ഞാനൊക്കെ ജനിച്ച് വളർന്ന കാലത്ത് പെൺകുട്ടികൾക്ക് വീടുകളിൽ വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും ആൺകുട്ടികൾ വേണം എന്നുള്ള ഒരു കാഴ്ചപ്പാട് ഉള്ളവരായിരുന്നു. ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആയതുകൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങൾ നേരിട്ടു ജീവിച്ചതാണ്. പക്ഷേ അച്ഛനും അമ്മയും എല്ലാ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും തന്നാണ് വളർത്തിയത്. അതുകൊണ്ട് തന്നെ നല്ലതും ചീത്തയുംതിരിച്ചറിയാനും വേണ്ടതിനെ സ്വീകരിച്ചു വേണ്ടത്തതിനെ കളയാനും ഞങ്ങൾക്ക് കഴിഞ്ഞു. അന്നത്തെ കാലത്തു പെൺകുട്ടികൾ ഒരു ഭാരമാണ് എന്ന ചിന്തയാണ് സമൂഹത്തിൽ നില നിൽക്കുന്നത്. പെൺകുട്ടികൾ വളരുക, വലുതാവുക കെട്ടിച്ചു വിടുക. അതിനപ്പുറത്തേക്ക് ചിന്തിച്ചിരുന്നില്ല.

ആൺകുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സ്നേഹവും നൽകി വളർത്തുകയാണ് മിക്കവാറും വീടുകളിൽ ഞാൻ കണ്ടിട്ടുള്ളത്.അന്നൊക്കെ പെൺകുട്ടികൾ പത്താം ക്ലാസ്സ്‌ കഴിയുമ്പോൾ പിന്നെയുള്ള സംസാരം വിവാഹത്തെ കുറിച്ചാണ്. പഠിക്കണം പറയുമ്പോൾ പറയും പെണ്ണല്ലേ കഞ്ഞിയും കറിയും വച്ചു പഠിച്ചാൽ മതി. സ്വസ്ഥതയോടെ ഉറങ്ങാൻ കൂടി സമ്മതിക്കാത്ത അമ്മമാർ ഉണ്ടായിരുന്നു. പോത്തുപോലെ കിടന്നുറങ്ങേണ്ട, നാളെ മറ്റൊരു വീട്ടിൽ ചെല്ലാനുള്ളതാണ്, ഇങ്ങനെ കിടന്നുറങ്ങിയാൽ എനിക്കാണ് കുറ്റം.

അതാണ് അവരുടെ ന്യായം
പക്ഷേ കാലം മാറി കഥ മാറി ഇന്ന് പെൺകുട്ടികൾക്കും ആൺകുട്ടികളെ പോലെ തന്നെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും മാതാപിതാക്കൾ നൽകിയിട്ടുണ്ട്.അവരുടെ പഠനത്തിനും, അവരുടെ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുത്തു തുടങ്ങി. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് വീടിന്റെ വിളക്കെന്നു തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.പെൺകുട്ടികൾക്കു അവരുടെ വസ്ത്രധാരണത്തിലും, ജീവിതരീതിയിലും, അഭിരുചികളിലും എല്ലാത്തിലും അതിന്റെതായ ഒരു മാറ്റം നമുക്ക് പ്രകടമായി കാണാൻ പറ്റുന്നുണ്ട്.

എന്ത് കാര്യവും തുറന്നു സംസാരിക്കാനുള്ള ധൈര്യവും നല്ലതന്റെടവും ഉള്ള പെൺകുട്ടികൾ ആയിട്ടാണ്‌ ഇന്നത്തെകാലത്തെ പെൺകുട്ടികൾ വളർന്നുവരുന്നത്. അഭിമാനമുണ്ട് അവരെ കുറിച്ചോർക്കുമ്പോൾ, ഉന്നത സ്ഥാനങ്ങളിൽ എത്തുമ്പോൾ, നേട്ടങ്ങൾ കൈവരിക്കുമ്പോൾ.
പക്ഷേ ഓരോ വാർത്തകൾ നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കടന്നുവരുമ്പോൾ ചിന്തിക്കാതിരിക്കാൻ പറ്റുന്നില്ല. പണ്ട് ആൺകുട്ടികൾ വളർന്നു വരുമ്പോൾ, അവരുടെ കൂട്ടുകെട്ടുകൾ, സഞ്ചാരം എല്ലാം നമ്മുടെ മാതാപിതാക്കളെ അലട്ടിയിരുന്നു.പക്ഷേ ഇന്ന് പെണ്മക്കളെ ക്കുറിച്ചും അതേ വേവലാതി തന്നെയാണ് അച്ഛനും അമ്മയ്ക്കും. ഒരു പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തും വരെ ആശങ്കയോടെ കഴിയുന്നവർ. ഇന്നത്തെ കാലത്തിന്റെ പോക്കുകൾ ആ ആശങ്ക വർധിപ്പിക്കുന്നു.

രക്ഷിതാക്കൾ കൊടുക്കുന്ന സ്വാതന്ത്ര്യവും കരുതലും, സ്നേഹവും, ഇവർ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നുള്ള കാര്യത്തിൽ നമുക്ക് ആശങ്കയുണ്ടാവുന്നു. ആ ആശങ്കകൾ അസ്ഥാനതല്ല എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ദൃശ്യമാധ്യമങ്ങളിലും, പത്രമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും കണ്ടുവരുന്നുണ്ട്. ഒരു മയക്കുമരുന്ന് കേസിൽ ആയാലും, മറ്റ് പല തരത്തിലുള്ള കുൽസിത പ്രവർത്തനങ്ങൾ ആണെങ്കിലും പെൺകുട്ടികളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്.

അതുപോലെതന്നെ ഈയടുത്ത് സ്കൂളുകളിലും മറ്റും നടത്തിയ ലഹരി വേട്ടയിൽ കാര്യർ ആയി പെൺകുട്ടികളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.അതുപോലെതന്നെ കൊറോണ കാലത്തെ ലോക് ഡൗണിലും അതിനു ശേഷവും അച്ഛനമ്മമാരെ ധിക്കരിച്ച് ഇഷ്ടപ്പെട്ട പുരുഷന്റെ കൈപിടിച്ചു പോയ പെൺകുട്ടികളും ഒരുപാട് ഉണ്ട്.പതിനെട്ടു തികയാൻ കാത്തുനിന്നുകൊണ്ടു അച്ഛനമ്മമാരെ തള്ളി പറഞ്ഞു പോയവർ, പക്ഷേ കുറച്ചുകാലം കൊണ്ടുതന്നെ ജീവിതം നരകമായവരും കുറവല്ല. ജാതിയും മതവും നിറവും നോക്കാതെ അവർക്കിഷ്ടപ്പെട്ട ആളുകളുടെ കൂടെ ഇറങ്ങിപോകുമ്പോൾ വളർത്തി വലുതാക്കിയ അച്ഛനുമമ്മയും നിസ്സഹായരായി നോക്കി നിൽക്കേണ്ട കാഴ്ച ഇന്നും തനിയാവർത്തനങ്ങൾ പോലെ കേരളത്തിൽ നമ്മൾ കാണുന്നു.

നമ്മളുടെ പെൺകുട്ടികളുടെ പോക്ക് എങ്ങോട്ടാണ്?ഈ അടുത്തുപോലും രണ്ടുമൂന്ന് വാർത്തകൾ വായിച്ചപ്പോൾ മനസ്സിൽ വല്ലാത്തൊരു ഭീതി നിറഞ്ഞിരിക്കുന്നു പെൺകുട്ടികളുള്ള അമ്മമാർക്ക് എല്ലാം തന്നെ അന്നും ഇന്നും ഭീതിയാണ്. അന്നു കഴുകൻ കണ്ണുകളിൽനിന്നും അവരെ രക്ഷിച്ച എടുക്കാനും അവരെ സംരക്ഷിച്ചു കൊണ്ടുവരാനുമുള്ള പാടുപെടൽ ആയിരുന്നെങ്കിൽ ഇന്ന് സ്വന്തം മക്കളെ തന്നെ പല വിധത്തിൽ സംരക്ഷിക്കപ്പെടേണ്ട അവസ്ഥയിലാണ്.

ഏതു വഴിക്ക്, എങ്ങനെയാണു തൻറെ മക്കളെ നഷ്ടപ്പെടുക എന്ന് ഓരോ അമ്മയ്ക്കും ആവലാതികൾ വന്നിരിക്കുന്നു. അവരുടെ കൂടെ എന്നും നമുക്ക് കൂടെ സഞ്ചരിക്കാൻ പറ്റുമോ? ആണായാലും പെണ്ണായാലും അവർ ഒരു പരിധി കഴിഞ്ഞാൽ അമ്മയിൽനിന്ന്, രക്ഷാകർത്താക്കളിൽ നിന്ന് അകന്ന് പോകേണ്ട വരാണ്.ഏതൊരു ജീവിവർഗ്ഗം ആണെങ്കിലും കുട്ടികൾ വലുതായി കഴിഞ്ഞാൽ അമ്മയ്ക്ക് ചൂടിൽനിന്ന് അത് പുറത്തേക്ക് പോകും. പക്ഷേ അങ്ങനെ പോകുമ്പോൾ അവർക്ക് അതിനനുസരിച്ചുള്ള പക്വതയും, സ്വയപര്യാപ്തതയും ഉണ്ടായിരിക്കും. പക്ഷേ ഇവിടെ സംഭവിക്കുന്നത് നമ്മുടെ മക്കൾ വഴി തെറ്റി പോകുന്ന കാഴ്ചയാണ് ഇങ്ങനെ പോയി കഴിഞ്ഞാൽ എന്താണ് നമ്മുടെ പെൺകുട്ടികളുടെ ഭാവി? ചിന്തിക്കേണ്ട വിഷയമാണ്.

പെൺകുട്ടികളുടെ മുന്നിൽ ഒരുപാട് അനുഭവങ്ങളുണ്ട്. പ്രണയം കൊണ്ടു മുറിവേറ്റവർ, മാനം നഷ്ടപ്പെട്ടവർ, ജീവനും ജീവിതവുംനഷ്ടപ്പെട്ടവർ. ഒരുപാട് പേര് രക്തസാക്ഷികളായി ഇന്നും ജീവിക്കുന്നുണ്ട്. ആസിഡ് ആക്രമണത്തിനും മറ്റ് അക്രമങ്ങൾക്കും ഇരയായവർ ബലാൽസംഗത്തിനും മാനഭംഗത്തിന് ഇരയായ പെൺകുട്ടികൾ ചെറുപ്പത്തിൽ ലൈംഗികചൂഷണത്തിന് ഇരയായ പെൺകുട്ടികൾ ഇങ്ങനെ എത്രയോ പേര് സമൂഹത്തിൽ നമുക്ക് നോക്കിയാൽ കാണാം ഇര എന്ന ലേബലിൽ ഇവരൊക്കെ മരിച്ചു ജീവിക്കുന്നു.
പെൺകുട്ടികൾ ആണ് ചിന്തിച്ചു തുടങ്ങേണ്ടത്.പതിനെട്ടു എന്നത് വിവാഹത്തിനെ കുറിച്ചു മാത്രം ചിന്തിക്കേണ്ട സമയം അല്ല അതു നിങ്ങളുടെ ജീവിതത്തിന്റെ ടർണിംഗ് പോയിന്റാണ്. നിങ്ങൾ തീരുമാനിക്കണം എന്തുവേണമെന്ന്?


18 വയസാണ് നിയമപ്രകാരം വിവാഹപ്രായം. പക്ഷേ സത്യത്തിൽ ആ ഒരു പ്രായത്തിൽ അവർക്ക് എന്താണ് തിരിച്ചറിയാൻ കഴിയുന്നത് ശരിക്കും അതൊരു പക്വതയില്ലാത്ത കാലം ആണെന്ന് തന്നെ പറയാം പഠനവും കാര്യങ്ങളും മാത്രമായി നടക്കുന്ന പെൺകുട്ടികൾ, ജീവിതത്തെ കുറിച്ചു വല്യ കാഴ്ചപ്പാടുകൾ ഉണ്ടാവില്ല
എന്നിട്ടാണ് പലരും പോകുന്നത്. അവർ തിരഞ്ഞെടുക്കുന്ന പങ്കാളി ഒന്നുകിൽ കൂടെ പഠിക്കുന്നത്, അല്ലെങ്കിൽ അവരുടെ ഒന്നോ രണ്ടോ വയസ് സീനിയർ. പലപ്പോഴും രണ്ടാൾക്കും ജീവിക്കാൻ വരുമാനമോ, തൊഴിലോ ഇല്ല. ഇനി ചിലരുണ്ട് ചെറുപ്പത്തിലേ ജോലിക്കു പോയി സമ്പാദിക്കുന്നവർ പക്ഷേ സാമ്പത്തിക സ്ഥിരത ഇല്ല. പിന്നെയൊരു കൂട്ടർ ഉണ്ട് തെറ്റായ വഴികളിൽ പണം സമ്പാദിച്ചു അടിച്ചു പൊളിക്കുന്നവർ. ഈ മൂന്നാമത്തെ കാറ്റഗറിയിൽ ആണ് പെൺകുട്ടികൾ മിക്കവാറും വീഴുന്നത്. കല്യാണം കഴിഞ്ഞു ഒന്നോ രണ്ടുമാസം അടിച്ചുപൊളിച്ചു കഴിയും അപ്പോഴേക്കും പെൺകുട്ടികൾക്കു വയറ്റിലാവും പിന്നെ തുടങ്ങും കല്ലുകടികൾ. ഒന്നുകിൽ പിരിയും ഇല്ലെങ്കിൽ സ്വയം അവസാനിപ്പിക്കും.

രണ്ടുമൂന്നു ദിവസം മുന്നേ പതിനാറും പതിനെഴും വയസുള്ള പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്,അവരെ ലോഡ്ജിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. കൗമാരപ്രായത്തിലുള്ള എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടികൾ. എന്താണിതിന് കാരണം? നാം തന്നെ ചോദിച്ചു തുടങ്ങണം, ചിന്തിച്ചു തുടങ്ങണം അവിടെ നമ്മൾക്ക് ഉത്തരം കിട്ടും..

സുബി വാസു

By ivayana