ഞാൻ നട്ടു നന്നായ് നനച്ചു വളർത്തിയ
പൂച്ചെടിയെങ്ങനെ കൊടുത്തൂവയായി
സാമീപ്യം കൊണ്ടു ചൊറിയുന്നു നീറുന്നു
പരിപാലനത്തിൻ പിഴവു തന്നോ.

കാറ്റും മഴയും ഏൽക്കാതെ ജീവിത
പ്പാതി വരേയും തണലേകിയിട്ടും
ദ്രോഹമായ് ആ പത്രം മാറിയതെങ്ങനെ
ബാഹ്യപ്രേരണാ മിടുക്കിനാലോ.

ഉദ്യാനവാടിയിലൊറ്റച്ചെടിയ്ക്കായ്
കള പറിച്ചവിരാമം വളമേകി ഞാൻ
എൻ കർമ്മമെല്ലാം അഭംഗുരം ചെയ്തിട്ടും
എങ്ങിനെ നീ കൊടിത്തൂവയായി.

ഞാൻ നട്ടതല്ലേ നൽ ഉന്നതി പൂകുമെ-
ന്നാശ വളർത്തിയിരുന്നു ഞാനും
കൊമ്പുകളൊക്കെ ബലിഷ്ഠമായ് തീരവേ
നിൻ ഭാവമെങ്ങനെ മാറി വന്നു.

ശാപവചസ്സുകളുരുവിട്ടു നിന്നുടെ
വേരുകരിക്കാൻ തുനിയുന്നില്ല
ഞാൻ നട്ടതല്ലേ പാഴ്ജന്മമായിയീ
ഉദ്യാനത്തിൽ തന്നെ പാർത്തുകൊള്ളൂ.

By ivayana

One thought on “കൊടുത്തൂവ”
  1. ഏറെ സന്തോഷം. നന്ദി

Comments are closed.