ഒരു കൂട്ടം ഹൃദയങ്ങള്‍
ചങ്കിടിച്ചു നില്‍പ്പുണ്ട്
രാത്രിയുടേ വക്കിലിടറി
വെള്ളിമിന്നായം കാത്ത്
ഒരു കൂട്ടം ചാവേറുകള്‍
ഒളിച്ചു കൂട്ടംകൂടി
മല്ലടിക്കുന്നുണ്ട്
കാട്ടിലും നാട്ടിലും വീട്ടിലും
കാലന്റെ കാലയാനത്തോടൊപ്പം
അന്ത്യപര്‍വ്വം കടക്കാനറച്ച്
കൂരക്കകത്തൊരു കോണില്‍
ചൂലും കെട്ടിപ്പിടിച്ച്
പൊലിമയുടെ കൈകള്‍
ആരെങ്കിലുമൊന്ന്
കോരിയെടുക്കാന്‍ കാത്ത്
ഒരു ശുദ്ധികലശത്തിന്
“ചേട്ടേ പോ” എന്നൊരാട്ടും
മുന്‍കൂര്‍ വാങ്ങി –
ദുരന്തശകടമിനി താഴോട്ട്
ഉണ്മയെയൊന്നോടേ വിഴുങ്ങാന്‍
ഇരുട്ടിന്റെ കുത്തൊഴുക്കിൽ!

ഗീത മുന്നൂർക്കോട്

By ivayana