രചന : ബിനു. ആർ. ✍
ഇന്നീ തീരത്ത് കത്തിയെരിയും
വിറകുകൊള്ളിയിൽ കണ്ടു
ഇരുളും, ഇരുളിൽ ഉറങ്ങുംപകലും
എരിപൊരി ശണ്ഠകൂടുന്നത്.
ഇന്നീ തീരത്തുയർന്നു പൊങ്ങും
തീയിൻ അമർഷത്തിൽ കണ്ടു,
ജ്വലിക്കുന്ന കൊള്ളിയിൽ
ഒരുനിമിഷമാത്രേണ അമരുമീജ്വലനം,
കാറ്റേറ്റു ചീറിയാളുന്നു പൊട്ടി-
ത്തെറിക്കുന്നു,കത്തുന്നു, കത്തിയാളുന്നു,വെങ്കിലും
പുകഞ്ഞുനിൽക്കുമീ എരിതീയിന്നറ്റവും
ഇന്നീതീരത്ത് എരിയുമീ കൊള്ളിയിൽ
പടരും പുകച്ചുരുളും, ഒക്കെയും
തെറ്റെന്നുണർന്നു ജ്വലിക്കുന്നുവോ !
ഇന്നീതീരം തിരമാലയുടെയുപ്പിൻ
തണുത്ത തലോടലേൽക്കവേ,ഇരുളും,
ഇരുളിൽ കത്തിയുണരും പകലും,
തേറ്റയുയർത്തി തുറിച്ചുനോക്കിയിടുന്നു
ഇരുൾ, ഏതൊരുനാളിലെങ്കിലും
മോചനത്തിനായി കൊതിച്ചീടവേ,-
ഇന്നും മോചനം കിട്ടാതുഴറുന്നൂ,
ഏതോ ഒരു പകൽ രാത്രിക്കായ്യേറെ
വാദിച്ചുവെങ്കിലും ഇന്നും ഉൾകണ്ണിൽ
പകലിൻ അടിമ തന്നെ രാത്രി.
0
