പ്രാണൻ്റെ യാമങ്ങളിൽ
ശൂന്യചക്രവാളത്തിൽ
പതിവുപോലെന്നുടെ
ആത്മസഞ്ചാരവേള
ചിന്മുദ്രയിൽ മയങ്ങേ
ഭ്രൂമധ്യ,പ്രകാശത്തിൽ
എയ്തുപോകുന്ന നേരം
വലതുഭാഗത്തൂടെ
എപ്പൊഴും കൂടെവരും
സഹജ സാമീപ്യമേ
ജന്മജന്മാന്തരനാം
ഗുരവേ നമോ നമ:
ഭൂമിക്കു സമാന്തരം
നമ്മളൊഴുകുന്നേരം
ഉയർന്ന പടവുകൾ
കണ്ടുകയറിപ്പോകെ
മൂന്നു ശ്രീകോവിലുകൾ
പൂജകനുണ്ടകത്തു
വിഗ്രഹമൊന്നിളകി
മൊഴിഞ്ഞു, പൂജക നീ!
കൊടുക്കുക പ്രസാദം
തന്നൂ വെള്ളപ്രസാദം;
ഭൂമിയിൽ മൂന്നുമാസം
കഴിഞ്ഞിട്ടൊരുദിനം
ഒരിടത്തു പോകണം
ഒരാൾവിളിച്ചു കൂടെ
അന്നു കൊല്ലങ്കോട്ടെത്തി
ഉയർന്ന പടവേറി
കയറിച്ചെല്ലുന്നേരം
മൂന്നു ശ്രീകോവിലതാ
വെള്ളപ്രസാദം തന്നൂ
അവിടുത്തെ പൂജകൻ;
ആദികേശവനെൻ്റെ
പെരുമാളേയെന്നുടെ
ജന്മജന്മാന്തരങ്ങൾ
ആകാശഭൂമികളിൽ
കൂടെക്കഴിയാനിനീം
പിന്നോട്ടുകാലം തിരീം?
അന്നുവന്നൊന്നു കൂടെ
അങ്ങെവലം വയ്ക്കുവാൻ
സാലഭഞ്ജികാ ജീവ
നൃത്തത്തെയാസ്വദിക്കാൻ
കല്ലുവിളക്കിൻ മണം
ഏറ്റുമയങ്ങീടുവാൻ
സനാതന സാധനേൽ
അഖിലം മറക്കുവാൻ
ശൂന്യചക്രവാളത്തിൽ
ചേർന്നു ചരിച്ചീടുവാൻ
പ്രാണൻ്റെ യാമങ്ങളിൽ
പതിവുപോലെന്നുടെ !!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *