പാളവണ്ടിയിലേറിനടന്നൊരുകാലം,
മൂടുപിഞ്ചിയനിക്കർ മണ്ണിലുരഞ്ഞുകീറുംനേരം;
ആർത്തുചിരിച്ചൊരാക്കൂട്ടാളികളും,
അമ്പേനാണംക്കൊണ്ടുമറച്ചതുമോർമ്മ.

കല്ലും കുഴിയും ചരിവുംനോക്കാതങ്ങനെ,
കിച്ചീവലിച്ചുനടന്നൊരുബാല്യം.
ചെറുകല്ലുകളിലേറിവണ്ടിപോകുംനേരം,
പിന്നിലതിൻത്തള്ളലുകൊണ്ടുപുളയും.

ഇല്ലാവഴികൾ തീർത്തുമങ്ങനെ,
കാണും കാടും മേടും കയറിയിറങ്ങി.
പുളിയൻ മാങ്ങപറിച്ചതിലോ,
ഉപ്പുകൂട്ടിത്തിന്നതുമോർമ്മ.

ചേറും ചെളിയും വെള്ളവുമങ്ങനെ,
ചാടിമറിഞ്ഞുതിമർത്തൊരുകാലം.
കൊത്തം കല്ലുകളിച്ചുരസിച്ചും,
കൊള്ളുംത്തല്ലിനേങ്ങിക്കരയുംബാല്യം.

എല്ലാംമധുരം ഓർമ്മകൾ,
ഓടിയൊളിക്കില്ലൊട്ടുമതങ്ങനെ.
ചേരുംചേർന്നുപോകുമതന്ത്യം വരെയ്ക്കും,
നന്മകളേറെവിളഞ്ഞൊരാസുന്ദരബാല്യം.

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana