രചന : ബി സുരേഷ് കുറിച്ചിമുട്ടം✍️
ഉത്രാടമുദിച്ചുണ്ണികൾ
ഉച്ചത്തിലാർത്തുവിളിച്ചു
ഉദയദിവാകരശോണിമയാൽ
ഉലകം ഉത്രാടശോഭനിറച്ചു
ഉത്തരമില്ലാത്തൊരാചോദ്യംപേറി
ഉത്രാടപ്പാച്ചിലിലമ്മയുഴറുവതല്ലോ
ഉലയിൽ വെന്തൊരുലോഹം പോൽ
ഉണ്മയാമമ്മയും പൊള്ളിപ്പഴുത്തു
ഉച്ചിപൊള്ളി വിയർത്തൊരച്ഛൻ്റെയദ്ധ്വാനം
ഉയിരാമുണ്ണികൾ തൻമനംനിറയ്ക്കേണം
ഉള്ളതുകൊണ്ടൊരോണമൊരുക്കേണം
ഉത്രാടമസ്തമിക്കുകിൽപ്പിറക്കും തിരുവോണം
ഉത്തമരാംസൗഹൃദങ്ങൾ തിരുവോണത്തിൽ
ഉടയാത്തുടയാടകളണിഞ്ഞെത്തീടവേ
ഉള്ളതിൽ കേമമാം തിരുവോണക്കോടി
ഉണ്ണികൾക്കണിയുവാൻക്കരുതിടേണം
ഉമ്മറത്തിണ്ണയിലമ്മതൻചിരി
ഉത്രാടവിളക്കുപോലെ
ഉത്രാടപ്പൂക്കളത്തിൽ
ഉത്രാടനിലാവുതെളിഞ്ഞു.
