അന്നൊരിക്കൽ
അല്പം മാറിയേകാന്തത്തിൽ
റെയിൽവേസ്റ്റേഷനിൽ
ഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,
അമ്പരന്നുപോയ് …
ഇതസംഭവ്യമായ കാഴ്ച്ച;
സാഗര ഗർജ്ജനങ്ങൾക്കായ് –
കാതു കൂർപ്പിച്ചിരിക്കും ജന
സഹസ്രത്തിൻ നടുവിലേ –
അഴീക്കോട് മാഷിൻ നേർത്ത
ഗംഭീരാകാരം പതിവായ്
കാണപ്പെടാറുള്ളൂ
യാത്രയെങ്ങോട്ടാണു മാഷേ ….
എന്നെന്റെ ചോദ്യം കേട്ട്
ചിന്താകാശത്തു നിന്നിറങ്ങി
വന്ന മാഷ് കൈചൂണ്ടി…
ഇതാ ….. ഇന്നിടംവരെ …
നിങ്ങളോ … എന്നാരായവേ ,
ഹിമാലയത്തോളമെന്നു
കേട്ടമ്പരന്നൂ മാഷ്.
എത്ര നാളത്തേക്കെന്ന് മാഷ്.
പത്തു നാളത്തേയ്ക്കു – മാത്രമെന്നു –
കേട്ട് വീണ്ടുമമ്പരന്നൂ മാഷ്
നിമിഷങ്ങൾ
നിരാരവം തലതാഴ്ത്തി
നടന്നകന്നുപോയ്.
തളർന്നെന്നപോൽ
പിന്നെ
ഒരു കുഞ്ഞു നിമന്ത്രണം….
അപ്പോഴത്രയ്ക്കേ ഉള്ളൂ
ഹിമാലയം ഇന്ന് അല്ലേ ….
മാഷിന് ഹിമാലയം
മഹാത്മജ്ഞാനാ-
ഭിഗന്താക്കൾ
സഞ്ചാരപഥം തേടും ഭൂമിക.
ഗൗരീശങ്കരത്തിന്നാസ്ഥാനം.
ശിവജടയിൽ പതിച്ച
ഗഗനചാരിയാം ഗംഗ തൻ
മഹാരവം
മുഴങ്ങുമൊരിടം.
കാലത്തിൻ
ഇളവേൽക്കാത്ത മഹാ
പ്രണയ സുന്ദര
സന്ദേശങ്ങളൊക്കെയും
അനശ്വരതയിലേക്കു
കുറിച്ചയച്ച
യക്ഷനും
കുബേര കിങ്കരന്മാരും
വിലസിടുമിടം.
ചക്രവാകങ്ങളിറങ്ങും
മാനസസരോവര –
ത്തിരകൾചന്ദ്ര-
കിരണങ്ങളേറ്റു
വജ്രമായ്
തിളങ്ങുന്നോരിടം
കാളിദാസ ഭാവന
ചിറകുകൾ വീശിയ
വിസ്മയാകാശത്തിൻ
കാവ്യശോഭയാർന്നൊരിടം.
ഉപനിഷത്തുക്കൾക്കു
പിറന്നുവീഴാനുള്ളിടം.
അവിടെയാണ് കൈലാസം,
മർത്യഗന്ധമിനിയുമേശാതെ
പലവർണ്ണത്തിൽ
തെളിഞ്ഞും മറഞ്ഞും
മഹോജ്ജ്വല –
ജ്വാലയണിഞ്ഞും
വിളങ്ങിടുമിടം.
പാവം മാഷ്.
ഇന്നെന്റെ
ഹിമാലയ യാത്ര
മാഷിന്റെ
ഗൗരീശങ്കര സങ്കല്പ
സ്വഛസ്ഫടികാകാരം
തകർക്കും ബോംബു പോൽ
വീണുവോ എന്നൊരങ്കലാപ്പിൽ
ഇനിയും വന്നെത്താത്ത
വണ്ടിയെപ്പഴിച്ചു ഞാൻ
ദൂരെ ദൂരേക്കു മിഴിയും
പാകി ശബ്ദമറ്റ്
നിന്ന നില്പിൽ നിന്നു പോയ്

മേരികുഞ്ഞു

By ivayana