രചന : ബിനു. ആർ.✍
കനവുനിറയും കാലയളവിനുപിറകിൽ
ചുവന്നസൂര്യനെപോൽ ജ്വലിച്ചുനിന്നിരുന്നു,
മനക്കോട്ടകൾ പുറത്താക്കി, കടപുഴകി
ഞാൻ നടന്നവഴികളിൽ വിതാനിച്ച തണൽമരം
സ്വപ്നത്തിൻ നിറക്കൂട്ടുകൾ.
എന്റെ സ്വപ്നത്തിൻ അടിവേരുകൾ
എനിക്കായി ആലയിൽ പണിതീർത്ത
തൂലികയാം എഴുത്താണികളാൽ കൊരുത്ത
ചിന്തിതമാം കാവ്യചിത്രങ്ങൾ ചിതറിക്കിടക്കുന്നു,
തൂവൽക്കൊട്ടാരമാം
എൻ മനസ്സിന്നകക്കോണിൽ.
എല്ലാ ജന്മസിദ്ധികളും പുറത്തെത്തിക്കുവാൻ
എന്റെയാത്മാവിനെതൊട്ടുണർത്തിയതും
ആ ബോധിച്ചുവട്ടിലിരുന്നു ധ്യാനിച്ചതിൻപടി
എനിക്കു കൈവന്ന ദീപ്തസ്മരണകളിൽ
തപിച്ചിരുന്നു ജന്മംനൽകിയതാതനെപ്പോൽ,
കൽമഷചിത്തനാമെന്നെകാരുണ്ണ്യ-
മോടെയെന്നുംചേർത്തുന്നിറുത്തി
തഴുകിതലോടിയിരുന്നെന്നുമീ തണൽമരം.