് ഉറുപ്പിക കടം ചോദിക്കുന്നത്ന്.
റേഷൻ കടയിലേക്ക്
വെള്ളിയാഴ്ച കൊണ്ടുവരേണ്ട
പഞ്ചസാരക്ക് പണം തികയാത്തതായിരുന്നു കാരണം.
വെള്ളിയാഴ്ച രാവിലെ തന്നെ കൃഷ്ണൻ നായർ പണമെത്തിച്ചു കൊടുത്തു. അന്നൊക്കെ സ്വന്തമായി മുന്നൂറ് ഉറുപ്പികയുള്ളവരാരും പെരുവയലിൽ ഇല്ലായിരുന്നു.
പതിവുപോലെത്തെ സായാഹ്നങ്ങളിലെ ഇരുവരുടെയും നേരം പോക്കുകൾക്ക് അറുതി വന്നില്ല.
പണം വാങ്ങി ഒരാഴ്ച കഴിഞ്ഞു. കൃത്യം വെള്ളിയാഴ്ച
കൃഷ്ണൻനായർ എം. പി യോട് പണം തിരിച്ചു ചോദിച്ചപ്പോൾ എം.പി ഒരാഴ്ച കൂടി അവധി നീട്ടി വാങ്ങി.
തന്റെ സ്നേഹ സല്ലാപങ്ങളും സൗഹൃദവും സ്ഥിര സന്ദർശനവുമാണ് അവധി നീട്ടി വാങ്ങാൻ എം.പിയെ പ്രേരിപ്പിച്ചതെന്ന കണ്ടെത്തലിൽ കൃഷ്ണൻ നായർ റേഷൻ കട സന്ദർശനം വെട്ടിക്കുറച്ചു.
അടുത്ത വെള്ളിയാഴ്ച വന്നെത്തി.കൃഷ്ണൻ നായർ എം.പിയോട് വീണ്ടും പണം ആവശ്യപ്പെട്ടു.
എം.പി ജുബ്ബയുടെ കീശയിൽ നിന്നും മൂക്കുപൊടി എടുത്ത് തിരുമ്മി കയറ്റി.
പിന്നെ
ജ്ബ്രു….ജ്ബ്രു…
ശബ്ദമുണ്ടാക്കി
തുണിക്കടയിലെ മരക്കസേരയിലിരുന്നു…
“മുരള്യെ…”
നീട്ടി വിളിച്ചു
റേഷൻകടയിലെ കണക്കപ്പിള്ളയാണ് മുരളി.
” കൃഷ്ണൻ നായർക്ക് ഒരു കിലോ പഞ്ചാര കൊടുക്ക്”
പഞ്ചാര കിട്ടിയ ആശ്വാസത്തിൽ കൃഷ്ണൻ നായർ മറിച്ചൊന്നും പറഞ്ഞില്ല.
“ചൊവ്വാഴ്ച വന്നോ “
എം.പി യുടെ മറുപടിയും കേട്ട്
വെറുതെകിട്ടിയ.പഞ്ചാരയും വാങ്ങി കൃഷ്ണൻ നായർ തിരിച്ചു പോയി
വീണ്ടും ചൊവ്വാഴ്ച വന്നെത്തി. കൃഷ്ണൻ നായർ റേഷൻകടയിൽ വന്നു എം.പിയോട് വീണ്ടും പണംആവശ്യപ്പെട്ടു.
പതിവുപോലെ എം.പി
മൂക്കിൽപ്പൊടി വലിച്ചു കേറ്റി
ജ്ബ്രാ…ജ്ബ്രാ
ശബ്ദമുണ്ടാക്കി
” മുരള്യെ….”
നീട്ടി വിളിച്ചു
“കൃഷ്ണൻ നായർക്ക് ഒരു കിലോ പഞ്ചാര കൊടുക്ക്”
കൃഷ്ണൻ നായർ ഒന്നും മിണ്ടാതെ അന്നും പഞ്ചസാരയും വാങ്ങിമടങ്ങിപ്പോയി.
എം.പി പറഞ്ഞ വെള്ളിയാഴ്ച കാണാം എന്ന
പല്ലവിക്ക് അയാൾ വലിയ പ്രാധാന്യം കൊടുത്തില്ല.
ഇടവേളയിലെ റേഷൻ കടയ്ക്കുള്ള വരവ് അയാൾ ഒന്നു കൂടി കുറച്ചു.
സൗഹൃദം കുറയ്ക്കുന്നതിലൂടെ
കൊടുത്ത പണം എങ്ങനെയും വസൂലാക്കുക
എന്നതായിരുന്നു
അയാളുടെ ലക്ഷ്യം.
ഒരുപാട് വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും കടന്നുപോയി..
കൃഷ്ണൻ നായർക്ക് പഞ്ചാരയുടെ കൂടെ ഇടയ്ക്ക് ഗോതമ്പും കിട്ടിതുടങ്ങിയെങ്കിലും,വായ്പയായി കൊടുത്ത പണം തിരിച്ചു കിട്ടിയതേയില്ല.
അസ്സൽ കിട്ടിയില്ലെങ്കിലും പലിശയെങ്കിലുമാവട്ടെ എന്നായിരുന്നു പഞ്ചാരക്കാഴ്ചയിലൂടെ കൃഷ്ണൻ നായരുടെ നിലപാട്.
ഇപ്പോൾ അയാൾ ഇടവേളകളിൽ സൊറ പറയാൻ വരാതെയായി.
ഇടക്കുള്ള റേഷൻ കടയിലെ നേരമ്പോക്കും അയാൾക്ക് നഷ്ടമായി
എം. പി പറഞ്ഞ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാറിമാറി പണം ചോദിക്കാനായി അയാൾ കടയിൽ വരും…
വരുമ്പോഴേക്കും
എം പി.
“മുരള്യെ..”
നീട്ടിവിളിക്കും
കൃഷ്ണൻ നായർ പഞ്ചാരയും വാങ്ങി മടങ്ങും. അസ്സലില്ലെങ്കിലും പലിശ വരുന്നുണ്ടല്ലോ എന്ന ധാരണയായിരുന്നു കൃഷ്ണൻ നായർക്ക്. ഇതൊരു പതിവ് കാഴ്ചയായി.
പിന്നെ പിന്നെ ദൂരെ നിന്ന് കൃഷ്ണൻ നായരെ കണ്ടപാതിയിൽ
എം.പി നീട്ടി വിളിക്കും
“മുരള്യെ…”
അങ്ങനെ കാലം കടന്നുപോയി.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. എങ്ങനെയും പണം തിരിച്ചു വാങ്ങണം എന്ന ചിന്തയിലാണിന്ന് കൃഷ്ണൻ നായരുടെ വരവ്.
മനസ്സിൽ ദേഷ്യവും സങ്കടവും നഷ്ടവുമെല്ലാം നിഴലിച്ചിരുന്നു.
കൃഷ്ണനായരുടെ ഇടപാട് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നായിരുന്നു എം.പി യുടെയും ചിന്ത.
അയാളുടെ മനസ്സിൽ ബുദ്ധിയും സാമർത്ഥ്യയും കടപ്പാടില്ലായ്മയും നിറഞ്ഞുനിന്നു.
ദൂരെ നിന്ന് കൃഷ്ണൻ നായർ വരുന്നത് കണ്ട എം.പി ക്ക് ഇന്ന് യാതൊരു ഭാവമാറ്റവുമില്ല.
പണം തിരിച്ചു തരാനുള്ള പുറപ്പാടാണെന്ന് കൃഷ്ണൻ നായരും ധരിച്ചു.
കൃഷ്ണൻ നായർ ഏറെ ദേഷ്യത്തോടും വളരെ ഗൗരവത്തോടെയുമാണിന്ന് പണം ചോദിച്ചത്.
എം.പി സാവധാനം
അയാളെ നോക്കി പിന്നെ കീശയിൽ നിന്നും മൂക്കുപ്പൊടി എടുത്തു വലിച്ചു കേറ്റി
ജ്ബ്രാ… ജ്ബ്രാ
ശബ്ദമുണ്ടാക്കി
“മുരള്യീ…”
വളരെ കനം കുറച്ച
ശബ്ദത്തിൽ
നീട്ടാതെ വിളിച്ചു.
” കൃഷ്ണന്റെ പഞ്ചാര കണക്കൊന്നു കൂട്ട്”
അല്പനേരത്തേക്ക് കൃഷ്ണൻ നായർ നിശബ്ദനായി.
ഉരുണ്ടുകൂടിയ ദേഷ്യവും ഗൗരവവുമെല്ലാം
നെയ്കണക്കെ ഉരുകിയൊലിച്ചു.
ഇപ്പോൾ അയാളുടെ മനസ്സിൽ നല്ല സങ്കടപ്പാടുണ്ട്.
മുരളി ഒരു തുണ്ട് പേപ്പറിൽ കണക്ക് കുറിച്ച്
എം. പി. യുടെ മേശപ്പുറത്ത് വെച്ചു
എം.പി വല്ലപ്പോഴും വയ്ക്കാറുള്ള കറുത്ത ഫ്രെയ്മുള്ള കണ്ണട മൂക്കിന്മേൽ പിടിപ്പിച്ചു.
“കൃഷ്ണാ “
” പഞ്ചാര വാങ്ങിയത് ആകെ
മുന്നൂറ്റി ഇരുപത് ഉറുപ്പികണ്ട് “
” അന്നോട് വാങ്ങ്യ മുന്നൂറ് കഴിച്ചോ..”
“ബാക്കി ഇരുപത് ഇങ്ങോട്ട് “
“അത് യ്യി വെച്ചോ”
“മ്മള് തമ്മിലങ്ങനല്ലേ
കണക്ക് പറയണ്ട “
“അപ്പം മ്മ്മ്പ്ളെ എടപാട് തീർന്നുട്ടോ “
എം.പി കണക്ക് കുറുപ്പിൽ നിന്നും തല ഉയർത്താതെ മൂക്കിൽ പൊടി ഒന്നുകൂടി വലിച്ചു കയറ്റി
“മുരള്യെ…”
“കൃഷ്ണന് ന്ന് പഞ്ചാര വേണ്ട ഓന്റെ കണക്ക് തീർന്നു “
കൃഷ്ണൻ നായരുടെ
മനസ്സിൽ സങ്കടക്കടൽ അലയടിച്ചു.
അയാൾ കണ്ണു നിറയാതിരിക്കാൻ ശ്രമിച്ചു. ശൂന്യതയിലേക്ക് നോക്കി
നിശബ്ദമായി സ്വൽപനേരംകൂടി അവിടെ നിന്നു.
പിന്നെ പഞ്ചാര വാങ്ങാൻ കൊണ്ടുവന്ന കാലിസഞ്ചി ചുരുട്ടി കക്ഷത്തിൽ വച്ചു
ആരോടെന്നില്ലാതെ എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടന്നു.
മുരളി പുതിയ പഞ്ചാരച്ചാക്ക് അഴിക്കുന്ന തിരക്കിലായിരുന്നു.
സന്ദേശം:-
സുഹൃത്തുക്കൾക്കും സ്വന്തബന്ധങ്ങൾക്കും പണം കടം കൊടുക്കാതിരിക്കുക സ്നേഹവും, സൗഹൃദവും, മനസമാധാനവും നഷ്ടപ്പെടുമെന്ന് മാത്രമല്ല ബന്ധങ്ങളുടെ കണ്ണി വിളക്കിചേർക്കാനാകാത്തവിധം അറ്റ് പോകും.
