രചന : പണിക്കർ രാജേഷ് ✍
മലകളും പുഴകളും തെളിനീർക്കുളങ്ങളും
മറയുന്നു കാലയവനികയിൽ
മാമരംകോച്ചുംതണുപ്പുള്ള മകരമോ
മായാതുറയുന്നു മനസ്സുകളിൽ
മുരളുന്ന കാർത്തവീരാർജുനബാഹുവാൽ
അടരുന്നരചന്റെ പൊൻശിരസ്സ്
സഹ്യന്റെ, ചേലൊത്ത ഹരിതകിരീടങ്ങൾ
അധിനിവേശത്തിൽ തെറിച്ചുവീണു .
സുഗന്ധവിളകളെ ജീവൻ തുടിപ്പിച്ച
ഞാറ്റുവേലക്കാലമങ്ങുപോയി
വറുതിയുംകെടുതിയും തീരാദുരിതവും
സ്വാർത്ഥമോഹങ്ങളാൽ കുടിയിരുന്നു.
വരളുംഗളത്തിന്റെയാർത്തനാദങ്ങളാൽ
തളരുന്ന മാനവമോഹശകലങ്ങളെ
തളരാതെ,തകരാതെ കാത്തുസൂക്ഷിക്കുവാൻ
ഹരിതമാക്കാം നമുക്കിപ്പുണ്യഭൂമി.

