രചന : അശ്വനി ആര് ജീവന്✍️
എല്ലാ ദിവസവും അച്ഛൻ വരുമ്പോൾ
മടിയിൽ എന്തെങ്കിലും കാണും
മുറുക്കിൻ്റെ ഒരു പാക്കറ്റ്,
ചിലപ്പോ ഒരു പാർലേജി,
അല്ലെങ്കിൽ
നാരാണേട്ടൻ്റെ കടേലെ ഉണ്ണിയപ്പം
അച്ഛനെ എപ്പോളും
ഫെനോയില് മണക്കും
സർക്കാരാശുപത്രീലെ മൂത്രപ്പൊര
അച്ഛൻ്റെ മേത്ത് പറ്റിപ്പിടിച്ചിരിക്കും
അച്ഛൻ നീട്ടുന്ന എല്ലാത്തിലും
ഫെനോയില് മണത്തു
അച്ഛൻ ഉരുട്ടിയ ഉരുള മണത്ത്
ഞാൻ മൂന്ന് പ്രാവശ്യം ഛർദ്ദിച്ചു
ഫെനോയില് നാറുന്നു എന്ന്
ഉറക്കത്തിൽ കരഞ്ഞതിൽ പിന്നെ
അച്ഛൻ ഉമ്മറത്തേക്ക് മാറി കിടന്നു
ഞാൻ പോവുന്നിടത്തൊക്കെ
എല്ലാരുമെന്നെ
തീട്ടംകോരീടെ മോൻ
എന്നു വിളിച്ചു
എനിക്ക് കരച്ചില് വന്നു
ഒരു സന്ധ്യക്ക് വീട്ടിലേക്ക്
ഫെനോയില് മണം വരാൻ വൈകി
ഞാനുമമ്മേം മീങ്കറി കൂട്ടി
സുഖമായി ഉണ്ടു
ഏറെ വൈകി നാറ്റം വന്നപ്പോളേക്ക്
ഞാൻ ഉറങ്ങി
പിറ്റേ ദിവസം വിഷുവായിരുന്നു
തീട്ടങ്കോരിയെ കണി കാണുന്നോൻ,
ഫെനോയിലൊഴിച്ച
കൈ നീട്ടം വാങ്ങുന്നോൻ
ജനം പിന്നിൽ ആർക്കുന്ന പോലെ തോന്നി
അന്ന് പക്ഷെ ആ മണം
വന്നേയില്ല
അതിൻ്റെ അടുത്ത നാളും വന്നേയില്ല
അതിൻ്റെ അടുത്ത നാൾ
പത്രം വായിക്കാൻ പോയപ്പോ
ഒരു അജ്ഞാതൻ്റെ ഫോട്ടോ
കണ്ടു
കൈ മടക്കി പിടിച്ചേക്കുന്നു
വല്ല കടല മുട്ടായിയോ
പത്ത് രൂപാ നോട്ടോ ആവണം
കണ്ടില്ലെന്ന് വച്ചു
അന്ന് രാത്രി ഫെനോയില്
മണം
അടുത്ത് വന്ന് കിടന്നു
അച്ഛനെയൊന്ന് കെട്ടിപ്പിടി- ക്കെൻ്റെ പൊന്നുമോനേ
ഇനി അച്ഛൻ ആ പണിക്ക്
പോവില്ലായെന്ന് വിതുമ്പി
അജ്ഞാതനായി കുഴിച്ചിട്ടത്
അച്ഛനെയാണെന്ന്
തെളിയിച്ച്
സർവ്വീസിലിരുന്ന് മരിച്ചേൻ്റെ
ജോലി കിട്ടി വന്നപ്പോളേക്കും
മൂന്നരക്കൊല്ലം ആയി
ചോറ് വായിലേക്ക്
പോകുമ്പോൾ
എത്ര കഴുകിയാലും
ഫെനോയില് മണക്കും
ദൂരത്തിരുന്ന് മുറുക്ക് പൊതി
നീട്ടി അച്ഛൻ കളിയാക്കും
തീട്ടങ്കോരീടെ മകൻ തീട്ടങ്കോരിയായി
ഡോക്ടറുടെ മോൻ ഡോക്ടറായ പോലെ, അല്ലേടാ?
ഒരു തലമുറ മണം
മൂക്കിലടിച്ച് കയറും
ചിരി പോലത്തെ ഒരു കരച്ചിലിൽ
എല്ലാരും കെട്ടിപ്പിടിക്കും
■■■■■■■■■■■
വാക്കനൽ